ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കബളിപ്പിച്ചു. നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. നെല്ല് ഏറ്റെടുത്ത് അഞ്ചു ദിവസത്തിനകം പണം കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 52 ദിവസമായിട്ടും പണം ലഭിക്കാത്ത കര്‍ഷകര്‍ നിരവധിയാണ്. കഴിഞ്ഞ 20ന് വരെ 1,25,579 കര്‍ഷകര്‍ക്കായി 348 കോടി രൂപയാണ് നെല്ല് ഏറ്റെടുത്ത ഇനത്തില്‍ നല്‍കാനുള്ളത്.
കര്‍ഷകര്‍ക്ക് നെല്ലുവില വിഷുവിന് മുമ്പ് വിഷുക്കൈനീട്ടമായി നല്‍കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പലതവണ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. നെല്ലിന്റെ വില നല്‍കുന്നതിനായി ഇത്തവണത്തെ ബജറ്റില്‍ 300 കോടി രൂപ അനുവദിച്ചെങ്കിലും അതും പ്രഹസനമായി. ഒരു വര്‍ഷം നെല്ല് സംഭരിക്കുന്നതിന് 1,000 കോടിയിലേറെ രൂപ വേണ്ട സാഹചര്യത്തിലാണ് 300 കോടി നീക്കിവച്ചത്. ഈ തുകയും ഇതുവരെ സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല.
നെല്ല് ഏറ്റെടുത്ത ഇനത്തില്‍ ഏറ്റവും കൂടുതല്‍ പണം നല്‍കാനുള്ളത് ആലപ്പുഴ ജില്ലയിലാണ് 143.41 കോടി. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് പുഞ്ചക്കൃഷി ചെയ്ത കുട്ടനാട്ടിലെ കര്‍ഷകര്‍ യഥാസമയം നെല്ലുവില ലഭിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ്. പണം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ കടക്കെണിയിലായ കര്‍ഷകര്‍ക്ക് രണ്ടാം കൃഷിയിറക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
മുന്‍ വര്‍ഷങ്ങളിലും ഇതേ ദുരവസ്ഥ തന്നെയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.സമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കര്‍ഷകരെ കബളിപ്പിക്കുന്ന നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എറണാകുളം 3.36 കോടി, ഇടുക്കി 1.86 ലക്ഷം, കണ്ണൂര്‍ 33.23 ലക്ഷം, കാസര്‍കോഡ് 10.09 ലക്ഷം, കൊല്ലം 32.49 ലക്ഷം, കോട്ടയം 47.31 കോടി, കോഴിക്കോട് 46,455 രൂപ, മലപ്പുറം 3.92 കോടി, പാലക്കാട് 107.84 കോടി, പത്തനംതിട്ട 7.32 കോടി, തൃശൂര്‍ 33.86 കോടി, തിരുവനന്തപുരം 9.80 ലക്ഷം, വയനാട് 13.91 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കര്‍ഷകര്‍ക്ക് നെല്ലുവിലയായി നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: