കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ് വിചാരണയ്ക്ക് മുമ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. മുന്‍ എന്‍ഡിഎഫുകാരും മുസ്ലിംലീഗ് പ്രവര്‍ത്തകരുമായ പ്രതികളെ രക്ഷിക്കാനാണ് വധശ്രമക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ആര്‍എസ്എസ് കുന്ദമംഗലം താലൂക്ക് ചെത്തുകടവ് മണ്ഡല് കാര്യവാഹായിരുന്ന ടി. വിമലിനെ വധിക്കാന്‍ ശ്രമിച്ചതാണ് കേസ്. അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്. ചന്ദ്രലാലാണ് കേസ് പിന്‍വലിച്ചുകൊണ്ട് ഉത്തരവായത്.
ആനപ്പാറ ബഷീര്‍, മൂത്താടുക്കണ്ടി അബ്ദുള്‍ റഹിം, മൂത്തിലക്കാട്ട് സാബിത്ത് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 2011 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലത്തിനടുത്ത പെരിങ്ങൊളം ഹൈസ്കൂളില്‍ എബിവിപി-എംഎസ്എഫ് വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കുന്ദമംഗലം അങ്ങാടിയില്‍ മുസ്ലിംലീഗുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ഇതിനിടയിലാണ് ടൗണിലെ ഒരു കടയിലുണ്ടായിരുന്ന വിമലിനെ അക്രമികള്‍ റോഡിലേക്ക് വലിച്ചിട്ട് ഇരുമ്പ് പൈപ്പുകൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചത്. തലക്ക് മാരകമായ പരിക്കേറ്റ വിമലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കേസന്വേഷണത്തിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും പോലീസ് ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനടക്കം ആറു വകുപ്പുകളുള്‍പ്പെടുത്തിയാണ് കേസെടുത്തിരുന്നത്.
ഒന്നാം പ്രതി വിദേശത്തേക്ക് കടന്നു. മറ്റൊരു പ്രതി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്തു. കേസ് പിന്‍വലിക്കുന്നതിനുള്ള പലവിധ സമ്മര്‍ദ്ദങ്ങല്‍ പരാജയപ്പെട്ടപ്പോഴാമ് മുസ്ലിം ലീഗ് സര്‍ക്കാരിനെ സമീപിച്ചത്. വിചാരണക്ക് മുമ്പ് പ്രോസിക്യൂഷനെ സമീപിച്ചപ്പോഴാണ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതായി അറിഞ്ഞതെന്ന് വിമല്‍ പറഞ്ഞു.
മുസ്ലിംലീഗിന്റെ ഭരണ സ്വാധീനം മൂലമാണ് കേസ് പിന്‍വലിക്കപ്പെട്ടത്. മുന്‍ എന്‍ഡിഎഫുകാരായ പ്രതികള്‍ മുസ്ലിംലീഗിന്റെ അറിയപ്പെടുന്ന ക്രിമിനലുകളാണ്. മുസ്ലിംലീഗുകാര്‍ പ്രതികളായ നിരവധി കേസുകളാണ് ജില്ലയില്‍ പലയിടങ്ങളിലായി പിന്‍വലിക്കപ്പെടുന്നത്. നാദാപുരം മേഖലയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ ഇരു വിഭാഗവും ഒത്തുതീര്‍പ്പിലെത്തി 300 ഓളം കേസുകള്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. തനിക്കു നെരെയുണ്ടായ വധശ്രമത്തില്‍ ചാര്‍ജ് ചെയ്ത കേസ് പിന്‍വലിച്ചതിനെതിരെ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് വിമല്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: