ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ അപരാജിത മുന്നേറ്റത്തിന് തടയില്ല. മുന്‍ ചാമ്പ്യന്മാര് തമ്മിലെ മുഖാമുഖത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ രാജസ്ഥാന് എട്ടുവിക്കറ്റിന് തച്ചുതകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 4ന് 156ല്‍ ഒതുങ്ങി. റോയല്‍സ് 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 157 റണ്‍സെടുത്ത് ജയം കരഗതമാക്കി.
ഓപ്പണര്‍മാരായ ഷെയ്ന് വാട്സന് (73), അജിന്‍ക്യ രഹാനെ (76 നോട്ടൗട്ട്) എന്നിവരുടെ ഉജ്ജ്വല അര്‍ധശതകങ്ങളാണ് റോയല്‍സിന്റെ ജയം ആധികാരികമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 144 റണ്‍സ് ചേര്‍ത്തപ്പോള്‍ ചെന്നൈ ബൗളര്‍മാര്‍ ചൂളിപ്പോയി.
സ്ട്രോക്കുകള്‍ കൊണ്ടു മത്സരിച്ച രഹാനെയും വാട്സനും എതിരാളിക്ക് യാതൊരു പഴുതും നല്‍കിയില്ല. ആറു ഫോറുകളും നാലു സിക്സറും വാട്സന്റെ ഇന്നിംഗ്സിന് ചാരുതയേകി. ഒടുവില്‍ രവീന്ദ്ര ജഡേജ വാട്സനെ മടക്കി. അപ്പോഴേക്കും ആദ്യ വിക്കറ്റില്‍ രാജസ്ഥാന്റെ റെക്കോര്‍ഡ് സ്കോര്‍ പിറന്നിരുന്നു. 2009ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വച്ച് ഗ്രെയിം സ്മിത്തും നമന്‍ ഓജയും പടുത്തുയര്‍ത്തിയ 135 റണ്‍സിന്റെ റെക്കോര്‍ഡാണ് വാട്സന്- രഹാനെ സഖ്യം പഴങ്കഥയാക്കിയത്.
വാട്സന് പിന്നാലെവന്ന സ്റ്റീവന്‍ സ്മിത്തിനെ (6) ഡ്വെയ്ന്‍ ബ്രാവോ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. എങ്കിലും കരുണ്‍ നായര്‍ (1 നോട്ടൗട്ട്) രഹാനെയ്ക്കൊപ്പം ജയനിമിഷം പങ്കിട്ടു. രഹാനെ ആറു തവണ പന്ത് അതിര്‍ത്തി കടത്തി;രണ്ടുതവണ ഗ്യാലറിയിലും എത്തിച്ചു. ടൂര്‍ണമെന്റില്‍ രഹാനെയുടെ രണ്ടാം അര്ധശതകമായിരുന്നത്.
ആദ്യം ബാറ്റെടുത്ത സൂപ്പര്‍ കിങ്സിനെ ഡ്വെയ്ന്‍ സ്മിത്ത് (40), ഡ്വെയ്ന്‍ ബ്രാവോ (62 നോട്ടൗട്ട്), നായകന് എം.എസ്. ധോണി (31 നോട്ടൗട്ട്) തുടങ്ങിയവര്‍ മുന്നോട്ടുനയിച്ചു. ഒരുഘട്ടത്തില്‍ 3ന് 39 എന്ന നിലയിലായിരുന്നു ചെന്നൈ. ജെയിംസ് ഫാല്‍ക്നറും പ്രവീണ്‍ താംബെയും ക്രിസ് മോറിസും അങ്കിത് ശര്‍മ്മയും ഓരോ ഇരകളെവീതം കണ്ടെത്തി. രഹാനെ മാന്‍ ഓഫ് ദ മാച്ച്. ഇത്തവണ ഇതുവരെ 231 റണ്‍സ് വാരിയ രഹാനെ ഓറഞ്ച് തൊപ്പിയും തലയില്‍ചൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: