സന: സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ യെമനില്‍ നടത്തിവന്നിരുന്ന വേ്യാമാക്രമണം അവസാനിപ്പിച്ചതിനെ ഇറാന് അഭിനന്ദിച്ചു. നടപടിയെ അഭിനന്ദിച്ച അമേരിക്ക ഇനി വേണ്ടത് ചര്‍ച്ചയാണെന്ന് അഭിപ്രായപ്പെട്ടു.
ഒരു മാസമായി വ്യോമാക്രമണമാണ് സഖ്യസേന നിര്‍ത്തിയത്. യെമന്‍ വിമതരുടെ ശക്തി ക്ഷയിച്ചതിനാലാണ് ആക്രമണം നിര്‍ത്തിവച്ചത്.എന്നാല്‍ യെമനു ചുറ്റുമുള്ള നാവിക, വ്യോമ ഉപരോധം തുടരും. ഹൂതി വിമതര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ വ്യോമാക്രമണം പുനരാരംഭിക്കും.
ഇതിനകം രണ്ടായിരത്തിലേറെ വ്യോമാക്രമണമാണ് നടത്തിയത്. യെമന്‍ ആകാശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്ക് ലഭിച്ചതായി സൗദി പറയുന്നു. എന്നാല്‍ യെമന്റെ തലസ്ഥാനമായ സന ഇപ്പോഴും വിമതരുടെ കൈയിലാണ്.
അതിനിടെ യെമനിലേക്ക് പോയ അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാന് കപ്പലുകളെ നിരീക്ഷിച്ചു തുടങ്ങി. വിമതര്‍ക്ക് ഇറാന് ആയുധം എത്തിച്ചുകൊടുക്കുന്ന പശ്ചാത്തലത്തിലാണിത്.
ഇനി ചര്ച്ചയാരംഭിക്കുമെന്നും സഖ്യകക്ഷികള്‍ അറിയിച്ചു. വിമതര്‍ക്ക് ആയുധം എത്തിക്കുന്നതിന് എതിരെ അന്താരാഷ്ട്ര സഹകരണം വേണമെന്നും അവര്‍ പറഞ്ഞു.
സഖ്യസേന തുടര്‍ന്നും വിമത ഹൂതി സേനയെ നിരീക്ഷിക്കും. വെടിനിര്‍ത്തിയത് സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ഇറാന് വിദേശകാര്യവക്താവ് മാര്‍സി അഫ്ഘാം പറഞ്ഞു. യെമനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ അന്താരാഷ്ട്ര സഹായം ലഭ്യമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ 900 പേര് മരിച്ചതായും 3487 പേര്‍ക്ക് പരിക്കേറ്റതായുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ കണക്കെടുത്താല്‍ മരണം മൂവായിരമെങ്കിലും വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: