തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. ഇന്നാണ് വിജിലന്‍സിന് രഹസ്യമൊഴി ലഭിച്ചത്.
എക്സൈസ് മന്ത്രി കെ. ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണു മൊഴിയില്‍ പ്രധാനം. ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന 30 ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറച്ചതിനാണു മന്ത്രിക്കു കോഴ നല്‍കിയതെന്നു ബിജു ആരോപിക്കുന്നു.
മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.എം. മാണി എന്നിവര്‍ക്കും പണം നല്‍കിയതായി ബിജു പറയുന്നു. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ 10 കോടി ഇടപാടെന്നും ആരോപിക്കുന്നു.
പുറമെ ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പു നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 2014 മാര്‍ച്ച് 22ന് മുഖ്യമന്ത്രിയെ കണ്ടു. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മന്ത്രി മാണിയെ കണ്ടത്. പാലായിലെ വീട്ടിലെത്തി കോട്ടയം ജില്ലാ കമ്മിറ്റി പിരിച്ച 15 ലക്ഷം അന്നുതന്നെ നല്കി.
അസോസിയേഷന് ഭാരവാഹികളായ രാജ്കുമാര്, എം.ഡി.ധനേഷ്, കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട്, ഇടശ്ശേരി ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. 15 ലക്ഷം നല്കിയപ്പോള് അഞ്ചുകോടി ആവശ്യപ്പെട്ടതായും മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: