ന്യൂദല്‍ഹി:രണ്ടുവര്‍ഷത്തോളം പിരിഞ്ഞുതാമസിക്കണമെന്ന ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീംകോടതി. മറ്റുസമുദായങ്ങളില്‍ ഒരുവര്‍ഷം പരസ്പ്പരസമ്മതത്തോടെ പിരിഞ്ഞുതാമസിക്കുകയാണെങ്കില് വിവാഹമോചനം അനുവദിക്കുന്നതാണ്. അങ്ങനെയിരിക്കെ ക്രിസ്ത്യന്‍ സമുദായം മാത്രം രണ്ടുവര്‍ഷം പിരിഞ്ഞുതാമസിക്കണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു. വിക്രംജിത് സെന്‍, എ. എം.സപ്രെ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ക്രിസ്ത്യന്‍ വിവാഹ നിയമത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
146 വര്‍ഷം പഴക്കമുള്ള നിയമമാണ് ക്രിസ്ത്യന്‍ സമുദായം ഇപ്പോഴും പിന്തുടരുന്നത്. ഇതുപ്രകാരം ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും പിരിഞ്ഞുതാമസിച്ചെങ്കില് മാത്രമേ വിവാഹമോചനത്തിന് അനുമതി ലഭിക്കൂ.
1896ലെ വിവാഹമോചന നിയമം സെക്ഷന്‍ 10 എ(1) റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.രാജീവ് ശര്‍മ്മ മുഖേന ആല്‍ബര്‍ട്ട് ആന്തോണിയെന്നയാള് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. വിവാഹമോചനത്തിനുള്ള കാലാവധി ഒരുവര്‍ഷമാക്കി ചുരുക്കിക്കൊണ്ട് കേരള കര്‍ണ്ണാടക ഹൈക്കോടതികള്‍ ഉത്തവിറക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം വിവിധ ഹൈക്കോടതികള്‍ വിവാഹമോചനക്കാലാവധി ഒരുവര്‍ഷമാക്കി കുറച്ചിട്ടും ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും സുപ്രീംകോടതി ആരാഞ്ഞു.
ഭരണഘടനാ സെക്ഷന്‍ 28 സ്പെഷ്യല്‍ മാര്യേജ് ആക്ട് 1954, ഹിന്ദു മാര്യേജ് ആക്ട് 1955 സെക്ഷന്‍ 32 ബി പാര്‍സി മാര്യേജ് ആന്‍ഡ് ഡിവോഴ്സ് ആക്ട് 1936 എന്നിവ പ്രകാരം പരസ്പ്പര സമ്മതത്തോടെ ഒരുവര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് വ്യവസ്ഥ. എന്നാല്‍ ക്രിസ്ത്യന്‍ സമുദായം ഇത് രണ്ടുവര്‍ഷമാക്കി ദമ്പതികളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഹര്ജിക്കാരന് ഉന്നയിച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: