ശ്രീകൃഷ്ണന് അര്‍ജ്ജുനന്റെ പേരിലുണ്ടായിരുന്ന അവാച്യമായ സ്നേഹത്തെക്കുറിച്ചു മറ്റുചിലതുകൂടി പ്രതിപാദിക്കാം. ഭാരതയുദ്ധം നടന്നുകൊണ്ടിരുന്ന പതിനെട്ടുദിവസവും ഭഗവാന് അര്‍ജ്ജുനന്റെ തേരാളിയായിട്ടാണ് പെരുമാറിയത്. മഹാരഥന്മാരായ ഭീഷ്മരില്‍നിന്നും ദ്രോണരില്നിന്നും കര്ണനില്നിന്നും അര്‍ജ്ജുനനെ രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിപ്പിക്കുകയും ചെയ്തത് ശ്രീകൃഷ്ണഭഗവാനാകുന്നു എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.
ശ്രീകൃഷ്ണഭക്തിക്കും ശ്രീകൃഷ്ണന്റെ ഭക്തവാത്സല്യത്തിനും തെളിവായി അനേകം സംഭവങ്ങള്‍ ഭാരതയുദ്ധത്തില് നടന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ജയദ്രഥവധമായിരുന്നു. ചക്രവ്യൂഹത്തില്‍ അര്ജുനപുത്രനും വീരനുമായ അഭിമന്യൂവിനെ മഹാരഥന്മാരുടെ സഹായത്തോടുകൂടി ജയദ്രഥന് വഞ്ചിച്ചുകൊന്നു കൃഷ്ണാര്ജ്ജുനന്മാരെപ്പോലെ അത്ഭുത പരാക്രമിയായിരുന്നു അഭിമന്യൂ.
പുത്രന്റെ അകാലചരമം അര്‍ജുനനെ അവശനാക്കിത്തീര്‍ത്തു. ”ജയദ്രഥന് പശ്ചാത്താപത്തോടുകൂടി എന്നെയോ യുധിഷ്ഠിരമഹാരാജാവിനെയോ ഭഗവാന് ശ്രീകൃഷ്ണനെയോ ശരണം പ്രാപിച്ചില്ലെങ്കില്‍ നാളെ സൂര്യന് അസ്തമിക്കുന്നതിനുമുമ്പു ഞാനവനെ കൊന്നുവീഴ്ത്തും. അങ്ങനെ ചെയ്തില്ലെങ്കില്‍ പുണ്യപുരുഷന്മാര് എത്തിച്ചേരുന്ന ലോകം എനിക്കു നഷ്ടപ്പെടുകയും മഹാപാപികള്ക്കുള്ള നരകത്തില്‍ ഞാന്‍ പതിക്കുകയും ചെയ്യും മാത്രമല്ല,
ജയദ്രഥനെ കൊല്ലാതിരുന്നാല്‍ നാളെ സൂര്യന് അസ്തമിച്ചതിനുശേഷം ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍ ചാടി ഞാന്‍ മരിക്കുന്നുമുണ്ട്.” എന്ന് ഭഗവാന്റെയും മറ്റുപാണ്ഡവന്മാരുടെയും മുമ്പില്‍വച്ച് അര്ജ്ജുനന് ഉഗ്രമായ ഒരു ശപഥംചെയ്തു. ആ ശപഥം കേട്ടു ഭഗവാന് സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി ലോകത്തെ വിറപ്പിച്ചു. അര്‍ജ്ജുനന്റെ ശപഥം കൗരവന്മാരും അറിഞ്ഞു. അവരെല്ലാം ജയദ്രഥനെ രക്ഷിക്കാന്തന്നെയാണ് തീരുമാനിച്ചത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: