സന: യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ സഖ്യസേനകള്‍ നടത്തിയ വ്യോമാക്രമണം അവസാനിപ്പിച്ചു. തങ്ങളുടെ ലക്ഷ്യം കൈവരിച്ചതായി സൗദി മന്ത്രാലയം അറിയിച്ചു. ജിസിസി രാഷ്ട്രങ്ങളുടെ പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട സൈനികാക്രമണം പൂര്‍ണ വിജയമായിരുന്നുവെന്നും ഹൂതികളുടെ മുന്നേറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി.
സൈനിക നീക്കം ഉപേക്ഷിച്ചെങ്കിലും യെമനില്‍ രാഷ്ട്രീയ സുസ്ഥിരത കൊണ്ടുവരാനുള്ള ഇടപെടലുകള്‍ തുടരുമെന്നും സൗദി അറിയിച്ചു. 27 ദിവസം നീണ്ട ആക്രമണത്തില്‍ 1000ല്‍ ഏറെ ആളുകളാണ് കൊല്ലപ്പെട്ടത്. ‘ഓപറേഷന് റീസ്റ്റോറിങ് ഹോപ്’ എന്ന പേരില്‍ പുതിയ സൈനിക ദൗത്യത്തിന് തുടക്കം കുറിക്കുമെന്നും സൗദി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്നു തന്നെ ‘റീസ്റ്റോറിങ് ഹോപ്’ ദൗത്യം ആരംഭിക്കും.
സൗദിക്കും അയല്‍രാജ്യങ്ങള്‍ക്കുമുള്ള ഭീഷണി ഇല്ലാതാക്കിയെന്ന് സൗദിസേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസീരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമതരുടെ കൈവശമുണ്ടായിരുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞു. വ്യോമാക്രമണം നിര്‍ത്തിയാലും യെമനിലേക്കുള്ള നാവികോപരോധവും വിമതനീക്കങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യെമന്‍ പ്രസിഡന്റ് അബെദ് റെബ്ബോ മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാറിനെതിരെ ഹൂതിവിമതര്‍ നടത്തുന്ന യുദ്ധം തടയാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സഹായം യെമന്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന്, മാര്‍ച്ച് ഒടുവിലാണ് ഷിയ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വ്യോമാക്രമണം ആരംഭിച്ചത്. ഈജിപ്ത്, മൊറോക്കോ, ജോര്‍ദാന്‍, സുഡാന്, കുവൈറ്റ്, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും വ്യോമാക്രമണത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: