ഇവിടെ ഹിന്ദുമതം ഏന്നൊരു മതമുണ്ടോ? ചിലര്‍ പറയുന്നു, ഇല്ലെന്ന്. അത് ഒരു ജീവിതരീതിമാത്രമാണ് എന്ന്. ശാന്തസൗമ്യമായ ആ സഹനരീതിയനുസരിച്ച് ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് എന്ന്. അതിനുകാരണമായി പറയുന്നത് ഹിന്ദുമതത്തിന് ഒരു സ്ഥാപകന്‍ ഇല്ല എന്നാണ്. അതുകൊണ്ട് അങ്ങനെ ഒരു മതവുമില്ല. ഉള്ളത് മറ്റു മതങ്ങള്‍ മാത്രം. ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം തുടങ്ങി എല്ലാറ്റിനും സ്ഥാപകന്മാര് ഉണ്ടുതാനും. അതില്പ്പെട്ടവരൊക്കെ അതതു മതസ്ഥാപകന്മാര്‍ നിര്‍ദ്ദേശിച്ച വഴിയിലൂടെയും ആവുന്നത്ര വഴിപിഴച്ചും ഇരമ്പിയാര്‍ത്ത് മുമ്പോട്ടുപോകുന്നു. ജൈനന്മാരും ബുദ്ധന്മാരുമൊന്നും ഇക്കാലത്ത് ഇവിടെ ഒരു ചര്‍ച്ചാവിഷയമേ ആകുന്നില്ല.
കാര്യമായി അവശേഷിക്കുന്നത് ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങളാണ്. ഇന്ത്യ ഒരു മതേതരരാഷ്ട്രമാണ് എന്നാണല്ലോ വയ്പ്പ്! പക്ഷേ, ഇതുപോലെ മതത്തെ അധികാരത്തിനും പിടിച്ചടക്കലുകള്‍ക്കും മതപരിവര്‍ത്തനത്തിലൂടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും അങ്ങനെ മതരാഷ്ട്രനിര്മ്മിതിക്കും വേണ്ടി ദുഷ്ടലാക്കോടെ ദുര്‍വ്വിനിയോഗം ചെയ്യുന്ന മതേതരന്മാര് വേറെ എവിടെയുണ്ട്? ആകെക്കൂടി ലോകത്ത് ഈ മതേതരകൃഷി നൂറുമേനി വിളയുന്ന ഒരേയൊരു പാടം ഈ ഭാരതം മാത്രം!
എങ്കിലും നമ്മള് പറയുന്നു-മതസൗഹാര്‍ദ്ദം, മതസഹിഷ്ണുത, മതേതരത്വം, മതനിരപേക്ഷത എന്നൊക്കെ. അവയുടെ അര്‍ത്ഥം ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും പുനഃപരിശോധിക്കപ്പെടേണ്ടിരിക്കുന്നു. അഥവാ, അവയ്ക്ക് ഇന്ന് എന്തെങ്കിലും ഒരര്‍ത്ഥം തന്നെ ഉണ്ടോ?
-ഇല്ല എന്ന സത്യം സ്വബോധമുള്ള ആര്‍ക്കുമറിയാം. എങ്കിലും ആ ദുഷ്പ്പേര് ഇന്നും നിലനില്ക്കുന്നു.
ഉള്ളവന് അധികാരിയാവുകയും ഇല്ലാത്തവന് അടിമയാവുകയും ചെയ്യുക എന്നതാണല്ലോ ലോകരീതി. എങ്കില്‍, ഇവിടെ മതമുള്ളവന് അധികാരിയും അതില്ലാത്തവന് അടിമയും ആവുക സ്വാഭാവികം. സംഭവിക്കുന്നതും അതുതന്നെയാണ്. മതമില്ലാത്തതുകൊണ്ട് ഹിന്ദുക്കള്‍ അവശന്മാരും ആര്ത്തന്മാരും ആലംബഹീനരുമാവുന്നു. മാത്രമോ? അധികാരത്തിന്റെ ഇടനാഴിയില്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരും ആകുന്നു! മറ്റുള്ളവരുടെ എന്തു ധിക്കാരവും അതിക്രമവും ചോദ്യം ചെയ്യാതെ നിശ്ശബ്ദമായി സഹിക്കാന്‍ അവര്‍ ബാധ്യസ്ഥര്‍ ആകുന്നു.
ഈ അടിമത്തത്തില്‍നിന്ന് മോചനം നേടാത്തിടത്തോളം അവന്റെ നെഞ്ചത്ത് മതരാഷ്ട്രീയക്കാര്‍ കയറിനിരങ്ങും. അവന്റെ ക്ഷേത്രങ്ങള്‍ ക്രിമിനലുകള്‍ ഭരിക്കും. അവന്റെ കാണിക്കപ്പണം ഭരണാധികാരത്തിന്റെ കത്തികാട്ടി കള്ളന്മാര് കൊണ്ടുപോകും. ആ പണംകൊണ്ട് അവനൊരു കുടിപ്പള്ളിക്കൂടംപോലും സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുന്നില്ല.
ഒരാസ്പത്രി സങ്കല്പ്പിക്കാനാവുന്നില്ല. മറ്റുള്ളവരെ വാഴിക്കാന്വേണ്ടി അവന് സ്വന്തം ജീവിതം കാണിക്കയിട്ട് സ്വയം മുടിയുന്നു. സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന് അന്യമതസ്ഥരുടെ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ ഭിക്ഷയ്ക്കുനില്ക്കുന്നു. കോടാനുകോടി വരുമാനമുള്ള ക്ഷേത്രങ്ങളുടെ സമ്പത്ത് എങ്ങോട്ടാണ് പോകുന്നത്? അതുകൊണ്ട് ഹിന്ദുവിന് എന്താണു പ്രയോജനം? ചാവാന്കാലത്തെങ്കിലും അവന്റേതായി ഒരാസ്പത്രിയുണ്ടാകുമോ? ഒരനാഥാലയം ഉണ്ടാകുമോ? പുനര്ജ്ജന്മമെടുത്തുവരുന്ന കാലത്തെങ്കിലും ഒരു സര്‍വ്വകലാശാല ഉണ്ടാവുമോ? കുറഞ്ഞപക്ഷം, ഒരു കുടിപ്പള്ളിക്കൂടമെങ്കിലും?
ക്ഷേത്രകലകള്ക്കെങ്കിലുമുണ്ടോ വല്ല സംരക്ഷണവും? അതൊക്കെ തന്ത്രപൂര്‍വ്വം അന്യമതസ്ഥന്മാര് ഹൈജാക്ക് ചെയ്തുകൊണ്ടുപോവുകയല്ലേ? പ്രീണനഭരണക്കാര് അതിനൊക്കെ കണ്ണടച്ച് ഓത്താശ ചെയ്യുകയല്ലേ? പ്രീണനോത്സവങ്ങള്ക്ക് വൈദ്യുതിപോലും സൗജന്യം. ശബരിമലയ്ക്ക് ചാര്‍ജ്ജ് നാലിരട്ടി. എന്തുചുമടും കയറ്റിവയ്ക്കാവുന്ന തല ഹിന്ദുവിന്റെ തല!
സര്‍വ്വമത സാഹോദര്യത്തിന്റെ പരമപ്രതീകമാണല്ലോ സ്വാമി അയ്യപ്പന്. അയ്യപ്പനു തൊട്ടടുത്ത് വാവര്‍ക്കും ക്ഷേത്രമുണ്ട്. വാവരുടെ സംഖ്യ തൊടാന്‍ ഭരണകൂടത്തിനു ഭയം. അയ്യപ്പന്റെ കോടികള്‍ ആരെയും ഭയക്കാതെ കക്കാം. അതാണ് മതസൗഹാര്‍ദ്ദം. നാഴികയ്ക്കു നാല്‍പ്പതുവട്ടം നമ്മുടെമേല്‍ നിര്‍ബന്ധിത മതസഹിഷ്ണുത അടിച്ചേല്‍പ്പിക്കുന്ന മതപുരോഹിതന്മാര് മെക്കയില്‍ ഒരു അയ്യപ്പക്ഷേത്രം പണിയാന്‍ ഒരു സെന്റുഭൂമി അനുവദിപ്പിക്കുമോ? വത്തിക്കാനില്‍ ഒരയ്യപ്പക്ഷേത്രം പണിത് മതസൗഹാര്‍ദ്ദത്തിനു മാതൃക കാട്ടുമോ? അപ്പോള്‍ മതസഹിഷ്ണുത അവര്‍ക്കും അവരുടെ തലസ്ഥാനങ്ങള്ക്കുമൊന്നും പറ്റില്ല. അതൊക്കെ ഇവിടുത്തെ ഹിന്ദു ഒഴിയാവിഴുപ്പുപോലെ ചുമന്നുകൊള്ളണം. അതിന്റെ പേരില്‍ അവരുടെ ആട്ടും തുപ്പും നിരന്തരം സഹിച്ചുകൊള്ളണം.
അപ്പോള്‍, മതേതരത്വത്തിനപ്പുറം, സ്വന്തമായി ഒരു മതമുണ്ടാവുക എന്നതായിരിക്കുന്നു ഓരോ ഹിന്ദുവിന്റെയും ആവശ്യം. നിലനില്‍പ്പിന് മറ്റുള്ളവര്‍ക്ക് അത് ആകാമെങ്കില്‍ ഹിന്ദുവിനും ആകാം. സ്ഥാപകനില്ല എന്ന ഭംഗിവാക്കു പറഞ്ഞ് ഒഴിഞ്ഞുമാറി വഴിയാധാരമാകുന്നത് ആത്മഹത്യാപരമാണ്. സ്ഥാപകനില്ലെങ്കില് അവനവന്‍തന്നെ സ്ഥാപകനാവണം. എന്താ, കയ്ക്കുമോ?
ജനിച്ചുവീഴുന്ന ഓരോ പ്രജയും ഹിന്ദുമതത്തിന്റെ സ്ഥാപകനാവണം. അങ്ങനെ, ഓരോ ഹിന്ദുവും ആത്മാഭിമാനത്തോടെ അവനവന്റെ മതം സ്ഥാപിച്ചെടുക്കണം. അതോടെ കാര്യങ്ങളുടെ ഗതി മറ്റൊന്നാവും. സംഘടിത മതശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തി എല്ലാ ആനുകൂല്യങ്ങളും പിടിച്ചുപറിച്ചുകൊണ്ടുപോകുന്നു എന്നൊരു വാക്യത്തെച്ചൊല്ലി ഏറെ വാദപ്രതിവാദങ്ങള്‍ നടന്നല്ലോ. അതിനും നമ്മള് ചെലവഴിച്ചൂ ഏറെ സമയം. ആ സമയംകൊണ്ട് സ്വയം
സംഘടിച്ചിരുന്നെങ്കില്‍ അതായിരുന്നു ബുദ്ധി. മുള്ളിനെ മുള്ളുകൊണ്ടേ എടുക്കാന്‍ കഴിയൂ എന്നാണു വിദുരവാക്യം. സംഘടിതമതശക്തിയോട് എതിര്ത്തുനില്ക്കാന് സ്വയം സംഘടിത മതശക്തിയാവുക എന്നതുമാത്രമേയുള്ളൂ പോംവഴി. ഭരിച്ചുഭരിച്ചു എല്ലാക്കൂട്ടരും ഹിന്ദുവിനെ ആ പതനത്തില്‍ കൊണ്ടെത്തിച്ചു എന്നതാണു നേര്. ഗതികേടിന്റെ പാരമ്യത്തിലല്ലാതെ ജന്മനാ സഹിഷ്ണുവായ അവന് ഇത്തരത്തിലൊരു ലേഖനത്തെക്കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കുമായിരുന്നില്ല. അളമുട്ടിയാല്‍ ചേരയും കടിക്കും. അത് മറ്റുള്ളവരും അറിയണം.
ഒരര്‍ത്ഥത്തില്‍, അതും നന്നായി. ഇപ്പോഴെങ്കിലും സ്വബോധം വീണ്ടെടുക്കാനുള്ള ഒരവസരം വന്നല്ലോ. ഈ അവസരം ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തിയാല്‍ രക്ഷപ്പെടാവുന്നതേയുള്ളൂ.
ഇവിടെ നൂറിന് നൂറ്റമ്പതുശതമാനവും മതവര്‍ഗ്ഗീയതയുടെ അഹങ്കാരം പുലര്‍ത്തുന്ന പാര്‍ട്ടിയും ഒരു ഉളുപ്പുമില്ലാതെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം മതേതരത്വം പറഞ്ഞ് ആ വാക്കിനെത്തന്നെ കൊന്നുകുഴിച്ചുമൂടുമ്പോള്, നമുക്കു രക്ഷപ്പെടാന്‍ കുറഞ്ഞപക്ഷം ഒരു മതമെങ്കിലും ഉണ്ടാവണ്ടേ? ആ മതമാണ് ഹിന്ദുമതം. ഹിന്ദുവിനെ രക്ഷിക്കുന്ന മതം.
അതുണ്ടായാല്‍, നമ്മളെ നോക്കി ഒരുത്തനും കൊഞ്ഞനംകുത്തുകയില്ല. നമ്മുടെ സ്വന്തം അമ്പലത്തില്‍വച്ച് കപടരാഷ്ട്രീയക്കാരന്റെ പിണിയാളുകളായ ഭൂതപ്രേതപിശാചുക്കള്‍ നമ്മളെ ഉന്തിയും തള്ളിയും ഇടിച്ചും ചവിട്ടിയും പുറത്താക്കുകയില്ല. നമ്മുടെ പണമെടുത്ത് ഒരു ഭരണകാപാലികനും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രീണനക്കളി കളിക്കുകയില്ല. എല്ലാ രാഷ്ട്രീയ തെമ്മാടിത്തരങ്ങള്‍ക്കും അതോടെ അറുതിവരും.
അതുണ്ടായാല്‍, ഒന്നു പറയുന്നവനോടു മൂന്നു പറയുവാനുള്ള ധൈര്യം നമുക്കുണ്ടാവും. വല്ലവന്റെയും വാക്കുകേട്ട് അവനെയും അവന്റെ കുടുംബത്തെയും വാഴിക്കുവാന്‍ വേണ്ടി സ്വന്തം സഹോദരനെത്തന്നെ ഇരുട്ടിന്റെ മറവിലിട്ട് വെട്ടിക്കൊന്നൊടുക്കുവാന് ഒരുത്തനും ഇറങ്ങി പുറപ്പെടില്ല. രക്തം രക്തത്തെ തിരിച്ചറിയും. സ്വബോധം ജ്വലിക്കും. നമ്മുടെ വിദ്യാലയത്തിന്റെ അടയാളമുദ്രയിലെ വിളക്കും വീണയും അവിടെത്തന്നെ ഉണ്ടായിരിക്കും. അതെടുത്തുമാറ്റാന്‍ പറയാനുള്ള അഹങ്കാരം ഒരുത്തനും കാണിക്കില്ല.
അതുണ്ടായാല്‍, ‘ഇവിടെ ഈ പ്രദേശങ്ങളില്‍ ഞങ്ങള്‍ക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് ഞങ്ങളുടെ മതവിശ്വാസമനുസരിച്ച് നിങ്ങളും ജീവിച്ചുകൊള്ളണം. ഞങ്ങള്‍ പകല്‍ ഉപവസിക്കുന്ന മാസങ്ങളില്‍ നിങ്ങളും ഉപവസിച്ചുകൊള്ളണം. അക്കാലത്ത് നിങ്ങളുടെ ഭക്ഷണശാലകള്‍ തുറക്കാന്‍ പാടില്ല.
നിങ്ങളുടെ ദരിദ്രക്കുട്ടികള് വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞിപോലും കുടിക്കരുത്. ഞങ്ങളുടെ അവധിദിവസം നിങ്ങളും അവധിയാക്കിക്കൊള്ളണം. ഞങ്ങളാണ് അധികാരികള്‍. നിങ്ങള്‍ അടിമകള്‍. അടങ്ങിയൊതുങ്ങി ജീവിച്ചുകൊള്ളണം. അല്ലെങ്കില്‍ വിവരം അറിയും’ എന്നൊക്കെയുള്ള തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കുവാനുള്ള ധാര്‍ഷ്ട്യം ഇവിടെ ഒരുത്തനും കാണിക്കുകയില്ല. ‘ഞങ്ങളുടെ വകുപ്പുകളില്‍ ഞങ്ങളുടെ മതക്കാരെ മാത്രമേ നിയമിക്കൂ. എല്ലാം ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്കുമാത്രം. ഇതാണ് ഞങ്ങളുടെ മതേതരത്വം!’ എന്ന അധികാരധിക്കാരം അതോടെ അവിടെനില്‍ക്കും.
അതുണ്ടായാല്‍, ഹിന്ദു ഒരുകാലത്തും സംഘടിക്കുകയില്ലെന്നും ഒന്നാവുകയില്ലെന്നും അവന്റെ ഛിദ്രത മുതലെടുത്ത് നമുക്കുതന്നെ എല്ലാക്കാലത്തും സുല്ത്താന്മാരായി അവനെ അടക്കിഭരിക്കാം എന്നുമുള്ള ചിലരുടെ അതിമോഹം അവിടെ അസ്തമിക്കും.
അതുണ്ടായാല്‍, കൊടുത്ത കൈക്ക് കൊത്തുന്നവന്റെ വിഷപ്പത്തി താനേ താഴും.
മുഖസ്തുതികൊണ്ടും കാഴ്ചദ്രവ്യങ്ങള്കൊണ്ടും പണ്ട് നാട്ടുരാജാക്കന്മാരെ കെണിയില്‍ വീഴ്ത്തി ചതിയിലൂടെയും പ്രലോഭനങ്ങളിലൂടെയും മതംമാറ്റ ഗണിതതന്ത്രത്തിലൂടെയും കൈക്കലാക്കിയ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും അതിലുള്ള ആരാധനാലയങ്ങളും ഒക്കെ ഇവിടുത്തെ ഹിന്ദുവിന്റെ ഔദാര്യഭിക്ഷയായിരുന്നു എന്ന് അവന് ഒരുനിമിഷമെങ്കിലും ഓര്‍ക്കും. കൃതഘ്നതാ വിഷത്തിന്റെ വീര്യം ഒരല്പമെങ്കിലും കുറയും.
അതുണ്ടായാല്‍, ഗോപാലകനും ഗോസംരക്ഷകനുമായ ഭഗവാന്റെ കോളേജ് അങ്കണത്തില്‍ മാത്രം ഗോമാംസമഹോത്സവം കളിക്കാന്‍ ഒരു രാക്ഷസനും ധൈര്യം വരില്ല. ഒട്ടകത്തിനെ മുറിവേല്‍പ്പിച്ചാല്‍ ജയില്‍ ശിക്ഷ കിട്ടുന്ന നാടുകള്‍ ഉണ്ട്. പക്ഷേ ഇവിടെ എന്തു തോന്ന്യാസവും ആകാം. ഹിന്ദുവല്ലേ. അവന് ഒരിക്കലും പ്രതികരിക്കാത്ത വെറുമൊരു ജന്തുവല്ലേ എന്ന അവിവേകചിന്ത അവറ്റയ്ക്ക് മാറിക്കിട്ടും. മാത്രമല്ല മറ്റു ചിലതിന്റെ മാംസം ഹറാമായ അന്യമതക്കാരുടെ തട്ടകത്തുചെന്ന് ഇത്തരം വിപ്ലവങ്ങള്‍ അരങ്ങേറാനുള്ള നട്ടെല്ല് അവറ്റയ്ക്ക് ഏതെങ്കിലുമൊരു ജന്മം വീണുകിട്ടുകയും ചെയ്യും. സംഗതി തൊട്ടാല്‍ പൊള്ളും എന്ന തിരിച്ചറിവുണ്ടാകുന്നതോടെ അവറ്റ ആ വഴിക്ക് വരാതാവും.
അതുണ്ടായാല്‍, ദേവഭാഷയായ സംസ്കൃതത്തെയും അമൃതമധുരമായ മലയാളത്തെയും ഒരേ ശവക്കുഴിയില്‍ കുഴിച്ചുമൂടാന്‍ ഒരുത്തനും ഒരുമ്പെടുകയില്ല. നമുക്ക് നഷ്ടപ്പെട്ടതും അന്യന്മാര് കയ്യേറിയതുമായ പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന ക്ഷേത്രഭൂമി നമുക്കു തിരികെക്കിട്ടും. നമ്മുടെ ക്ഷേത്രപ്പണം കൊണ്ട് നമുക്ക് എത്രയോ വിദ്യാലയങ്ങള്‍ പണിയാന്‍ പറ്റും. ആസ്പത്രികളുണ്ടാവും. അക്ഷരത്തിനുവേണ്ടിയും ആരോഗ്യത്തിനുവേണ്ടിയും തെണ്ടേണ്ടിവരില്ല. സ്വയംപര്യാപ്തത എന്തെന്ന് മനസ്സിലാവും.
അതുണ്ടായാല്‍ ‘എന്റെ മതവിശ്വാസം ഇതാണ്. ഞാന്‍ അങ്ങനെ ചെയ്യില്ല, ഇങ്ങനെ ചെയ്യില്ല. നിങ്ങള്‍ എന്നെ അനുസരിച്ചോളൂ,അതാണ് സൗകര്യം’ എന്നൊന്നും ഒരു മന്ത്രിവേഷക്കാരനും ജാടകാണിക്കില്ല. കാരണം, ഇവിടെ മതത്തിനു മാത്രമായി ഒരു മന്ത്രി ഇല്ല. ജനത്തിനു മാത്രമായിട്ടാണ് മന്ത്രി. മതങ്ങളല്ല, ജനങ്ങളാണ് അയാള്‍ക്ക് ആ പദവി കൊടുക്കുന്നത്. ജനത്തിന്റെ പൊതുഹിതം പാലിച്ച് നീതിനിര്വ്വഹിക്കാന് കഴിയുന്നില്ലെങ്കില്‍ അയാള്‍ ആ മന്ത്രിവേഷം അഴിച്ചുവെച്ച് മതപ്രചാരണത്തിന് ഇറങ്ങുകയാണ് വേണ്ടത് എന്നുറക്കെപ്പറഞ്ഞ് അയാളെ നിലത്തിറക്കാന്‍ നമുക്കു സാധിക്കും. മന്ത്രിമാര്‍ മുതല്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ജഡ്ജിമാര്‍ വരെയുള്ളവരുടെ മാറാത്ത മതരോഗം പെട്ടെന്നു ശമിക്കും.
അതുണ്ടായാല്‍, നമ്മെ ഒരുത്തനും തൊട്ടുകളിക്കില്ല. അവരുടെ കളിപ്പാവകളായി മാറുന്ന അപരന്മാരായ ചാരസന്ന്യാസിവേഷങ്ങള് ഭഗവദ്ഗീത കയ്യിലെടുത്ത് ഭഗവാനേക്കാള്‍ വലിയവരാണ് തങ്ങള്‍ എന്നു വ്യാഖ്യാനിച്ച് നമ്മെ നിരന്തരം വിഡ്ഢികളാക്കില്ല. അവനവന്റെ അഹന്തയ്ക്കും അല്‍പ്പത്തത്തിനും കുടുംബക്ഷേമനിര്മ്മിതിക്കും സമ്പത്ത് കുന്നുകൂട്ടലിനും കുടിലതയ്ക്കുംമുമ്പില് വാലാട്ടാനുള്ളതാണ് ജാതിസമുദായം എന്ന് സ്വയം സമുദായനേതാവു ചമയുന്ന ഒരുത്തനും ചിന്തിക്കില്ല.
നേതാവിനേക്കാള്‍ വിവരവും സംസ്കാരവും ഉള്ള ഒരു സമുദായം രൂപപ്പെടുന്നിടത്ത് അഭിനയനേതാവിന്റെ അന്ത്യം സ്വാഭാവികമായിത്തന്നെ സംഭവിച്ചുകൊള്ളും. അത്തരം കക്ഷിരാഷ്ട്രീയപാര്ട്ടികള് ഉണ്ടെങ്കില്‍ അവയുടെ അന്ത്യവും അവ്വിധംതന്നെ സംഭവിച്ചുകൊള്ളും. മറ്റുള്ളവരുടെ മതേതരജാടപ്രസംഗങ്ങളുടെ വേദി കാണെക്കാണെ സ്വയം അപ്രത്യക്ഷമായിക്കൊള്ളും.
ഹിന്ദുവിനെ മതേതരത്വമയക്കുമരുന്നു കൊടുത്ത് ആജന്മഷണ്ഡനാക്കി തെമ്മാടിക്കുഴിയിലിടുന്ന ഏര്‍പ്പാട് അവിടെ തീരും. ഹിന്ദുവിനു മാത്രം അവകാശങ്ങളും അധികാരങ്ങളും ഇല്ല എന്നു കുരയ്ക്കുന്ന കൂലിപ്രാസംഗികരും കുടില സാംസ്കാരിക മതേതരന്മാരും സ്വന്തം മാളങ്ങളില്‍നിന്ന് പുറത്തിറങ്ങാതെയാവും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: