ഒരു നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകേണ്ട കേന്ദ്രസര്‍വകലാശാലയെ പ്രാരംഭ ദശയില്‍ തന്നെ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. കേന്ദ്രത്തില്‍ പുതിയ ഗവണ്മെന്റ് വന്നെങ്കിലും യുപിഎ ഗവണ്മെന്റിന്റെ കാലത്തുണ്ടായിരുന്ന എക്സിക്യുട്ടീവ് കൗണ്‍സില്‍ തന്നെയാണ് ഇപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നത് എന്നതുകൊണ്ട് തന്നെ ശൈശവദശയില്‍ നിന്നും യൂണിവേഴ്സിറ്റിയെ കരകയറ്റാന്‍ കഠിന ശ്രമം നടത്തുന്ന പുതിയ വൈസ്ചാന്‍സലര്‍ക്ക് പല സന്ദര്‍ഭങ്ങളിലും നിസഹായനായിരിക്കേണ്ട അവസ്ഥയാണ്. യുജിസി നിയമങ്ങള്‍ പലതും കാറ്റില്‍ പറത്തിയാണ് എക്സിക്യട്ടീവ് കൗണ്‍സില്‍ പല നിയമനങ്ങളും ഇവിടെ നടത്തിയിട്ടുള്ളത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫിനാന്‍സ് ഓഫീസര്‍ ഡോ.ജയപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ.ജാന്‍സി ജെയിംസിന്റെ കാലംതൊട്ടുള്ള പല ക്രമക്കേടുകളും പുറത്തുവരാന്‍ തുടങ്ങിയത്. ഇത് അഴിമതിയില്‍ പങ്കാളികളായ പല ഉന്നത ഉദ്യോഗസ്ഥരുടേയും ഉറക്കം കെടുത്തിയിട്ടുണ്ട്. നേരായ വഴിക്ക് നിലകൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ഇവര്‍ തയ്യാറായതില്‍ അത്ഭുതപ്പെടാനില്ല.
2009 മാര്‍ച്ചിലാണ് കാസര്‍കോട് ജില്ലയില്‍ കേന്ദ്രസര്‍വകലാശാല രൂപീകൃതമാകുന്നത്. ആസ്ഥാനം കാസര്‍കോടായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ഡോ. ജാന്‍സി ജെയിംസായിരുന്നു ആദ്യത്തെ വൈസ് ചാന്‍സലര്‍. ജൂലൈ മാസത്തില്‍ കാസര്‍കോട് നായന്മാര്മൂലയിലെ വാടകക്കെട്ടിടത്തിലാണ് യൂണിവേഴ്സിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് 16 വിദ്യാര്‍ത്ഥികളോടുകൂടി സെപ്തംബറില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇക്കണോമിക്സ് എന്നീ രണ്ട് പിജി കോഴ്സുകള്‍ ആരംഭിച്ചു. എട്ട് അധ്യാപകരും ഒമ്പത് അനധ്യാപകരുമാണ് അന്നുണ്ടായിരുന്നത്.
2009 ഒക്ടോബറിലാണ് യൂണിവേഴ്സിറ്റിക്ക് സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിനായി കേന്ദ്രസംഘം കാസര്‍കോട്ടെത്തുന്നത്. മടിക്കൈ, കരിന്തളം, പെരിയ എന്നിവടങ്ങളില്‍ പരിശോധന നടത്തിയതില്‍ പെരിയയിലെ പ്ലാന്റേഷന് കോര്പ്പറേഷന് വക സ്ഥലം അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്ന് തയ്യാറായില്ല. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം നീണ്ട ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി 310 ഏക്കര്‍ സ്ഥലം അനുവദിച്ചു.
2010 ല്‍ ഡോ.സമ്പത്കുമാര്‍ ആദ്യ രജിസ്ട്രാര്‍ ആയി നിയമിതനായി. മൂന്നു വര്‍ഷക്കാലമായിരുന്നു നിയമനമെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വൈസ് ചാന്‍സലറായ ഡോ. ജാന്‍സി ജെയിംസുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. പിന്നീട് വന്ന അബ്ദേര് റഷീദ് എന്ന രജിസ്ട്രാറിനെ ഒരു ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി പുറത്താക്കുകയും ചെയ്തു.
2010 സെപ്തംബറിലാണ് പടന്നക്കാട് വാടക കെട്ടിടത്തില്‍ സയന്‍സ് വിഷയങ്ങളില്‍ പിജി കോഴ്സ് ആരംഭിക്കുന്നത്. എംഎസ്സി അനിമല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ബയോ കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളാണ് ആരംഭിച്ചത്. ഡോ.പി.ആര്. സുധാകരന് ആയിരുന്നു കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നത്. സത്യസന്ധമായി പ്രവര്‍ത്തിച്ച് ഇദ്ദേഹത്തിനും ജാന്‍സി ജെയിംസുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരിച്ചുപോകേണ്ടി വന്നു.
2011 ല്‍ കാസര്‍കോട് എംഎ ലിംഗ്വിസ്റ്റിക്സ് ഹിന്ദി, ഇന്റര്‍നാഷണല്‍ റിലേഷന്‍ കോഴ്സുകളും, പടന്നക്കാട് എംഎസ്സി പ്ലാന്റ് സയന്‍സ്, എന്‍വയര്‍മെന്റ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളും ആരംഭിച്ചു. കാസര്‍കോട് ജില്ലക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കേണ്ട പല കോഴ്സുകളും മറ്റുജില്ലകളിലേക്ക് മാറ്റാനാണ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇവിടെ അനുവദിക്കേണ്ട ലോ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റിയതും, ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍ കോഴ്സ് തിരുവനന്തപുരത്ത് ആരംഭിച്ചതും ഇതിന്റെ ഭാഗമാണ്. കാസര്‍കോട് ഒരു ലോ കോളേജ് പോലും ഇല്ല എന്നിരിക്കെയാണ് ജില്ലയിലെ ജനപ്രതിനിധികളെയും നാട്ടുകാരെയും ഒരുപോലെ വിഡ്ഢികളാക്കിക്കൊണ്ട് ഇത്തരം നടപടികള്‍ സ്വീകരിച്ചത്.
2014 ജനുവരിയിലാണ് പെരിയയിലെ സ്വന്തം സ്ഥലത്തേക്ക് സര്‍കലാശാല ഭരണവിഭാഗം കാര്യാലയം മാറ്റുന്നത്. പെരിയയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം നിയമനം നടന്ന എല്ലാ വകുപ്പുകളിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. പല പോസ്റ്റുകളിലും അനധികൃത നിയമനങ്ങള്‍ നടന്നു. ഇപ്പോള്‍ നിലവിലുള്ള രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും ആവശ്യമായ യോഗ്യതയില്ലെന്നും വ്യക്തമായിട്ടുണ്ട്.
2010-15 കാലയളവില്‍ നടത്തിയ സെമിനാറുകളില്‍ പ്രഖ്യാപിത ഹൈന്ദവ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ആളുകളെ യൂണിവേഴ്സിറ്റി ചെലവില്‍ എത്തിച്ച് പ്രസംഗിപ്പിച്ചത് വിവാദമായിരുന്നു. മീന കന്ദസ്വാമി, കാഞ്ച എലയ്യ തുടങ്ങിയവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. സര്‍വകലാശാലയുമായി ഒരു ബന്ധവുമില്ലാത്ത ദളിത് ബന്ധു എന്‍.കെ. ജോസ് എന്നയാളിന്റെ പുസ്തകം യൂണിവേഴ്സിറ്റി പുനപ്രകാശനം ചെയ്തതും വിവാദമുയര്‍ത്തിയിരുന്നു.
2014 ല്‍ നീലേശ്വരത്ത് ഒരു റിസോര്‍ട്ടില്‍ നടന്ന സെമിനാറില്‍ ഉദ്ഘാടകന്‍ ഒന്നര മണിക്കൂര്‍ ചെലവഴിച്ചത് ഗുജറാത്തിലെ വികസനത്തെയും, നരേന്ദ്രമോദിയെ താഴ്ത്തിക്കെട്ടിയും ബിജെപിയെ വിമര്‍ശിച്ചുമാണ്. ഹിന്ദു നാമധാരികളായ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെടുന്നവരാണ് സര്‍വകലാശാലയിലെ സ്ഥിരം നിയമനത്തില്‍ അമ്പതുശതമാനത്തിലധികവും എന്നതും നിയമനത്തിലെ ഹിന്ദുവിരോധത്തിന്റെ ഉദാഹരണമാണ്.
2015 മാര്‍ച്ച് മാസത്തില്‍ ഡോ. ജാന്‍സി ജെയിംസ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. 2009 ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ജാന്‍സിയോട് കാലാവധി കഴിഞ്ഞപ്പോള്‍ തിരിച്ച് കേരള സര്‍വലാശാലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
കേന്ദ്രസര്‍വകലാശാലയില്‍ തന്നെ വിസി ആയി തുടരാമെന്ന ചിന്തയിലാണ് കേരള സര്‍വകലാശാലയിലെ ജോലി നിരസിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി കേന്ദ്രത്തില്‍ അധികാര മാറ്റമുണ്ടായത് ഇതിന് തടസമായി. പുതിയ വൈസ് ചാന്സലര്ക്കായുളള പാനലില്‍ അപേക്ഷ നല്‍കിയെങ്കിലും ബിജെപി സര്‍ക്കാര്‍ കൂടുതല്‍ യോഗ്യതയുള്ള ഡോ.ജി. ഗോപകുമാറിനെ പുതിയ വിസിയായി നിശ്ചയിക്കുകയായിരുന്നു. അതോടെ അഴിമതി തുടരാമെന്ന ജാന്‍സി ജെയിംസിന്റെ പദ്ധതി തകിടം മറിഞ്ഞു.
ഇന്ന് തെളിവ് സഹിതം പുറത്തുവരുന്ന ഓരോ അഴിമതികളും വ്യക്തമായി ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നെങ്കിലും മറ്റു മുഖ്യധാരാ പത്രങ്ങള്‍ വാര്‍ത്തകള്‍ അവഗണിച്ചതും അഴിമതിക്കാര്‍ക്ക് ഗുണകരമായി. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരും, സര്‍വകലാശാലയില്‍ വികസന തല്പരനായി പുതിയ വൈസ് ചാന്‍സലറും, ഫിനാന്‍ഷ്യല്‍ ഓഫീസറും വന്നതോടു കൂടിയാണ് ജാന്‍സി ജെയിംസിന്റെ കാലത്തെ അഴിമതിയുടെ ചിത്രങ്ങള്‍ തെളിയാന്‍ തുടങ്ങിയത്.
(നാളെ: നടപടികള്‍ അട്ടിമറിക്കാന്‍ ഒരു എക്സിക്യൂട്ടീവ് കൗണ്‍സില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: