മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഇന്ന് ജീവന്മരണപോരാട്ടം. ആദ്യപാദത്തില്‍ എഫ്സി പോര്‍ട്ടോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ബയേണിന് സെമിയിലെത്തണമെങ്കില്‍ ഇന്നത്തെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ വിജയം നേടിയേ മതിയാകൂ.
ബയേണ്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും വിജയിക്കണം. 2-0നാണ് ഇന്ന് വിജയിക്കുന്നതെങ്കില്‍ ആദ്യപാദത്തില്‍ എവേ പോരാട്ടത്തില്‍ നേടിയ എവേ ഗോളിന്റെ ആനുകൂല്യം ബയേണിന് ലഭിക്കും.
ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയിലാവും. ഇതോടെ അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കുകയും ചെയ്യാം. അതേസമയം പോര്‍ട്ടോയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുകയും ചെയ്യണം.
എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ അഭാവമാണ് ആദ്യപാദത്തില്‍ ബയേണിന് തിരിച്ചടിയായത്. ആദ്യപാദത്തില്‍ കളിക്കാനിറങ്ങാതിരുന്ന റോബന്, റിബറി, ഡേവിഡ് അലാബ തുടങ്ങിയ പ്രമുഖരുടെ സേവനം ഇന്നും ബയേണിന് ലഭിക്കാന്‍ സാധ്യതയില്ല. അതേസമയം ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍ കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. പോര്ട്ടോനിരയില് ഡാനിലോയ്ക്കും അലക്സ് സാന്‍ഡ്രോയ്ക്കും സസ്പെന്ഷന് കാരണം ഇന്നത്തെ നിര്‍ണായക പോരാട്ടം നഷ്ടമാകും.
ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ബാഴ്സലോണ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഏറ്റുമുട്ടും. ബാഴ്സയുടെ തട്ടകത്തില്‍ നടക്കുന്ന കളിയില്‍ മുന്‍തൂക്കം അവര്‍ക്കുതന്നെയാണ്. ആദ്യപാദ എവേ പോരാട്ടത്തില്‍ 3-1ന്റെ ആധികാരിക വിജയം നേടിയതിന്റെ മുന്‍തൂക്കവുമായാണ് ബാഴ്സ ഇന്ന് സ്വന്തം തട്ടകമായ നൗകാമ്പില്‍ കളിക്കാനിറങ്ങുന്നത്. മെസ്സി, നെയ്മര്‍, സുവാരസ് തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച താരനിരയുമായി കളിക്കാനിറങ്ങുന്ന ബാഴ്സലോണക്ക് തന്നെയാണ് ഇന്നത്തെ പോരാട്ടത്തില്‍ മുന്‍തൂക്കം.
ബാഴ്സക്ക് സെമിയില്‍ പ്രവേശിക്കാന്‍ ഇന്നത്തെ പോരാട്ടത്തില്‍ ഒരു സമനില മാത്രം മതി. അതേസമയം പിഎസ്ജിക്ക് വന്‍ അട്ടിമറി നടത്തിയാലേ രക്ഷയുള്ളൂ. സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച് ഇന്ന് കളത്തിലിറങ്ങുമെന്നതാണ് അവരുടെ ആത്മവിശ്വാസം. ഒപ്പം എഡിസണ് കവാനിയുള്പ്പെടെയുള്ള താരങ്ങള്‍ അവസരത്തിനൊത്തുയരുകയും ചെയ്താല്‍ ഒരു വന്‍ അട്ടിമറി വിജയമാണ് പിഎസ്ജി സ്വപ്നം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: