വിദ്യാര്‍ത്ഥികളുടെ ജിവിതത്തിന്റെ നിര്‍ണായക ഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എസ്എസ്എല്‍സി പരീക്ഷയെക്കുറിച്ച് സര്‍ക്കാരിന് ഒരുവിധ താല്‍പ്പര്യവുമില്ല എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു കടമ നിര്‍വഹിക്കുകയെന്ന ലാഘവബുദ്ധിയോടെയാണ് പ്രസ്തുത പരീക്ഷയെ കണ്ടത്; തുടര്‍ നടപടികള്‍ സ്വീകരിച്ചതും അങ്ങനെതന്നെ. വാസ്തവത്തില്‍ ഒരു പരീക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാരിനും ഉണ്ടാവേണ്ട ഉത്തരവാദിത്തബോധവും ചുമതലാബോധവും ഉരുത്തിരിയുന്നുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുകയും വന്‍ തോതില്‍ വിജയിപ്പിക്കുകയും ചെയ്യുക മാത്രമാണോ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും ഉത്തരവാദിത്തം? പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുന്നതോടെ അത് കഴിഞ്ഞോ? ഏറ്റവും കൂടുതല്‍ വിജയശതമാനം തങ്ങളുടെ കാലത്താണുണ്ടായതെന്ന മേനിപറച്ചിലില്‍ ഒതുങ്ങുകയാണോ വേണ്ടത്? എന്താണ് വാസ്തവത്തില്‍ സര്‍ക്കാര്‍ ഇത്തരം പരീക്ഷാ നടത്തിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്? ആരുടെ ഭാഗം ഭംഗിയാക്കാനാണ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്? അതുകൊണ്ട് രാഷ്ട്രീയ നേട്ടത്തിലുപരി എന്ത് ഗുണമാണ് സമൂഹത്തിലുണ്ടാവുന്നത്? ഇതിനെക്കുറിച്ച് തരിമ്പും ധാരണയില്ലാതെ എന്തൊക്കെയോ ചെയ്തുകൂട്ടുക എന്നതായിരിക്കുന്നു നടപ്പുരീതി.
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനവും അതിന്റെ പിന്നാമ്പുറവും പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. ഒരുതരത്തില്‍ മുച്ചീട്ടുകളി തന്ത്രമാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നാമ്പുറത്ത് നടന്നത്. അതുകൊണ്ടു തന്നെ തോറ്റത് വിദ്യാര്‍ത്ഥികളല്ല ഫലപ്രഖ്യാപനമാണെന്ന് പരക്കെ ആരോപണമുയര്‍ന്നിരിക്കുന്നു. റെക്കോഡ് വേഗത്തില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന വാശിക്ക് ശക്തി കൂടിയപ്പോള്‍ കുട്ടികളുടെ ഉത്തരപ്പേപ്പര്‍ അവധാനതയോടെ പരിശോധിക്കാനും വിലയിരുത്താനും അദ്ധ്യാപകര്‍ക്ക് സാധിച്ചില്ല. ഫലമോ സര്‍വത്ര ആശയക്കുഴപ്പവും അനിശ്ചിതത്വവും. ഇങ്ങനെ തിരക്കുപിടിച്ച് ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷയെ സമൂലം അട്ടിമറിക്കേണ്ടിയിരുന്നോ?
ഇത്തവണ 97.99 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു എന്നാണ് സര്‍ക്കാര്‍ മേനി നടിക്കുന്നത്. ആകെ പരീക്ഷയെഴുതിയ 4,68,273 വിദ്യാര്‍ത്ഥികളില്‍ 4,58,841 പേരും ഉപരിപഠനംത്തിന് അര്‍ഹത നേടിയെന്നാണ് പറയുന്നത്. തിരക്കുപിടിച്ച് മൂല്യനിര്‍ണയവും തുടര്‍നടപടികളും ഉണ്ടായപ്പോള്‍ അതിന്റെ കുഴപ്പവും അതിനനുസരിച്ച് വന്നു ഭവിച്ചു. ഗ്രേഡ് രേഖപ്പെടുത്താത്ത മാര്‍ക്ക് ഷീറ്റുകള്‍, ജയിച്ച വിദ്യാര്‍ത്ഥകള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത ഇല്ലെന്ന കുറിപ്പ്, ഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിശദാംശങ്ങള്‍ നല്കാനാവാത്ത സ്ഥിതി, മന്ത്രി പറഞ്ഞതും ഐടി അറ്റ് സ്കൂളിന്റെ കണക്കും തമ്മില്‍ പൊരുത്തക്കേട് തുടങ്ങി ഒട്ടുവളരെ പ്രശ്നങ്ങളാണ് ഇത്തവണത്തെ ഫലപ്രഖ്യാപനത്തിലുണ്ടായത്.
സുപ്രധാനമായ ഒരു പരീക്ഷ കുറ്റമറ്റരീതിയില്‍ നടത്തുകയും ഉത്തരവാദിത്തത്തോടെ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന ധാര്‍മികതയ്ക്കാണ് ഇവിടെ തിരിച്ചടി നേരിട്ടത്. പരീക്ഷയെക്കുറിച്ചുള്ള മുന്‍ ധാരണകളൊക്കെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവോ എന്നു സംശയിക്കണം. തിരക്കുപിടിച്ച് ഇത്തരമൊരു പ്രധാനപ്പെട്ട പരീക്ഷയെ അലങ്കോലപ്പെടുത്തിയതുകൊണ്ട് സര്‍ക്കാരിന് എന്തു നേട്ടമാണുണ്ടായത്.
ഒരു തരത്തിലുമുള്ള അര്‍ഹതയില്ലാത്തവരെ മാര്‍ക്ക് വാരിക്കോരി വിജയിപ്പിച്ചതുകൊണ്ട് അവരുടെ ഭാവിയെ തന്നെയല്ലേ തകര്‍ക്കുന്നത്? ഇപ്പോള്‍ വിജയിച്ചിരിക്കുന്ന ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പഠനത്തിനുള്ള സാഹചര്യം നിലവിലുണ്ടോ? അതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് ആലോചിച്ചിട്ടുണ്ടോ? സര്‍ക്കാരിന് ഒരുപാട് ന്യായീകരണങ്ങള്‍ വഴി തങ്ങളുടെ വഴിയാണ് ശരിയെന്ന് സമര്‍ത്ഥിക്കാന്‍ ഒരു പക്ഷേ, കഴിഞ്ഞേക്കും. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയെ ഏറെ പ്രാധാന്യത്തോടെ കാണുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മനസ്സില്‍ തീ കോരിയിടുന്ന തരത്തിലായി കാര്യങ്ങള്‍.
മാനുഷിക മുഖത്തോടെ ഇത്തരം കാര്യങ്ങളെ നോക്കിക്കാണുകയും ഉത്തരവാദിത്തത്തോടെ നടപ്പാക്കുകയും ചെയ്യുകയെന്ന സാമാന്യ മര്യാദയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന് രാഷ്ട്രീയക്കളിക്കുള്ള ഒരുപകരണമായി പരീക്ഷയെ മാറ്റിയതുവഴി കൊടുംക്രൂരത തന്നെയാണ് സമൂഹത്തോട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ചകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുകയും മേലില്‍ പരീക്ഷകളിലെങ്കിലും രാഷ്ട്രീയം കലര്‍ത്താതിരിക്കുകയും ചെയ്യണം. സമൂഹത്തോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അതിനാണ് ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: