കൊച്ചി: സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറിയായതോടെ സിപിഎമ്മിന് കാര്യമായ മാറ്റങ്ങളെന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. അതേസമയം പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും. സ്ഥാനമൊഴിയുന്ന പ്രകാശ് കാരാട്ടും പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യത്തിന്റെ കാര്യത്തില്‍ ഒരേതൂവല്‍ പക്ഷികളാണ്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ എസ്എഫ്ഐ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി നേതൃനിരയിലേക്കെത്തിയവരാണ് ഇരുവരും.
സിപിഎമ്മിന്റെ ആദ്യകാല ജനറല്‍ സെക്രട്ടറിമാരായ പി. സുന്ദരയ്യ, ഇ. എം. എസ്, ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്നിവരെ അപേക്ഷിച്ച് കാരാട്ടും യച്ചൂരിയും പ്രായോഗിക രാഷ്ട്രീയത്തില്‍ ദുര്‍ബ്ബലരാണ്. സിപിഎമ്മിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത വലിപ്പവും അംഗീകാരവും ആദ്യകാല നേതാക്കള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. പാര്‍ട്ടിയുടേയും അത് മുന്നോട്ട് വക്കുന്ന തീവ്രഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് യച്ചൂരി പുതിയ ദൗത്യമേറ്റെടുക്കുന്നത്.
രാഷ്ട്രീയമായും സംഘടനാപരമായും പാര്‍ട്ടിയെ ഇന്നത്തെ ദുര്‍ബലാവസ്ഥയില്‍ എത്തിച്ചതില്‍ പ്രകാശ് കാരാട്ടിന്റെ ദൗര്‍ബല്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 2005 ല്‍ കാരാട്ട് ജനറല്‍ സെക്രട്ടറി പദമേറ്റെടുക്കുമ്പോള്‍ യുപിഎ സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്ന നിര്‍ണ്ണായക ശക്തിയായിരുന്നു സിപിഎം. പത്തുവര്‍ഷത്തിനുശേഷം കാരാട്ട് പടിയിറങ്ങുമ്പോള്‍ പാര്‍ട്ടി തുടര്‍ച്ചയായ പരാജയങ്ങളുടെ പടുകുഴിയിലാണ്. ശക്തി കേന്ദ്രങ്ങളായ ബംഗാളിലും കേരളത്തിലും പാര്‍ട്ടി അതീവ ദുര്‍ബലമായി. വിഭാഗീയത, അഴിമതി, നേതാക്കളുടെ അവിഹിതസ്വത്ത് സമ്പാദനം,ലൈംഗിക ആരോപണങ്ങള്‍ എല്ലാം പാര്‍ട്ടിയെ ഈ രണ്ടു സംസ്ഥാനങ്ങളിലും ക്ഷീണിപ്പിച്ചു.
കേരളത്തിലും ബംഗാളിലും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ പ്രശ്നങ്ങളെ നേരിടുന്നതില്‍ പ്രകാശ് കാരാട്ടും പാര്‍ട്ടി ദേശീയ നേതൃത്വവും തികഞ്ഞ പരാജയമായിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ പോലും പ്രകാശ് കാരാട്ട് പലപ്പോഴും പരാജയമായി.
വിഎസിനെതിരെ നിലപാടെടുക്കുന്നു, പിണറായി പക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ കാരാട്ടിനെതിരെ ശ്കതമായി ഉയര്‍ന്നപ്പോഴും കേരളത്തിലെ ഔദ്യോഗിക പക്ഷവും കാരാട്ടിനെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തില്ല. വിഎസിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്നായിരുന്നു അവരുടെ പരാതി. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യമായിതന്നെ പ്രതികരിച്ചു. ദുര്‍ബലമായ നേതൃത്വത്തോടൊപ്പം പൊളിറ്റ് ബ്യൂറോയില്‍ തുടരാന്‍ താത്പര്യമില്ല എന്ന് ബുദ്ധദേവ് പരസ്യമായി പറഞ്ഞു.
കാരാട്ടിന്റെ പ്രവര്‍ത്തനശൈലിയില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല സീതാറാം യച്ചൂരിയുടേതും.പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിഭാഗീയതയെ നേരിടുക, നഷ്ടമായ രാഷ്ട്രീയ പ്രസക്തി തിരികെനേടുക തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാന്‍ പുതിയ ജറല്‍ സെക്രട്ടറിക്കുമുന്നില്‍ എളുപ്പവഴികളുമില്ല. പാര്‍ട്ടി നേതൃനിരയില്‍നിന്ന് തന്നെ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന സൂചനയാണ് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നല്‍കുന്നത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക, കേരളത്തില്‍ വി. എസ്. അച്യുതാനന്ദന്റെ പിന്‍ഗാമിയെ കണ്ടെത്തുക എന്നീ വെല്ലുവിളികള്‍ അതിജീവിക്കാന്‍ എളുപ്പമാകില്ല.
ഇനിയൊരു തിരിച്ചുവരവിന് സാധ്യമല്ലാത്തവിധം പാര്‍ട്ടി തകര്‍ന്നു കഴിഞ്ഞ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ബി ടീമാവുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനില്ല. എന്നാല്‍ ഇത് മറ്റിടങ്ങളില്‍ പ്രത്യകിച്ച് കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തില്‍ അണികള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയുമുണ്ട്.
വിഎസിന്റെ ഉള്‍പ്പാര്‍ട്ടി സമരങ്ങളോടും നിലപാടുകളോടും താത്പര്യം പുലര്‍ത്തിയിരുന്ന യച്ചൂരി, വിഎസിന്റെ പിന്‍ഗാമിയായി പിണറായി വിജയന് പാര്‍ലമെന്ററി രംഗത്തെത്തുന്നതിനെ എങ്ങനെ കാണുമെന്നതും കൗതുകമുണര്‍ത്തുന്നതാണ്. വിഎസിനെതിരെ പിണറായി പക്ഷം നടത്തിയ നീക്കങ്ങളുടെയെല്ലാം മുനയൊടിക്കുന്നതില്‍ പി.ബി അംഗമായിരുന്ന യച്ചൂരിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. പാര്‍ലമെന്ററി രംഗത്തേക്കുള്ള പിണറായിയുടെ ചുവടുമാറ്റത്തിന് സീതാറാം യച്ചൂരി എന്ന ജനറല്‍ സെക്രട്ടറി പ്രതിബന്ധമാകുമോയെന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. പ്രത്യകിച്ചും ലാവ്ലിന് കേസ് കോടതി വീണ്ടും പരിഗണനക്കെടുക്കുമ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: