റോം: എഴുനൂറ് കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോവുകയായിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് മറിഞ്ഞ് വന്‍ദുരന്തം. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം.
ബോട്ടിലുണ്ടായിരുന്ന 700 പേരും മരിച്ചതായാണ് സംശയം. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 28 പേര് രക്ഷപ്പെട്ട് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയില്‍ എത്തിയതായി ഇറ്റാലിയന്‍ തീരദേസ സംരക്ഷണ സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരിച്ചവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. നീണ്ട ദശകങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ മെഡിറ്ററേനിയന്‍ കടലിലുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 1500 ആണ്.
രക്ഷപ്പെട്ട് എത്തിയവരാണ് ബോട്ടില്‍ 700 പേര് ഉണ്ടായിരുന്നതായി പറഞ്ഞത്. ഒരു മത്സ്യബന്ധന ബോട്ടില്‍ ആളുകളെ കുത്തിനിറച്ച് പോവുമ്പോള്‍ എതിരെ ഒരു കൂറ്റന്‍ ചരക്ക് കപ്പല്‍ വരുന്നതുകണ്ട് ആളുകള്‍ ഒരു വശത്തേക്ക് നീങ്ങിയതാകാം ബോട്ട് മറിയാന്‍ കാരണമെന്നാണ് വിവരം. രക്ഷപ്പെട്ടെത്തിയവര്‍ ഇത്തരത്തിലുള്ള ഒരു സൂചനയാണ് നല്‍കുന്നതെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ കാര്‍ലോട്ട സാമി പറഞ്ഞു. ലിബിയയില്‍ നിന്നും 96 കിലോമീറ്ററും ഇറ്റാലിയന്‍ ദ്വീപില്‍ നിന്നും 193 കിലോമീറ്ററും അകലെയായിട്ടാണ് അപകടമുണ്ടായത്.
ഇറ്റാലിയന്‍ നേവിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇറ്റാലിയന്‍ തീരദേശ സംരക്ഷണ സേനയാണ് പ്രവര്‍ത്തനങ്ങള്‍ കോ-ഓഡിനേറ്റ് ചെയ്യുന്നത്.
ഏതാണ്ട് 20,000 കുടിയേറ്റക്കാര്‍ ഈവര്‍ഷം ഇറ്റാലിയന്‍ തീരത്ത് എത്തിയതായിട്ടാണ് ഐഒഎമ്മിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ സംഖ്യകുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്.
ഒരാഴ്ചമുമ്പ് രണ്ട് ബോട്ടപകടങ്ങളില്‍ 450 പേര് മരിച്ചിരുന്നു. 11,000 കുടിയേറ്റക്കാരെ വിവിധ അപകടങ്ങളില്‍നിന്നും ഇതുവരെ ഇറ്റാലിയന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയതായിട്ടാണ് കണക്ക്.
മെഡിറ്ററേനിയന്‍ കടലില്‍ ലിബിയക്കും ഇറ്റലിക്കും ഇടയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താത്തതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ഇറ്റലിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: