ന്യൂദല്‍ഹി: കേന്ദ്രവിദേശകാര്യസഹമന്ത്രിയും മുന്‍കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സല്യൂട്ട്. ഭാരതപൗരന്മാരെ യെമനില്‍നിന്നും തിരികെ എത്തിക്കാനായി വി.കെ സിങ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി വി.കെ സിങിനെ നമിക്കുകയാണെന്ന് പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ലോകമാധ്യമങ്ങള്‍ ഭാരതസര്‍ക്കാരിന്റെ യെമന്‍ രക്ഷാദൗത്യത്തെ പ്രശംസിക്കുമ്പോള്‍ രാജ്യത്തെ മാധ്യമങ്ങള്‍ ജനറല്‍ വി.കെ സിങിനെ മനപ്പൂര്‍വ്വം അവഗണിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 24 മണിക്കൂറും ബോംബുവര്‍ഷം നടക്കുന്നതിനിടെ ഭാരതത്തിനുവേണ്ടിമാത്രമായി രണ്ടുമണിക്കൂര്‍ അവ നിര്‍ത്തിവെച്ച് കേന്ദ്രസര്‍ക്കാരിന് രക്ഷാപ്രവര്‍ത്തനത്തിന് വഴിതുറന്നുലഭിക്കുകയെന്നത് ചെറിയ കാര്യമല്ല. ലോകത്തിലാദ്യമായിട്ടായിരിക്കും ഒരു മന്ത്രി യുദ്ധമുഖത്ത് പട്ടാളക്കാരനെപ്പോലെനിന്ന് രക്ഷാപ്രവര്‍ത്തനം നിര്‍വഹിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ വി.കെ സിങിന്റെ പ്രസ്റ്റിറ്റിയൂട്ടെന്ന വാക്കിന്റെ പേരിലാണ് അദ്ദേഹത്തെ മനപ്പൂര്‍വ്വം പ്രാധാന്യം കുറച്ചുകാണുന്നതെന്ന വിമര്‍ശനവും മോദി നടത്തി.
ലോകത്തിലെ മുഴുവന്‍ ടിവി ചാനലുകളും പത്രങ്ങളും ഭാരതത്തിന്റെ യെമന്‍ രക്ഷാദൗത്യത്തെ പുകഴ്ത്തുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ അതിന്റെ പ്രാധാന്യം കുറച്ചുകണ്ടു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കീഴില്‍ ഭാരതവിദേശകാര്യവകുപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നത്. ആരെങ്കിലും രാത്രി 1മണിക്ക് സുഷമാ സ്വരാജിന് ട്വിറ്ററിലൂടെ സന്ദേശം അയച്ചാല്‍ 1.10നകം സുഷമാ സ്വരാജ് തിരിച്ച് മറുപടി നല്കിയിരിക്കും. ആരെങ്കിലും മുമ്പ് കണ്ടിട്ടുണ്ടോ ഭാരതത്തിന്റെ വിദേശകാര്യമന്ത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്, മോദി തുടര്‍ന്നു.
മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയാലും ഇല്ലെങ്കിലും ആയിരക്കണക്കിന് ജനങ്ങള്‍ മടങ്ങിയെത്തിയത് നിങ്ങളുടെ പ്രവര്‍ത്തന ഫലമായാണ്. മാധ്യമങ്ങള്‍ നിങ്ങളുടെ ഫോട്ടോ നല്കിയാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ ഇടംപിടിച്ചു കഴിഞ്ഞു,മോദി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്കിയ ജനറല്‍ വി.കെ സിങ്, മോദിയുടെ നേതൃത്വഫലമായാണ് ഇത്തരത്തിലുള്ള ദൗത്യം സാധ്യമായതെന്നും നല്കിയ നല്ലവാക്കുകള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതായും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: