ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുമേല് ചെല്‍സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. 38-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡാണ് ചെല്‍സിക്ക് ജയമൊരുക്കിയ ഗോള്‍ കുറിച്ചത്. ഓസ്കറിന്റ കൗശലപൂര്‍ണമായ പിന്കാല് പാസില്‍ നിന്ന് ഹസാര്‍ഡ് ചുവന്ന ചെകുത്താന്മാരുടെ വലചലിപ്പിക്കുകയായിരുന്നു. ഇതോടെ ടേബിളിലിലെ ഒന്നാമന്മാരായ ചെല്‍സി തൊട്ടുപിന്നിലുള്ള ആഴ്സനലുമായുള്ള പോയിന്റ് വ്യത്യാസം പത്താക്കി ഉയര്‍ത്തി. അടുത്തയാഴ്ച ആഴ്സനലിന്റെ തട്ടകത്തിലെ കളി ജയിച്ചാല്‍ ചെല്‍സിക്ക് കിരീടം ഉറപ്പിക്കാം.
എതിരാളിയുടെ കളത്തില്‍ പൊസഷനില്‍ ആധിപത്യം നേടിയെങ്കിലും അതു മുതലാക്കാനാവാത്തതാണ് മാന്‍.യുവിന് വിനയായത്. രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധതന്ത്രങ്ങള്‍ പുറത്തെടുത്ത ചെല്‍സി വിജയം ഉറപ്പിച്ചു. ഏറെനാളിനുശേഷം ടീമില്‍ ഇടംനേടിയ റദമേല്‍ ഫല്‍ക്കാവോയും വെയ്ന്‍ റൂണിയുമൊക്കെ പലവട്ടം ചെല്‍സിയുടെ ഗോള്‍ മുഖത്ത് ഭീതിവിതച്ചെങ്കിലും സ്കോര്‍ ചെയ്യാനായില്ല.
മിഡ്ഫീല്‍ഡിലേക്കു മാറിയ റൂണി മാന്‍.യുവിന്റെ നീക്കങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പരാജയപ്പെട്ടെങ്കിലും സമീപകാലത്തു തിരിച്ചുപിടിച്ച നിലവാരം നിലനിര്‍ത്താനായത് മാഞ്ചസ്റ്റര്‍ സംഘത്തിന് ആശ്വാസമേകി. മറ്റുമത്സരങ്ങളില്‍ വെസ്റ്റ്ബ്രോം ക്രിസ്റ്റല്‍ പാലസിനെയും (2-0) എവര്ട്ടന് ബേണ്‍ലിയെയും (1-0) സ്റ്റോക്ക് സിറ്റി സതാംപ്റ്റനെയും (2-1) ലെയ്സെസ്റ്റര്‍ സ്വാന്‍സിയെയും (2-0) തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: