ന്യൂദല്‍ഹി: എഎപിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകനു സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്ന് കുടുംബം. ഇയാള്‍ ആത്മഹ്യ ചെയ്തതാണെന്ന് കരുതുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
ആത്മഹത്യ ചെയ്യുന്നതിനുള്ള തക്കതായ കാരണങ്ങളൊന്നും തന്നെ ഗജേന്ദ്ര സിങ്ങിനെ അലട്ടിയിരുന്നില്ല. റാലിയെ കുറിച്ചു കേട്ടപ്പോള്‍ താന്‍ പോകുകയാണെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ഗജേന്ദ്ര സിങ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഗജേന്ദ്ര ആത്മഹത്യ ചെയ്തതാണോ അതോ അപകട മരണമാണോ എന്ന് ദല്‍ഹി പൊലീസ് അന്വേഷിക്കുന്നു. റാലി നടക്കുന്ന സ്ഥലത്തുനിന്ന് തന്റെ ബന്ധുവിനെ വിളിച്ച ഗജേന്ദ്ര, 10 മിനിറ്റിനുള്ളില്‍ താന്‍ ടിവിയില്‍ വരുമെന്ന് അറിയിച്ചിരുന്നു.
റാലിക്കു ശേഷം താന്‍ അവരുടെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കുമെന്നും ഗജേന്ദ്ര പറഞ്ഞിരുന്നു. എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയായിരിക്കണം ഗജേന്ദ്ര മരത്തില്‍ കയറിയതെന്നു ഒരു ഗ്രാമവാസി അറിയിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പ്രസംഗിക്കാന്‍ ഒരുങ്ങവെയാണ് ഗജേന്ദ്ര മരത്തില്‍ കയറി ആത്മഹത്യ ചെയ്തത്. ഒരു നിമിഷം സ്തംഭിച്ചുപോയ ജനക്കൂട്ടം ഗജേന്ദ്രയെ താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്നാഥ് സിംഗ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദീകരണം നല്‍കും. ആത്മഹത്യാശ്രമം തടയാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സിംഗ് രാവിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: