തിരുവനന്തപുരം: ഇരുന്നൂറ് വനവാസികള്‍ക്ക് പോലീസില്‍ ഉടന്‍ നിയമനം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായുള്ള വിജ്ഞാപനം പിഎസ്സിക്ക് നല്‍കിക്കഴിഞ്ഞു. വനവാസി മേഖലകളിലെ സ്കൂളുകളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സംവിധാനവും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കനകക്കുന്നില്‍ നടന്ന കാനനസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനവാസി സമൂഹം മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നത്് സര്‍ക്കാരിന് ഊര്‍ജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് കേരളത്തിലെ വനങ്ങളില്‍ അഭയം നല്‍കരുത്.
മാവോയിസ്റ്റുകളുടെ ലക്ഷ്യം അഭയമല്ല ആക്രമണമാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് മാവോയിസ്റ്റുകളെ എതിര്‍ക്കുന്നത്. വനക്ഷേമം ഉറപ്പുവരുത്തുന്നതിന് കോവില്‍മല മുതല്‍ വയനാട് വരെ വനവാസി സമൂഹത്തിന്റെ യാത്ര സുഗമമാക്കാന്‍ ലോ ഫ്ളോര്‍ ബസ് അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സമാപന സമ്മേളനത്തില്‍ കോവില്‍മല രാജാവ് രാമന്രാജ മന്നാര്‍, വനംവകുപ്പ് സിസിഎഫ് ബി.സി. ജോഷി, ഫോറസ്റ്റ് ഓഫീസര്‍ സുരേഷ്കുമാര്‍ എന്നിവരും പങ്കെടുത്തു. സ്പെഷ്യല്‍ മെസേജ് സിസ്റ്റം പദ്ധതി നടപ്പിലാക്കുന്നതിന് നാല് ഡിവൈഎസ്പിമാരെ നിയമിച്ചിട്ടുണ്ട്.
ആദിവാസി ഊരുകളില്‍ നേരിട്ട് എത്തി അംഗങ്ങളുടെ ക്ഷേമം അന്വേഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനവാസികളും വനപാലകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ വനവാസി ഊരുകളില്‍ താമസിക്കുന്ന വനവാസികള്‍ക്ക് ക്ഷേമവും സംരക്ഷണവും നല്കാന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നും ആധുനിക സമൂഹത്തിലേക്ക് വനവാസികള്‍ പാരമ്പര്യം നഷ്ടമാകാതെ പൈതൃകം സംരക്ഷിച്ചുകൊണ്ട് മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വനപരിപാലനം മറ്റു സംസ്ഥാനക്കാര്‍ക്ക് മാതൃകയാണെന്നും വനവാസികളുടെ പരാതികള്‍ എഴുതിവാങ്ങി പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: