കൊച്ചി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി തന്നെയാകും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയ്ക്കാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അണികളാകട്ടെ പിണറായി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച മട്ടിലാണ്.
പല മാധ്യമങ്ങളും പിണറായിയെ ഭാവി മുഖ്യമന്ത്രിയെന്ന നിലയ്ക്കാണ് കാണുന്നതും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും അതാരെന്ന് പിന്നീട് നിശ്ചയിക്കുമെന്നും ഒരു മലയാളം ചാനലിനു നല്കിയ അഭിമുഖത്തില്‍ യെച്ചൂരി വ്യക്തമാക്കിയത്. അഭിമുഖത്തില്‍ യെച്ചൂരി വിഎസിനെ പുകഴ്ത്തിയിട്ടുമുണ്ട്. വിഎസ് ഉന്നയിക്കുന്ന വിഷയങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്, യെച്ചൂരി പറയുന്നു. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ വിട്ടുപോയത് വീഴ്ചയാണെന്നും യെച്ചൂരിയുടെ കമന്റ്. പിണറായി സെക്രട്ടറിയായിരുന്ന കാലത്താണ് ജനതാദളും ആര്‍എസ്പിയും മുന്നണി വിട്ടത്. പിണറായിയുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്താണ് ഇരുകക്ഷികളും പോയതും. അതിനാല്‍ത്തന്നെ വീഴ്ചയാണെന്ന് യെച്ചൂരി വിലയിരുത്തുമ്പോള്‍ അത് പിണറായിക്കെതിരായ കുറ്റപത്രം കൂടിയായി മാറുന്നു.
അതിനിടെ, കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്നും തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ വേണമെന്നും യെച്ചൂരി പ്രഖ്യാപിച്ചിട്ടുമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷം ചില ദേശീയ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന വ്യക്തമായ സൂചന യെച്ചൂരി നല്‍കിയത്. കോണ്‍ഗ്രസിനോടുള്ള സമീപനം എന്തായിരിക്കുമെന്ന ചോദ്യത്തിന് നല്കിയ ഉത്തരമായിരുന്നു ഇത്. മതേതരത്തിന്റെയും ജനാധപത്യത്തിന്റെയും പേരിലാണ് സഖ്യമുണ്ടാക്കുക. രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാന്‍ കോണ്‍ഗ്രസും മറ്റെല്ലാ പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം, യെച്ചൂരി പറഞ്ഞു. സമാനമനസ്കരായ എല്ലാ പാര്‍ട്ടികളോടും സൗഹൃദം പുലര്‍ത്തും. പാര്‍ലമെന്റിനു പുറത്തും കോണ്‍ഗ്രസുമായി കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കും.
പാര്‍ട്ടിയെ (സിപിഎമ്മിനെ) പുനരുജ്ജീവിപ്പിക്കുകയും കൂടുതല്‍ സ്വാധീനമുള്ളതാക്കി മാറ്റുകയും ചെയ്യുകയെന്നത് അങ്ങേയറ്റം കഠിനമായ കാര്യം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. ആദ്യം പാര്‍ട്ടിയുടെ തകര്‍ച്ച തടയണം. പിന്നെയത് ഉയര്ച്ചയാക്കണം. പാര്‍ട്ടിയ്ക്ക് കഷ്ടത നിറഞ്ഞ കാലമാണിത്. പുനരുജ്ജീവിപ്പിക്കാന്‍ സമയമെടുക്കും. പാര്‍ലമെന്റിലും നിയമസഭയിലും ഇന്ന് പാര്‍ട്ടിയുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ സമയമാണ്. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്കും കനത്ത തിരിച്ചടികളേറ്റു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം. വെല്ലുവിളകള്‍ നേരിടാന്‍ പ്രാപ്തമാക്കണം. ഇത് വളരെ നീളുന്ന പ്രക്രിയയാകും , യെച്ചൂരി തുടര്‍ന്നു.
മോദി സര്‍ക്കാരായതുകൊണ്ട് മാത്രമാണ് പ്രതിപക്ഷം ഒന്നിച്ചത്. പാര്‍ലമെന്റിലെ രാഹുലിന്റെ പ്രസംഗത്തെ യെച്ചൂരി പിന്തുണച്ചു. സിപിഎം -സിപിഐ ലയനം തത്കാലം അജണ്ടയിലില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: