കൊച്ചി: കാഴ്ചയുടെ ജനപക്ഷത്തിന് ദൃശ്യചാരുത നല്കി ജനം ടിവി ഇനി ജനങ്ങളിലേക്ക്. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിര്‍ത്തി ജീവനകലയുടെ പരമാചാര്യന് ശ്രീശ്രീ രവിശങ്കര്‍ ജനം ചാനല്‍ ഉദ്ഘാടനംചെയ്തു.
നിഷേധാത്മക വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞ മാധ്യമരംഗത്ത് മാറ്റത്തിന്റെ ചാലകശക്തിയാകാന്‍ ജനം ടിവിക്ക് കഴിയട്ടെയെന്ന് ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. കാണികളെ രസിപ്പിക്കുക മാത്രമല്ല ഉത്തേജിപ്പിക്കുകയും പ്രേരണ നല്കുകയുംകൂടി മാധ്യമധര്‍മ്മമാണ്. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജനം ടിവിയുടെ ജനകീയ പിന്തുണയാണ് തിങ്ങിനിറഞ്ഞ സദസ്സ് എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യജാഗരണ മാധ്യമമെന്ന നിലക്കാണ് ജനം ടിവിയുടെ പ്രസക്തി. മാധ്യമത്തിന്റെ യഥാര്‍ത്ഥ ശക്തി വെളിപ്പെടുത്തുന്നതാകണം ജനം ടിവിയുടെ പ്രവര്‍ത്തനം.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് ചടങ്ങില്‍ ആശംസാപ്രസംഗം നടത്തി. മാധ്യമപ്രവര്‍ത്തനം ദേശീയ ദൗത്യമായിരുന്ന കാലത്തെ തിരിച്ചുപിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈകാരികത വില്‍ക്കാനുള്ള ഇടമല്ല മാധ്യമങ്ങള്‍ രാഷ്ട്രനിര്‍മാണത്തിന്റെ ദൗത്യം മാധ്യമങ്ങള്‍ ഏറ്റെടുക്കണം.
കേന്ദ്ര വാര്‍ത്താവിതരണവകുപ്പ് സഹമന്ത്രി രാജ്യവര്ധന്സിംഗ് റാത്തോട് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ജനം ടിവി സംപ്രേഷണം ചെയ്യുന്ന സംസ്കൃത വാര്‍ത്തയുടെ സ്വിച്ച് ഓണ്‍ നടന് മമ്മൂട്ടി നിര്‍വഹിച്ചു. മോഹന്‍ലാല്‍ ആണ് ആദ്യവാര്‍ത്ത അവതരിപ്പിച്ചത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, സ്വാമി പൂര്‍ണാമൃതാനന്ദപുരി, ജനം ടിവി ചെയര്മാന് പ്രിയദര്ശന്, എംഡി പി. വിശ്വരൂപന് തുടങ്ങിയവരും പ്രസംഗിച്ചു. സ്വര്‍ഗീയ മേജര്‍ മുകുന്ദ് വരദരാജന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ചടങ്ങ് സദസ്സിനെ പിടിച്ചുലച്ചു. മേജര്‍ മുകുന്ദന്റെ പിതാവ് വരദരാജന് ഉപഹാരം ഏറ്റുവാങ്ങി. മേജര്‍ രവി ഷാളണിയിച്ചു. എം. ജയചന്ദ്രന് സംഗീതസംവിധാനം നിര്‍വഹിച്ച തീംസോംഗ് പ്രിയദര്ശന് പ്രകാശനം ചെയ്തു. ഒഎന്‍വിയാണ് ഗാനരചന നിര്‍വഹിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മാതാ അമൃതാനന്ദമയീദേവി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, മഹാകവി അക്കിത്തം, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയവരുടെ സന്ദേശം വേദിയില്‍ അവതരിപ്പിച്ചു. ദേശീയ പിന്നണിഗായികാ പുരസ്കാരം നേടിയ ഉത്തരാ ഉണ്ണികൃഷ്ണനെ അനുമോദിച്ചു. ഉദ്ഘാടനസമ്മേളനാനന്തരം ആശാ ശരത്ത്, വിജയ് യേശുദാസ്, ശ്വേതാമോഹന്‍ തുടങ്ങിയ ചലച്ചിത്ര-സംഗീത പ്രതിഭകള്‍ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
ചാനലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: