വസിഷ്ഠ നിര്‍ദ്ദേശമനുസരിച്ചുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ‘പുത്രകാമ’ യാഗം ആരംഭിച്ചു. അയോദ്ധ്യാ നഗരം തരംഗതരളിതമായ കടല്‍പോലെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. അതിഥി സല്‍ക്കാരം, സാധുക്കള്‍ക്ക് അന്നദാനം, ദരിദ്രര്‍ക്ക് ധനദാനം മുതലായവ വേണ്ടപോലെ നിര്‍വഹിക്കപ്പെട്ടു. വിദഗ്ദ്ധരുടെ കലാപ്രകടനം, വാദ്യമേളങ്ങള്‍, സുമംഗലികളുടെ വായ്ക്കുരവയിടുന്ന ശബ്ദങ്ങള്‍, വൈദികരുടെ വേദമന്ത്രോച്ചാരണം.
ഇങ്ങനെയുള്ള വിവിധ ശബ്ദങ്ങളെക്കൊണ്ട് അയോദ്ധ്യാനഗരി ഒരു മഹോത്സവകേന്ദ്രമായി പരിണമിച്ചു. പാണിവാദ്യങ്ങളുടെ സാന്ദ്രസ്വനങ്ങളാലും വേദമന്ത്രങ്ങളുടെ ധ്വനികളാലും അന്തരീക്ഷം മുഖരിതമായിക്കൊണ്ടിരിക്കെത്തന്നെ ദിവ്യനായ ഋഷ്യശൃംഗന് പുത്രകാമമന്ത്രം ജപിച്ച് യാഗാഗ്നിയില്‍ ആജ്യാഹുതി നടത്തി.
ഇഷ്ടം മിഷ്ടം പുഷ്ടം ശിഷ്ടം എന്നീ ഇനങ്ങളില്‍പ്പെടുന്നവയാണ് യജ്ഞദ്രവ്യങ്ങള്‍. ഇഷ്ടത്തിന് സുഗന്ധമുള്ളതെന്നും മിഷ്ടത്തിന് മധുരമുള്ളവയെന്നും പുഷ്ടത്തിന് പോഷകാംശമുള്ളവയെന്നും ശിഷ്ടത്തിന് ഔഷധഗുണമുള്ളവയെന്നുമാണ് നിര്‍വചനം. ഇവ അഗ്നിയില്‍ ഹോമിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ സൂഷ്മാണുരൂപത്തില്വ്യാപിച്ച് വായു, ജലം, ഭൂമി എന്നിവയെ ശുദ്ധവും ഔഷധഗുണമുള്ളതുമാക്കുന്നു.
വൃക്ഷലതാദികള്‍ യജ്ഞധൂമത്തിലെ വാതകങ്ങളെ സൂര്യരശ്മിയുടെ സഹായത്തോടെ ആഗിരണംചെയ്ത് പ്രാണവായുവിനെ പുറത്തേക്കുവിടുന്നു. ഇങ്ങനെ വികിരണം ചെയ്യപ്പെടുന്ന പ്രാണവായു ജീവികള്‍ക്ക് ആരോഗ്യവും സുഖവും നല്കുന്നു. യജ്ഞത്തില്‍ തയ്യാറാക്കുന്ന ഔഷധമാണ് യജ്ഞപ്രസാദമെന്ന നിലക്ക് പാല്പായസമായും നെയ്യായും നല്‍കുന്നത്.
മന്ത്രജപത്തോടുകൂടി പ്രസന്നവദനനായി ഋഷ്യശൃംഗന് നടത്തിയ പുത്രകാമേഷ്ടിയില്‍ തയ്യാറാക്കിയ യജ്ഞപ്രസാദമായ പാല്പായസം അദ്ദേഹം ദശരഥനെ ഏല്പിച്ചു.
ദശരഥന് ആ പായസത്തെ ഋഷിയുടെ നിര്‍ദ്ദേശമനുസരിച്ചുതന്നെ മൂന്ന് പത്നിമാര്‍ക്കും കൊടുത്തു. രാജപത്നിമാര്‍ ഭക്തിപൂര്‍വം അത് അമൃതുപോലെ വാങ്ങി ഭക്ഷിച്ചു.
അതിന്നുശേഷം പുരോഹിതന്മാര്ക്കും അതിഥികള്‍ക്കും, സാധുക്കള്‍ക്കും ദക്ഷിണ, സല്‍ക്കാരം, അന്നദാനം, ധനവിതരണം മുതലായവ നടത്തി.
മഹാറാണിമാര്‍ മൂന്നുപേരും ഗര്‍ഭിണികളായി. അവരുടെ ഉദരത്തില്‍ ഗര്‍ഭം വളരുന്നതോടൊപ്പംതന്നെ ദശരഥന്റെ ഹൃദയത്തിലും സന്തോഷം വളരാന്‍ തുടങ്ങി. ആചാരപ്രകാരം യഥാസമയങ്ങളില്‍ സീമന്തം, പുംസവനം തുടങ്ങി ഗര്‍ഭകാലത്ത് അനുഷ്ഠിക്കേണ്ട ചടങ്ങുകള്‍ വിധിപ്രകാരം നടത്തുകയുണ്ടായി. യജ്ഞസമാപ്തിയ്ക്കുശേഷം ഒരുവര്‍ഷം തികയുന്ന ചൈത്രമാസ നവമിനാളില്‍ പുണര്‍തം നക്ഷത്രത്തില്‍ കൗസല്യാദേവി തേജസ്വിയായ ഒരു പുത്രനു ജന്മം നല്കി.
അതാണ് രാമന്. പിന്നീട് കൈകേയി മാതാവിന്നും അതിന്നടുത്ത ദിവസം ഒരു മകന് ജനിച്ചു. അതിന്നടുത്ത ദിവസം മാത സുമിത്ര തന്നേയും, അനുജന് ശത്രുഘ്നനേയും പ്രസവിച്ചു. അതുവരെ സന്താനങ്ങളില്ലാതെ ശോഭനശൂന്യമായിരുന്ന അയോദ്ധ്യാ രാജധാനി അത്യന്തം ശോഭനമായി. അതിരറ്റ ആനന്ദാതിരേകത്താല്‍ ദശരഥന് ദാനധര്‍മ്മാദികള്‍ 12 ദിവസത്തോളം മുടങ്ങാതെ നടത്തി.
വൈദികരീതിയനുസരിച്ച് 11 ദിവസം കഴിഞ്ഞപ്പോള്‍ വസിഷ്ഠ മഹര്‍ഷി കുഞ്ഞുങ്ങള്‍ക്കെല്ലാം നാമകരണ സംസ്കാരം നടത്തി. മൂപ്പുമുറയനുസരിച്ച് രാമന്, ഭരതന്, ലക്ഷ്മണന് ശത്രുഘ്നന്‍ എന്നിങ്ങനെയാണ് നാമകരണം ചെയ്തത്.
നാലു സഹോദരന്മാര്ക്കും പ്രായമായപ്പോള്‍ ഉപനയനവും വേദാരംഭവും വിധിപ്രകാരം നടത്തി. വിദ്യാഭ്യാസവും ആരംഭിച്ചു. തങ്ങളെല്ലാവരും ബുദ്ധിമാന്മാരായിരുന്നതുകൊണ്ട് വേദാംഗങ്ങളില്‍ പ്രാവീണ്യം നേടാന്‍ അധികകാലം വേണ്ടിവന്നില്ല. പിന്നീടു ധനുര്‍വേദം അഭ്യസിക്കുകയും അതില്‍ വളരെപെട്ടെന്നുതന്നെ തങ്ങള്‍ പ്രാവീണ്യം നേടുകയും ചെയ്തു. തങ്ങളെല്ലാവരും ജ്ഞാനത്തിലും, ധൈര്യത്തിലും സാമര്‍ത്ഥ്യത്തിലും നല്ല പെരുമാറ്റത്തിലും ഒരുപോലെ കഴിവുകാട്ടിയിരുന്നു.
രാഷ്ട്ര വ്യവഹാരത്തില്‍ പ്രാവീണ്യവും ദീര്‍ഘദര്‍ശിത്വവും തങ്ങളുടെ വിശിഷ്ട യോഗ്യതകളായിരുന്നെന്ന് എല്ലാവരാലും പറയപ്പെട്ടു. അങ്ങനെ ബാല്യാരംഭം മുതല്‍ കൗമാരാവസാനം വരെ ബ്രഹ്മചര്യ നിഷ്ഠ കൈവിടാതെ തങ്ങള്‍ നാലുപേരും വിദ്യാഭ്യാസ തല്പരരായിത്തന്നെ കഴിഞ്ഞുകൂടി. നാലുപേരും പരസ്പരം സ്നേഹമൂര്ത്തികളായിരുന്നെങ്കിലും ശൈശവാവസ്ഥ മുതല്‍ തന്നെ തനിക്ക് രാമനോട് അതിരറ്റ സ്നേഹം ഉണ്ടായിരുന്നു. അക്കാലത്ത് രാമന് കുതിരപ്പുറത്തു കയറി വേട്ട പരിശീലിക്കുമ്പോള്‍ താന്‍ ധനുര്‍ദ്ധാരിയായി പിന്നാലെ ഓടുമായിരുന്നു.
അതുപോലെത്തന്നെ രാമനും തന്നോട് വളരെ ഇഷ്ടമായിരുന്നു. വിശിഷ്ടാഹാരങ്ങള്‍ എന്തു കിട്ടിയാലും തനിക്കു നല്‍കാതെ രാമന് ഭക്ഷിക്കുമായിരുന്നില്ല. ഇതുപോലെ ഭരതശത്രുഘ്നന്മാര് തമ്മിലും പരസ്പരം ഇണപിരിയാന്‍ കഴിയാത്ത അളവില്‍ അത്യധികം സ്നേഹമുണ്ടായിരുന്നു. ഒരുപക്ഷേ അമ്മമാര്‍ പകത്തുകഴിച്ച പായസത്തിന്റെ പ്രഭാവമാകാം. തങ്ങളുടെ വളര്‍ച്ചയിലും, വിദ്യാഭ്യാസത്തിലും പെരുമാറ്റത്തിലും കാര്യക്ഷമതയിലും സാമര്‍ത്ഥ്യത്തിലും അതീവ സന്തുഷ്ടനായിരുന്നു അച്ഛന്. …തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: