മലപ്പുറം: എസ്എസ്എല്‍സി പരീക്ഷഫലത്തിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി മാപ്പുപറയണമെന്ന് എന്‍ടിയു സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ധൃതി പിടിച്ച് മൂല്യനിര്‍ണ്ണയം നടത്തി ഫലം പ്രഖ്യാപിച്ചതിലൂടെ നിരവധി അപാകതകള്‍ ഉണ്ടായിട്ടുണ്ട്. എസ്എസ്എല്‍സിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത പ്രശ്നങ്ങളാണ് ഫലപ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഉണ്ടായ മാനസിക സമ്മര്‍ദ്ദം കടുത്തതാണ്.
ധൃതിപിടിച്ച് മൂല്യനിര്‍ണ്ണയം നടത്തരുതെന്നും ആവശ്യത്തിന് സമയമെടുത്ത് മാത്രമെ ഫലപ്രഖ്യാപനം നടത്താവൂയെന്നും എന്‍ടിയു അടക്കമുള്ള അദ്ധ്യാപക സംഘടനകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് ചെവിക്കൊള്ളാതെയുള്ള മന്ത്രിയുടെ പിടിവാശിയാണ് എല്ലാപ്രശ്നങ്ങള്‍ക്കും കാരണം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ ശ്രമിച്ച മന്ത്രി പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.
മന്ത്രി വിദ്യാഭ്യാസ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 15ന് തുടങ്ങുന്ന രീതിയില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: