തിരുവനന്തപുരം : മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന അന്തരിച്ച അതുല്യനടന് സത്യന്റെ മകന് കാരുണ്യം തേടി തിരുവനന്തപുരത്തു നടന്ന മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയിലെത്തി. നിറഞ്ഞ പുഞ്ചിരിയോടെ മുഖ്യന് സത്യന്റെ മകന് ജീവന് സത്യനെ സ്വീകരിച്ചു. കയ്യില്‍ കരുതിയിരുന്ന സഹായാഭ്യര്‍ത്ഥന ജീവന് സത്യന് മുഖ്യമന്ത്രിക്ക് കൈമാറി.
ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ജീവന്സത്യന്റെ അപേക്ഷ പരിഹരിക്കാതെ മുഖ്യമന്ത്രി നടന്നകന്നപ്പോള്‍ വെറും കൈയോടെ സത്യന്റെ മകന് ജനസമ്പര്‍ക്ക പരിപാടിയുടെ പടിയിറങ്ങി.
ജീവന് പത്തുവര്‍ഷം മുമ്പ് മൂന്ന് സഹകരണസംഘങ്ങളില്‍ നിന്നായി മകള്‍ ആശയുടെ പഠനാവശ്യങ്ങള്‍ക്കായി രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. തുച്ഛമായ പെന്ഷന് മാത്രം കൊണ്ടുജീവിക്കുന്ന ജീവന്സത്യന് വായ്പ തിരിച്ചടയ്ക്കാനായില്ല. മുതലും പലിശയും ചേര്‍ത്ത് 6.65 ലക്ഷം രൂപയായി വായ്പ കുടിശിക വന്നതോടെ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയി.
ഭാര്യ ലതയുടെ പേരില്‍ എടുത്ത വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി നല്‍കണമെന്ന ആവശ്യവുമായാണ് ജീവന്സത്യന് ഇന്നലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ – 2015ല്‍ എത്തിയത്. നൂറു ശതമാനം അന്ധനായ ജീവന് ബന്ധുവിന്റെ സഹായത്തോടെയാണ് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ വന്നത്.
പിഴപ്പലിശയായ 48,337 രൂപ കുറച്ചുനല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെങ്കിലും വേദനയോടെയാണ് ജീവന്സത്യന് തിരിച്ചുപോയത്. സംസ്ഥാന സഹകരണവകുപ്പ് നടപ്പിലാക്കുന്ന ആശ്വാസ് പദ്ധതിപ്രകാരം പിഴപ്പലിശ ഒഴിവാക്കി നല്ക്കുന്നുണ്ട്. വായ്പതുകയില്‍ നിന്ന് പിഴപ്പലിശ മാത്രം ഒഴിവാക്കി കിട്ടാന്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തേണ്ട ആവശ്യമുണ്ടോ എന്ന് ജീവന് സത്യന് സ്വയം ചോദിച്ചുകൊണ്ടാണ് മടങ്ങിയത്.
മലയാളികള്‍ നെഞ്ചേറ്റിയ സത്യനെന്ന മഹാനടന്റെ മകന്റെ കണ്ണീര് തുടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ കരുതലിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അന്ധനായ ജീവന് സത്യനെ വേദനിപ്പിച്ചിറക്കിവിടാനും മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: