കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. ആന്റോ ആന്റണി എംപിയാണ് സോളാര്‍ ഇടപാടിന്റെ കേന്ദ്രബിന്ദുവെന്നും കേസില്‍ പ്രതിപ്പട്ടികയില്‍ നില്ക്കുന്ന സരിത എസ് നായര്‍ വെറും ഇടനിലക്കാരി മാത്രമാണെന്നുമാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷനു മുമ്പാകെ മൊഴി നല്കുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റോയെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെസി ജോസഫ്, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരും തട്ടിപ്പില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ആന്റോ ആന്റണി എംപി മുഖ്യമന്ത്രിയെ സ്വാധീനിച്ച് പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുകയായിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.
കേരളം മുഴുവന്‍ സോളര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കമ്പനിയുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ സമര്‍പിക്കപ്പെട്ട 1.6 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പ്. ഇതില്‍ ഒരുലക്ഷം കോടി രൂപ മാലിന്യ നിര്‍മ്മാര്‍ജനത്തിനും അറുപതിനായിരം കോടി രൂപ സോളാര്‍ പദ്ധതിക്കുമാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ഗ്രൂപ്പുകള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് ഇടപാടിനു പിന്നിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതൊരു ബിസിനസായി കൊണ്ടുപോകാമെന്ന് തിരുമാനിച്ചിരുന്നതായും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: