ആലപ്പുഴ: സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രന് പക്ഷം പിടിമുറുക്കി. കാലങ്ങളായി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഇസ്മയില്‍ വിഭാഗക്കാരനായിരുന്ന പി. ജ്യോതിസിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി. കാനം പക്ഷക്കാരനായ എന്‍. സുകുമാരപിള്ളയെ നിലനിര്‍ത്തുകയും ചെയ്തു. മറ്റൊരു അസി. സെക്രട്ടറിയായി ടി.ജെ. ആഞ്ചലോസ് എത്തിയത് അപ്രതീക്ഷിതമായിരുന്നു. കാനം രാജേന്ദ്രനോടൊപ്പം എഐടിയുസിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ടി.ജെ. ആഞ്ചലോസിനെ തന്റെ വിശ്വസ്തനെന്ന നിലയിലാണ് അസി. സെക്രട്ടറിയായി നിയമിച്ചത്.
സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ശേഷം പാര്‍ട്ടിയുടെ പ്രധാന ചുമതലയില്‍ ആഞ്ചലോസ് എത്തുന്നത് ആദ്യമായാണ്. കാലങ്ങളായി എഐടിയുസിയില്‍ ആയിരുന്നു പ്രവര്‍ത്തനം. ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമനും കാനം പക്ഷക്കാരാണെങ്കിലും ജില്ലയില്‍ ഇരുപക്ഷത്തിനും ഏതാണ്ട് തുല്യശക്തിയാണുള്ളത്.
അതിനാല്‍ തന്നെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഇസ്മയില്‍ പക്ഷത്തിനും സ്വാധീനമുണ്ട്. എന്നാല്‍ ഇത്തവണയും വനിതാ പ്രാതിനിധ്യം ജില്ലാ എക്സിക്യൂട്ടീവിലില്ല. പി. ജ്യോതിസ്, അഡ്വ. ജോയിക്കുട്ടി ജോസ്, എന്‍. രവീന്ദ്രന്, അഡ്വ. എം.കെ. ഉത്തമന്, അഡ്വ. വി. മോഹന്‍ദാസ്, അഡ്വ. കെ.എസ്. രവി, അഡ്വ. ഡി. സുരേഷ്ബാബു, കെ.കെ. സിദ്ധാര്ത്ഥന്, കെ.ഡി. മോഹനന്, അഡ്വ. എ. ഷാജഹാന്, കെ. ചന്ദ്രനുണ്ണിത്താന്‍, പി.വി. സത്യനേശന് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ വി.എം. ഹരിഹരന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. തിലോത്തമന് എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: