ജോധാപൂര്‍: ആയുധ നിയമ കേസില്‍ വിചാരണ നേരിടുന്ന ബോളിവുഡ് താരം സല്മാന് ഖാന് മൊഴി രേഖപ്പെടുത്താന്‍ ജോധാപൂര്‍ കോടതിയില്‍ ഹാജരായില്ല. ആരോഗ്യകാരണത്തെ തുടര്‍ന്നാണ് ഇന്ന് മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തതെന്നാണ് കോടതിയെ ബോധിപ്പിച്ചത്. തുടര്‍ന്ന് ഈ മാസം 29ന് ഹാജരാകാന്‍ കോടതി താരത്തോട് ആവശ്യപ്പെട്ടു.
അസഹ്യമായ ചെവി വേദന കാരണം വിമാനയാത്ര ഒഴിവാക്കേണ്ടി വന്നതായി അഭിഭാഷകന് വ്യക്തമാക്കി. വാദം കേള്‍ക്കാനായി സല്‍മാന്റെ സഹോദരി അല്‍വിറ കോടതിയിലെത്തി. 1998ല്‍ ഹം സാത്ത് സാത്ത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ ജോധാപൂരില്‍ വച്ച് മൂന്നു ചിങ്കാരമാനുകളെയും ഒരു കൃഷ്ണമൃഗത്തെയും വേട്ടയാടിയെന്നതാണ് സല്‍മാനെതിരെ ചുമത്തപ്പെട്ട കുറ്റം. കൈവശം വച്ച ആയുധങ്ങളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ വനംവകുപ്പ് താരത്തിനെതിരെ ആയുധ നിയമ കേസും ചുമത്തി.
പതിനാറു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ വിധി പ്രസ്താവിക്കേണ്ടിയിരുന്ന കേസ് പ്രോസിക്യൂഷന് ഒമ്പതു വര്‍ഷം പഴക്കമുള്ള മറ്റൊരു അപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവന്നു. ഇതു പ്രകാരം കോടതിക്ക് കൂടുതല്‍ സാക്ഷികളും ഫോറന്‍സിക് റിപ്പോര്‍ട്ടും തെളിവുകളും പരിശോധിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്നാണ് സല്‍മാന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: