വുഹാന്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി. കശ്യപ്, പി.വി. സിന്ധു എന്നിവര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തായ്പേയിയുടെ ജെന്‍ ഹൊ ഹുവിനെ വാശിയേറിയ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
ഒന്നരമണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ 15-21, 21-18, 21-19 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് കശ്യപ് രണ്ടും മൂന്നും ഗെയിമുകള്‍ സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഏഴാം സീഡ് ചൈനയുടെ ഷെങ്മിങ് വാങിനെ കശ്യപ് നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ കശ്യപ് വാങിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ തായ്ലന്‍ഡിന്റെ ബൂണ്സക് പൊന്സാനയെ 21-10, 21-12 എന്ന സ്കോറിനാണ് വാങ് പരാജപ്പെടുത്തിയത്.
വനിതാ സിംഗിള്‍സില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പി.വി. സിന്ധു ഉസ്ബക്കിസ്ഥാന് താരം അനെയ്റ്റ് ഖുര്ഷുദ്യാനെ 21-6, 21-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 16 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. മക്കാവു താരം ടെന്‍ ലോക് യുവാണ് മൂന്നാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. ആദ്യ റൗണ്ടില്‍ സിന്ധുവിന് ബൈ ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരിക്കുശേഷം ആദ്യമായാണ് സിന്ധു കളിക്കാനിറങ്ങുന്നത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു സിന്ധുവിന് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്ക്കേണ്ടിവന്നത്. വനിതാ സിംഗിള്‍സ് ലോക ഒന്നാം നമ്പറും ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരവുമായ സൈന നെഹ്വാള് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ആദ്യ രണ്ട് റൗണ്ടില്‍ ബൈയും വാക്കോവറും ലഭിച്ച സൈന ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ നോസോമി ഒകുഹാരയെ നേരിടും.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മനു അത്രി-സുമീത് റെഡ്ഡ് സഖ്യം മൂന്നാം റൗണ്ടിലെത്തിയപ്പോള്‍ അക്ഷയ് ദെവാല്ക്കര്-ജെറി പ്രണവ് സഖ്യം രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. ജപ്പാന് സഖ്യമായ ഹിരോയുകി എന്‍ഡോ-കെനിച്ചി ഹയാകവ സഖ്യത്തോട് 21-15, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡി പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: