കാഞ്ഞങ്ങാട്:”പെരിയ കേന്ദ്രസര്‍വകലാശാലയില്‍ അനധികൃത പ്രമോഷന് വഴി ഡോ. ആര്.ഗിരീഷ്കുമാര്‍ കൈപ്പറ്റിയ അധിക ശമ്പളം തിരിച്ചുപിടിക്കാനുള്ള ഹൈക്കോടതി വിധി മറികടന്ന് ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ എക്സിക്യൂട്ടീവ് തീരുമാനം.
നിലവില്‍ സര്‍വകാലശാല വൈസ് ചാന്‍സലറുടെ ഉത്തരവിനെ മറികടന്നാണ് മാര്‍ച്ച് 27 ന് ചേര്‍ന്ന എക്സിക്യൂട്ടീവ് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. കേന്ദ്രസര്‍വകലാശാല നിയമം 2009 ലെ സെക്ഷന്‍ 11(3) ആക്ട് ഉപയോഗിച്ചാണ് കൗണ്‍സില്‍ ഹൈക്കോടതി വിധി ധിക്കരിച്ച് എല്ലാ സര്‍വീസ് ആനുകൂല്യങ്ങളോടും കൂടി ഗിരീഷ്കുമാറിനെ തിരിച്ചെടുക്കാന്‍ മിനുട്സില്‍ രേഖപ്പെടുത്തിയത്.
കേരള വിസിയും യുജിസി നോമിനിയുമായ ഡോ.പി.കെ.രാധാകൃഷ്ണന്, ഡോ.കെ.എന്‍.ചന്ദ്രശേഖരന് പിള്ള, കാത്തലിക് സഭാ പ്രതിനിധി റവ.ഫാദര്‍ ബാബു ജോസഫ്, ഡോ.ജേക്കബ് ചാക്കോ, ഡോ.ഡി.ഗോപാല്‍ (ഐ.ജി.എന്‍.ഒ.യു) എന്നിവരാണ് തിരിച്ചെടുക്കല്‍ തീരുമാനത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. സര്‍വകലാശാലയില്‍ തിരിച്ചെടുക്കണമെന്ന ഗിരീഷ് കുമാറിന്റെ അപേക്ഷയെ തുടര്‍ന്നാണ് വൈസ് ചാന്‍സലറുടെ അധികാരത്തിന് മേല്‍ കടന്നുകയറ്റം നടത്തിയതെന്നാണ് കൗണ്‍സില്‍ വാദം.
ഡോ.ജാന്‍സി ജയിംസ് വിസി ആയിരുന്ന കാലത്ത് എംജി യൂണിവേഴ്സിറ്റിയില്‍ അസി.പ്രഫസറായിരുന്ന ഇദ്ദേഹത്തിന് പ്രമോഷനോടുകൂടി അസോസിയേറ്റ് പ്രഫസറായി ക്രമവിരുദ്ധ നിയമനം നല്‍കുകയായിരുന്നു. എംജി യുണിവേഴ്സിറ്റിയില്‍ 55000 രൂപ പ്രതിഫലം വാങ്ങിയിരുന്ന ഇദ്ദേഹത്തെ ്രപമോഷനോടുകൂടി ഒരുലക്ഷം രൂപ ശമ്പള സ്കെയിലില്‍ നിയമിക്കുക വഴി ഒരു മാസം 45000 രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കിയത്.
2012 മുതല്‍ മൂന്ന് വര്‍ഷക്കാലമാണ് ഇവിടെ അനധികൃതമായി ജോലി ചെയ്തത്.
യോഗ്യത പരിശോധനയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടേഷന് റദ്ദാക്കി വീണ്ടും എംജിയിലേക്ക് തിരിച്ചുപോകാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്.
ഉത്തരവിനെതിരെ ഗിരീഷ് കുമാര്‍ കോടതിയില്‍ നല്കിയ റിവ്യു പെറ്റീഷന് തള്ളിക്കൊണ്ട് അനധികൃത നിയമനം വഴി ശമ്പളയിനത്തില്‍ സര്‍വകലാശാലയ്ക്ക് നഷ്ടമായ 10 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ഫെബ്രുവരി 7ന് ഹൈക്കോടതി ഉത്തരവിലൂടെ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് വൈസ് ചൈന്സലറുടെ നടപടിയെയും ചോദ്യം ചെയ്ത് വീണ്ടും ഗിരീഷ്കുമാറിനെ എല്ലാ ആനുകൂല്യത്തോടും കൂടി സര്‍വകലാശാല സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എക്സിക്യൂട്ടീവ് കൗണ്‍സില്‍ കാണിച്ച കോടതി നിന്ദയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ജീവനക്കാര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: