ന്യൂദല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ സുരക്ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭാരത എംബസി സനയ്ക്ക് പകരം തല്ക്കാലം ജിബൂട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
ഈ മാസം 18-ാം തീയതിവരെ യെമനില്‍ നിന്ന് 4741 ഇന്ത്യാക്കാരെയും 48 രാജ്യങ്ങളില്‍ നിന്നുള്ള 1947 വിദേശ പൗരന്മാരെയും കരമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും രക്ഷപ്പെടുത്തിയതായി ലോക്സഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ സുഷമാ സ്വരാജ് അറിയിച്ചു. എന്നാല്‍ സുഷമാ സ്വരാജിന്റെ പ്രസംഗം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചത്.
വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടോടെയാണ് കേന്ദ്രസര്‍ക്കാര്‍ യെമനിലെ രക്ഷാ ദൗത്യം നിര്‍വഹിച്ചത്. ജനുവരി 21, മാര്‍ച്ച് 19, മാര്‍ച്ച് 25 എന്നീ തീയതികളിലായി മൂന്നു തവണയാണ് യെമനിലെ നമ്മുടെ എംബസി പൗരന്മാര്ക്ക് എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ആരും അതു കേള്‍ക്കാന്‍ തയ്യാറായില്ല.
കേരളവും മഹാരാഷ്ട്രവും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് എല്ലാ സഹായവും നല്‍കിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിലെത്തിച്ചവരില്‍ ഏറ്റവും അധികം പേര് കേരളത്തില്‍ നിന്നുള്ളവരാണ്, 2527. രക്ഷാപ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ നടന്നത് മുംബൈ വഴിയായതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കൂടുതല്‍ സേവനങ്ങള്‍ ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് വേണ്ട സേവനങ്ങള്‍ക്കൊപ്പം 3000 രൂപ വീതവും മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കി.
ആസ്ത്രേലിയ, ബംഗഌദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്എന്നീരാജ്യങ്ങളിലെ പൗരരെ ഉള്‍പ്പെടെ യെമനില്‍ നിന്നും രക്ഷപ്പെടുത്തി. ഭാരതത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് രാഹത് ലോകവ്യാപകമായി പ്രശസ്തി നേടിയെന്നും സുഷമാസ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: