തൃശൂര്‍: ”താത്കാലികമായ പരാജയം ഏല്‍പ്പിച്ച ദുഃഖഭാരത്തില്‍ നിങ്ങളോടൊപ്പമുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുന്നതിന് ബര്‍മ്മ വിട്ട് പോകണമെന്ന ഐഎന്‍എയിലെ സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശം എനിക്ക് അനുസരിക്കേണ്ടതായുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഇനി അധികം ദൂരമില്ല.
ഇന്‍ക്വിലാബ് സിന്ദാബാദ്…ആസാദ് ഹിന്ദ് സിന്ദാബാദ്…ജയ്ഹിന്ദ്.” ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടത്തിന്റെ കനല് ആളിക്കത്തിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ലോകം ശ്രവിച്ച അവസാന വാക്കുകളാണിത്. നേതാജിയുടെ കീഴിലുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ)യുടെ, വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഔദ്യോഗിക രേഖയിലാണ് നേതാജിയുടെ വാക്കുകളുള്ളത്.
ഐഎന്‍എയുടെ റേഡിയോ ഓഫീസറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.കെ. പോളാണ് 226 പേജുള്ള റിപ്പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. പോളിന്റെ മരണശേഷം ആന്റോ കൊക്കാട്ടിന്റെ കൈവശമാണ് 29 വര്‍ഷമായി ഈ റിപ്പോര്‍ട്ട് ഉള്ളത്. മന്ത്രിയായിരുന്ന ലോനപ്പന് നമ്പാടന്റെ പി.എ. ആയിരുന്നു ആന്റോ കൊക്കാട്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ നേതാജിയുടെയും ഐഎന്‍എയുടെയും പോരാട്ട ചരിത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
1945 ഏപ്രില്‍ 23ന് ഐഎന്‍എ പോരാളികള്‍ താവളമാക്കിയിരുന്ന ബര്‍മ്മയിലെ റംഗൂണ്‍ ബ്രിട്ടീഷ് സേന വളഞ്ഞു. ബ്രിട്ടീഷുകാരുടെ പിടിയിലകപ്പെടാതിരിക്കാന്‍ ബര്‍മ്മ വിട്ട് പോകാന്‍ ഐഎന്എയിലെയും ജപ്പാന്റെയും സൈനിക മേധാവികള്‍ നേതാജിയെ ഉപദേശിക്കുകയായിരുന്നു. എന്നാല്‍ വനിതാ സൈനികരെ രക്ഷപ്പെടുത്താതെ തന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം നിലപാടെടുത്തു.
ജപ്പാന് സൈനികമേധാവിയുടെ നേതൃത്വത്തില്‍ വനിതാസൈനികര്ക്കും ഐഎന്‍എയിലെ മന്ത്രിമാര്‍ക്കും രക്ഷപ്പെടാനുള്ള വഴിയൊരുങ്ങി. അര്‍ദ്ധരാത്രിയിലെ അന്ധകാരത്തില്‍ വിടപറയുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ വെളിച്ചം അകലയല്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന സന്ദേശം മാത്രമാണ് നേതാജിക്ക് സഹപ്രവര്ത്തകര്രോട് കൈമാറാനുണ്ടായിരുന്നത്. ബ്രിട്ടീഷുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ട നേതാജി പിന്നീടെവിടെപ്പോയെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.
സ്വാതന്ത്ര്യത്തിനായുള്ള തീഷ്ണമായ പോരാട്ടങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് ഇതുവരെ പുറത്തറിയാത്ത വിവരങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. 1945 ജനുവരി 23ന് നേതാജിയുടെ അമ്പതാം പിറന്നാളാഘോഷം. വേദി റംഗൂണിലെ ജൂബിലി ഹാള്‍. പതിനായിരത്തിലേറെ വരുന്ന ഭാരതീയര്‍ക്ക് പുറമെ ജപ്പാന്റെയും ബര്‍മ്മയുടെയും പട്ടാള ഉദ്യോഗസ്ഥര്‍. നേരത്തെ അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ ഇത് അനുവദിക്കില്ലായിരുന്നുവെന്ന് സദസ്സിനെ നോക്കി നേതാജി പറഞ്ഞു.
വാക്കുകള്‍ക്ക് മറുപടിയായി ആത്മഹത്യാ സ്ക്വാഡിലെയും ഝാന്‍സി റാണി റെജിമെന്റിലെയും നൂറ് കണക്കിന് യുവതീയുവാക്കള്‍ വേദിയിലേക്ക് ഇരച്ചെത്തി. അവസാന തുള്ളി രക്തവും രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കുമെന്ന് അവര്‍ രക്തം വീഴ്ത്തി പ്രതിജ്ഞയെടുത്തു. ഈ സ്നേഹപ്രകടനത്തിനും ദേശസ്നേഹത്തിനും മുന്നില്‍ പിടിച്ചു നില്ക്കാന് നേതാജിക്കായില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ധീരയോദ്ധാവ് കണ്ണുകള്‍ നിറഞ്ഞ്, കണ്ഠമിടറി പ്രസംഗം അവസാനിപ്പിച്ചു.
സിങ്കപ്പൂര്‍, ജപ്പാന്, തായ്ലന്റ്, ബര്‍മ്മ എന്നിവിടങ്ങളിലെ എന്‍ഐഎയുടെ പ്രവര്‍ത്തനങ്ങളും നേതാജിയുടെ പ്രസംഗങ്ങളും ജപ്പാനുമായും ചൈനയുമായും നേതാജിക്കുണ്ടായ തുറന്ന സൗഹൃദവും വിശദമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യം നേതാജി പൊരുതി നേടുമെന്ന് വിശ്വസിച്ച പതിനായിരങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ് റിപ്പോര്‍ട്ട്. നേതാജിയുടെ തിരോധാനം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: