തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം കാര്യക്ഷമമല്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് ജനങ്ങളെ നേരില്‍കണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിവരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ഇതിലൂടെ സംസ്ഥാനത്ത് സുതാര്യവും കാര്യക്ഷമവുമായ ഭരണം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ തുറന്നു സമ്മതിക്കുക കൂടി ചെയ്തിരിക്കുകയാണെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
വലിയ മൈതാനത്ത് മാധ്യമ പ്രവര്‍ത്തകരുടെയും ജനക്കൂട്ടത്തിന്റെയും മുന്നില്‍ വച്ച് മുഖ്യമന്ത്രി നേരിട്ട് പരാതികള്‍ കേള്‍ക്കുന്നതും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതും രാഷ്ട്രീയ തട്ടിപ്പാണ്. ഓരോരോ മന്ത്രിമാരുടെ വകുപ്പുകളിലും താഴെ തട്ടില്‍ പഞ്ചായത്ത് ഓഫീസുകളില്‍ വരെയും പരിഹരിക്കേണ്ട പരാതികളിലാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹാരം കാണുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള ഭരണസംവിധാനത്തെ നോക്കുകുത്തിയാക്കിയും അട്ടിമറിച്ചുമാണ് ജനസമ്പര്‍ക്ക പ്രഹസനം നടത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലരീതിയിലായിരുന്നുവെങ്കില് ഇത്രയധികം ജനങ്ങള്‍ക്ക് പരാതികളുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ തിക്കിത്തിരക്കേണ്ടി വരുമായിരുന്നില്ല.
അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ മുതലെടുപ്പു കൂടി ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നുണ്ട്. അരുവിക്കര നിയോജക മണ്ഡലത്തില്‍ നിന്ന് പരാതികളുമായി ജനസമ്പര്‍ക്ക പരിപാടിയിലെത്തുന്നവര്ക്ക് പ്രത്യേക സഹായങ്ങള്‍ നല്കാന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അരുവിക്കരയിലുള്ളവരെ തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഖജനാവിലെ പണം രാഷ്ട്രീയ മുതലെടുപ്പിനായി ധൂര്‍ത്തടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ജനസമ്പര്‍ക്ക പരിപാടിയുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണ സംവിധാനമാകെ കഴിഞ്ഞ കുറെ ദിവസങ്ങളായി സ്തംഭനാവസ്ഥയിലാണ്. ഇവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ നിരാശരായി മടങ്ങുന്നു. ജനസമ്പര്ക്കത്തിനെത്തുന്നവരേക്കാള് കൂടുതലാണ് ഇത്തരക്കാര്‍.
മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടാത്തവരുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിക്കാതിരിക്കുകയും അനര്‍ഹര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വന്‍തോതില്‍ സഹായം നേടിയെടുക്കുകയും ചെയ്യുകയാണ്. മുമ്പു നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഇനിയും സഹായം ലഭിക്കാത്തവരുടെ വിവിരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള നിരവധി അഴിമതിക്കേസുകളില്‍ നിന്ന് ജനശ്രദ്ധതിരിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിപോലുള്ള തട്ടിപ്പു നാടകങ്ങള്‍ കൊണ്ടൊന്നും കഴിയില്ലെന്ന് വി.മുരളീധരന് പറഞ്ഞു. പാമൊലിന്‍ കേസും ടൈറ്റാനിയം അഴിമതിയും സോളാര്‍ കേസും ബാര്‍കോഴയുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ചൂഴ്ന്നു നില്ക്കുന്ന വലിയ അഴിമതികളാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിക്കോ ഇതൊന്നും മറക്കാന്‍ ജനങ്ങള്‍ക്കോ കഴിയില്ല. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: