ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ ഭൂമിയേറ്റെടുക്കല്‍ ബില്‍ വിരുദ്ധ റാലിക്കിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അടക്കമുള്ള നേതാക്കള്‍ക്ക് മുന്നില്‍ കര്ഷകന് തൂങ്ങിമരിച്ചു. രാജസ്ഥാന് സ്വദേശി ഗജേന്ദ്ര സിങ്ങാണ് ജന്തര്‍മന്തറിലെ സമരവേദിക്കു മുന്നിലുള്ള മരത്തില്‍ കയറി തുണിയുപയോഗിച്ച് തൂങ്ങിമരിച്ചത്.
പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്ന് കേജ്രിവാള് കുറ്റപ്പെടുത്തി. കര്‍ഷകറാലി അട്ടിമറിക്കാനായി നടന്ന ശ്രമങ്ങളുടെ ഭാഗമാണ് ആത്മഹത്യയെന്നും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍മന്ത്രി സോമനാഥ് ഭാരതി പറഞ്ഞു. ഭയംമൂലമാണ് നേതാക്കളാരും വേദിവിട്ട് ഇറങ്ങാതിരുന്നതെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി ദു:ഖം പ്രകടിപ്പിച്ചു.
സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് നിര്‍ദേശിച്ചു. വേദനാജനകമായ കാര്യങ്ങളാണ് ജന്തര്‍മന്തറില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷിക്കാനായി മരത്തിനു മുകളില്‍ കയറിയ എഎപി പ്രവര്‍ത്തകരുടെ കൈകളില്‍ നിന്നും ഗജേന്ദ്ര സിങ് താഴേക്ക് വീണിരുന്നു. ഉടന്‍ തന്നെ സമീപത്തെ രാംമനോഹര്‍ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മരത്തില്‍ നിന്നുള്ള വീഴ്ച്ചയും അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചിരിക്കാമെന്നും കരുതപ്പെടുന്നു. കര്‍ഷക ആത്മഹത്യ യോടെ ആംആദ്മി പാര്‍ട്ടിയുടെ റാലി അലങ്കോലപ്പെട്ടു. എന്നാല്‍ പരിപാടി മാറ്റിവെക്കാന്‍ കേജ്രിവാള് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: