തിരുവനന്തപുരം: ധനമന്ത്രി കെഎം മാണി രാജിവയ്ക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതു മുന്നണി നടത്തുന്ന സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് ഉപരോധം ആരംഭിച്ചു.
സംസ്ഥാനത്ത് 13 ജില്ലാ ഭരണ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലുമാണ് എല്‍.ഡി.എഫ് സമരം നടത്തുന്നത്.
പതിവിന് വിപരീതമായി സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റടക്കമുള്ള നാലു ഗേറ്റുകളും ഉപരോധിച്ചു.
പുലര്‍ച്ചെ 5.30 മുതല്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധത്തിനായി തലസ്ഥാനത്ത് എത്തിയിരുന്നു. കന്റോണ്‍മെന്റ് ഗേറ്റില്‍ വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പിന്നീട് ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
സെക്രട്ടേറിയറ്റിന് മുന്നിലും ഒരോ ഗേറ്റിലും കക്ഷി തിരിഞ്ഞ് ഒരോ ഗേറ്റും ഉപരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
മന്ത്രിസഭാ യോഗത്തിന് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചു നാല് ഗേറ്റും ഉപരോധിക്കാന്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെങ്കിലും കണ്ടോണ്മെന്റ് ഗേറ്റ് വഴി പോലീസ് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിച്ചു.
മുഖ്യമന്ത്രി വരുന്ന വഴിയില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി കടന്നുപോവുന്ന ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ ഉപരോധത്തിന് സജ്ജരായിരുന്നു. പോലീസ് ഇവിടെ ബാരിക്കേഡുകള്‍ വച്ച് ഇവരെ തടയുകയും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷിതമായി സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. മന്ത്രിസഭായോഗം രാവിലെ 9മണിക്ക് തുടങ്ങി.
കോഴിക്കോട് സമരം ഉദ്ഘാടനം ചെയ്തത് സിപിഎം നേതാവ് ഇളമരം കരീമാണ്. കാനം രാജേന്ദ്രനാണ് കോട്ടയത്ത് സമരം ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: