കൊല്ലം: കശുവണ്ടി വ്യവസായികളില്‍ നിന്നും എട്ടുകോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. അടൂര്‍ മണക്കാല പുതിയവിള സിന്ധുഭവനില്‍ ശരത്ചന്ദ്രന് (31), ഭാര്യ ലക്ഷ്മി ഭാസ്കരന് (25), ഭാര്യാപിതാവും മുന്‍ അബ്കാരിയുമായ കായംകുളം സ്നേഹാലയത്തില്‍ വേലഞ്ചിറ ഭാസ്കരന് (55) എന്നിവര്‍ക്കെതിരെയാണ് കൊല്ലത്തെ 12 വ്യവസായികള്‍ രംഗത്തെത്തിയിരിക്കുന്നത്.
പോലീസില്‍ പലതവണ പരാതികള്‍ നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനാല്‍, തട്ടിപ്പിന് ഇരകളായവര്‍ ചേര്‍ന്ന് കാഷ്യു പ്രോസസേഴ്സ് ഫോറം എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പോരാട്ടത്തിലാണ്.
ഭരണകക്ഷി രാഷ്ട്രീയനേതാക്കളുമായും മന്ത്രിമാരുമായും മറ്റും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി അതിസമര്‍ത്ഥമായും ആസൂത്രിതമായും വ്യാജരേഖകള്‍ ചമച്ചു. തട്ടിപ്പില്‍ വീണ് കോടികള്‍ നഷ്ടമായ വ്യവസായികള്‍ ഇപ്പോള്‍ ഭീമമായ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ പോലും കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്. തട്ടിപ്പ് വ്യക്തമായപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ട് ശരത്ചന്ദ്രന്റെ വീട്ടിലെത്തിയതിനു പ്രതികാരമായി, അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് പോലീസില്‍ പരാതി നല്കി.
2014 ഫെബ്രുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. മാസ്റ്റേഴ്സ് എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയായ ശരത്ചന്ദ്രനും ഇയാളുടെ ഭാര്യാപിതാവ് വേലഞ്ചിറ ഭാസ്കരനുമാണ് ഈ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരന്മാരും പ്രധാന പ്രതികളും. ഭാസ്കരന്റെ സഹോദരന് സുകുമാരന്‍ കായംകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. സന്ധ്യ കാഷ്യു കമ്പനി എന്നൊരു കമ്പനിയുടെ ഉടമയെന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ശരത്ചന്ദ്രന് കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായികളുമായി പരിചയം സ്ഥാപിക്കുകയും മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള സൗഹൃദബന്ധങ്ങളും ശക്തമായ സ്വാധീനവും വെളിപ്പെടുത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളായ ടാന്‍സാനിയ, ബെനിം, ഐവറി കോസ്റ്റ്, ഗുനിയ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന ഇവരുടേതായി 5000 മെട്രിക് ടണ്‍ തോട്ടണ്ടി കപ്പലില്‍ ഉടനെ എത്തുന്നുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ്പണം തട്ടിയത്.
കുറഞ്ഞ നിരക്കില്‍ ആഫ്രിക്കന്‍ തോട്ടണ്ടി വാങ്ങി വ്യവസായം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ കശുവണ്ടി വ്യവസായികള്‍ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി ലക്ഷങ്ങള്‍ വായ്പയെടുത്താണ് അഡ്വാന്‍സ് തുക നല്‍കിയത്. ഇങ്ങനെ ജന കാഷ്യൂസ് ഉടമ പ്രണോയ്, ശ്രീ ഗായത്രി കാഷ്യൂസ് ഉടമ രമേഷ് തുടങ്ങിയവരടക്കം 12 പേരില്‍ നിന്നായി എട്ടു കോടിയോളം രൂപയാണ് തട്ടിയത്. പറഞ്ഞ പ്രകാരം മുഴുവന്‍ തുകയും മുന്‍കൂര്‍ നല്‍കിയവര്‍ക്ക് സീസണ് കഴിയാറായിട്ടും വാഗ്ദാനം ചെയ്ത തോട്ടണ്ടി ലഭിക്കാതിരുന്നപ്പോള്‍ വ്യവസായികള്‍ ഇവരുമായി ബന്ധപ്പെട്ടു.
ആദ്യമൊക്കെ ഒഴിഞ്ഞുമാറിയ ഇരുവരും പിന്നീട് ഭീഷണിയുടെ സ്വരത്തില്‍ മറുപടി പറഞ്ഞതോടെയാണ് വലിയൊരു തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് വ്യവസായികള്‍ക്കു ബോധ്യമായത്. പിന്നീട് അഡ്വാന്‍സ് തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില വ്യവസായികള്‍ ശരത്ചന്ദ്രന്റെ വീട്ടിലെത്തി സംസാരിച്ചു. ഈ അവസരത്തില്‍ പലര്‍ക്കും ഇയാള്‍ നല്കിയ ചെക്കുകള്‍ വണ്ടിച്ചെക്കുകളായിരുന്നു.
തട്ടിപ്പിന്റെ വിശദാംശങ്ങള്‍ കാണിച്ചും വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ചതിന്റെ രേഖകള്‍ സഹിതവും കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തി ജില്ലാ പോലീസ് സൂപ്രണ്ട്, ക്രൈംബ്രാഞ്ച് എന്നിവര്‍ക്കു പരാതി നല്‍കുകയും അടൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി, പത്തനംതിട്ട, കൊല്ലം കോടതികള്‍ എന്നിവ ഉള്‍പ്പെടെ പല കോടതികളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തെങ്കിലും പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം തുടര്‍നടപടികള്‍ ഉണ്ടാവുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ കൂടുതല്‍ പേരെ കബളിപ്പിക്കുകയും കൊല്ലത്തെ വന്കിടവ്യവസായികളില് നിന്നടക്കം അമ്പത് കോടി തട്ടിയതായുമാണ് ഫോറം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സൂചനയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് മാര്‍ച്ചടക്കം വിപുലമായ പ്രക്ഷോഭപരിപാടികള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ ഒരുങ്ങുകയാണെന്ന് കാഷ്യു പ്രോസസേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ തുളസീധരന്‍ പിള്ള പറഞ്ഞു. പത്രസമ്മേളനത്തില്‍ കാഷ്യു പ്രോസസേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ തുളസീധരന്‍ പിള്ള, വൈസ് ചെയര്മാന് ജി.ജി. പ്രസാദ്, എം.എ.കെ കാഷ്യൂ ഉടമ മുഹമ്മദ് റാഫി, മുന്ന കാഷ്യു ഉടമ സലിം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: