തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ കുഴപ്പങ്ങളുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ട് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായപോലെ ചെറിയ ആശയക്കുഴപ്പം മാത്രമാണുണ്ടായത്. അതു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും കിട്ടിയ മാര്‍ക്ക് കുറയില്ല. ഫലത്തിലും മാറ്റമുണ്ടാകില്ല. ചെറിയ കുഴപ്പങ്ങളെ മാധ്യമങ്ങള്‍ പര്‍വ്വതീകരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോയി.
പരീക്ഷാഫലത്തില്‍ ബാഹ്യ ഇടപെടലുണ്ടായി എന്ന വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് മന്ത്രിയോട് തന്നെ ചോദിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി മാനാഞ്ചിറ, മീഞ്ചന്ത, നാലാഞ്ചിറ, കേശവദാസപുരം എന്നിവിടങ്ങളില്‍ റോഡുകളുടെ വീതികൂട്ടും. ഇതിനായി 850 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്കി.
ഇ.ശ്രീധരനെ സര്‍ക്കാരിന് പൂര്‍ണ്ണ വിശ്വാസമാണെന്നും അദ്ദേഹത്തിന്റെ ശ്രമഫലമായാണ് കൊച്ചി മെട്രോയ്ക്ക് ഇന്നുണ്ടായ നേട്ടങ്ങളെല്ലാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി മുഖവിലയ്ക്കെടുക്കാവും പദ്ധതി നടപ്പാക്കുക. വിവാദങ്ങള്‍ ശ്രീധരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: