ന്യൂദല്‍ഹി: ന്യൂദല്‍ഹി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് രാജധാനി ട്രെയിനുകള്‍ കത്തിനശിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിട്ടിരുന്ന ഭുവനേശ്വര്‍, സീല്‍ഡ രാജധാനികളിലെ 6 കോച്ചുകളാണ് തീപിടുത്തത്തില്‍ പൂര്‍ണ്ണമായും നശിച്ചത്. സംഭവത്തെപ്പറ്റി റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് കോച്ചുകള്‍ കഴുകുന്ന സ്ഥലത്ത് ഇട്ടിരുന്ന ട്രെയിനുകളില്‍ തീപടര്‍ന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ തീകെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരുപത് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.
അപകടത്തെ തുടര്‍ന്ന് വൈദ്യുതബന്ധം വിച്ഛേദിച്ചതിനാല്‍ മറ്റു ട്രെയിനുകള്‍ക്ക് സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെടാനായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം അപകടത്തെ തുടര്‍ന്ന് രണ്ടു മൂന്നു മണിക്കൂര്‍ നേരം സ്തംഭിച്ചു. ഭൂവനേശ്വര്‍ രാജധാനിയുടെ രണ്ടു കോച്ചുകളിലാണ് തീ ആദ്യം പടര്‍ന്നത്.
ഇതു പിന്നീട് സീല്‍ഡ തീവണ്ടിയിലേക്കും പടരുകയായിരുന്നെന്ന് വടക്കന്‍ റെയില്‍വേ പിആര്‍ഒ നീരജ് ശര്‍മ്മ പറഞ്ഞു. സീല്‍ഡ തീവണ്ടിയിലെ പാന്‍ട്രി കാര്‍ അടക്കം നാലു കോച്ചുകളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇരു വണ്ടികളും ഇന്നലെ വൈകിട്ട് പുറപ്പെടാനിരുന്നതാണ്. ഇവയുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.
ഉന്നത തല അന്വേഷണം നടത്താന്‍ വടക്കന്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിനെ ചുമതലപ്പെടുത്തി. തീപിടുത്ത കാരണം ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലീസ്, ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: