അങ്ങിനെ പുത്രന്മാരായ തങ്ങളെക്കൊണ്ട് പരമപ്രീതനായ അച്ഛന് തങ്ങളുടെ വിവാഹകാര്യത്തെക്കുറിച്ച് ഉപാധ്യായനോടും, മന്ത്രിമാരോടും ബന്ധുക്കളോടും ആലോചന തുടങ്ങി. ആ അവസരത്തിലാണ് ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി അവിടെ ആഗതനായത്.
കുശികവംശജനും, ഗാഥിനന്ദനനും വിശ്വവിശ്രുതനുമായ വിശ്വാമിത്രന് ധൈര്യവീര്യപരാക്രമശാലിയായ ഒരു രാജാവായിരുന്നു. ഒരിക്കല്‍ കാടുകളിലെ കൃഷി സംരക്ഷണത്തിനും ദുഷ്ട മൃഗങ്ങളെ സംഹരിക്കുന്നതിനും, ദേഹവ്യായാമത്തിനും, മനോവിനോദത്തിനുമായി പര്‍വത പ്രാന്തങ്ങളിലുള്ള വന്‍ കാടുകളില്‍ കടന്ന് നായാട്ടു നടത്തി തിരിച്ചുപോരുന്ന അവസരത്തില്‍ അദ്ദേഹം വസിഷ്ഠാശ്രമത്തില്‍ ചെന്നുചേര്‍ന്നു.
തന്റെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന രാജാവിനേയും കൂടെയുണ്ടായിരുന്ന പുത്രന്മാരേയും, നായാട്ടു പട്ടാളങ്ങളേയും എന്തിനേറെ വേട്ടപ്പട്ടികളെപ്പോലും, വിഭവസമൃദ്ധങ്ങളായ ആഹാരങ്ങള്‍ നല്‍കിയും സുഖനിബദ്ധങ്ങളായ ശയ്യ ഒരുക്കിയും രാജോചിതമായ രീതിയില്‍ സല്ക്കരിച്ചു.
സര്‍വകാമപ്രസവയായ കാമധേനുവിന്റെ ദിവ്യപ്രഭാവത്താലാണ് വിഭവവിഹീനമായ ആശ്രമപ്രദേശത്തുവെച്ച് നിര്‍ലോഭമായ ഇത്തരത്തിലുള്ള ഒരു സല്‍ക്കാരം നടത്താന്‍ വസിഷ്ഠന് സാധിച്ചത്.സല്‍ക്കാരസമൃദ്ധിയില്‍ സംതൃപ്തനായ വിശ്വാമിത്രന് പിറ്റേന്ന് യാത്രചോദിക്കുന്നതിനോടൊപ്പം കാമപ്രദായിനിയായ ധേനുവിനെ തനിക്കുതരണമെന്ന് വസിഷ്ഠനോടാവശ്യപ്പെട്ടു. പശുവിനെ തരാന്‍ തനിക്കധികാരമില്ലെന്നും, ധേനു സ്വതന്ത്രയാണെന്നും വസിഷ്ഠന് വിശ്വാമിത്രനെ അറിയിച്ചു. എന്നാല്‍ ഞാന്‍ പശുവിനെ കൊണ്ടുപൊയ്ക്കൊള്ളാമെന്നു പറഞ്ഞ് വിശ്വാമിത്രന് പശുവിനെ ബന്ധിക്കാന്‍ തുനിഞ്ഞു.
തന്നെ ബന്ധിക്കാന്‍ തുനിഞ്ഞ രാജസേനകളെ ധേനുവും തന്നെ ആക്രമിക്കാന്‍ തുടങ്ങിയ രാജപുത്രന്മാരെ വസിഷ്ഠനും പെട്ടെന്ന് നിഗ്രഹിച്ചു. അപ്രതീക്ഷിതമായ പരാജയത്താല്‍ പരിഭ്രാന്തനായ വിശ്വാമിത്രന് ശിവനെ തപസ്സുചെയ്ത് ഒരു ആഗ്നേയാസ്ത്രം സമ്പാദിച്ചു. അതു പ്രയോഗിച്ചിട്ടും പ്രയോജനമില്ലെന്ന് കണ്ട അദ്ദേഹം കിഴക്കേ ദിഗന്ധത്തില്‍ ചെന്ന് ബ്രഹ്മതപസ്സ് ആരംഭിച്ചു.
അത്യുഗ്രമായ തപസ്സില്‍ ശങ്കിതനായ ഇന്ദ്രന് തപസ്സിളക്കുന്നതിനായി മനോമോഹിനിയായ മേനകയെ അയക്കുകയും, അതിന്റെ ഫലമായി വിശ്വാമിത്രന് സര്‍വാംഗസുന്ദരിയായ ശകുന്തള ജനിക്കുകയും ചെയ്തു. തപശ്ശക്തിക്കു ഭംഗം വന്ന വിശ്വാമിത്രന് പിന്നീട് വടക്കേ ദിക്കില്‍ ചെന്ന് തീവ്ര തപസ്സാരംഭിച്ചു. ഇക്കാലത്ത് ഉടലോടെ സ്വര്‍ഗ്ഗവാസം കൊതിച്ച ത്രിശങ്കുവിനെ സഹായിച്ചിട്ടും ഫലപ്രാപ്തിയുണ്ടാകാത്തതില്‍ കോപിഷ്ടനായി വര്‍ദ്ധിച്ച വാശിയോടെ സാഹസിയായ അദ്ദേഹം പുതിയ ഒരു സ്വര്‍ഗ്ഗംതന്നെ സൃഷ്ടിച്ചു.
അതില്‍ പുതിയ ഇന്ദ്രാദികളേയും അവരോധിച്ചു. മാത്രമല്ല പുതിയ ബ്രഹ്മാവിനെപ്പോലും സൃഷ്ടിക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു വിശ്വാമിത്രന്. ഈ സമയത്ത് സാക്ഷാല്‍ ബ്രഹ്മാദികള്‍ പ്രത്യക്ഷപ്പെട്ട് പുതിയ സൃഷ്ടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചെയ്ത അപേക്ഷ പ്രകാരം അദ്ദേഹം തന്റെ ശ്രമം നിര്‍ത്തിവെച്ചു. പിന്നീട് മൂന്നാമതായി പടിഞ്ഞാറെ ദിശയില്‍ പോയി തപസ്സാരംഭിച്ചു.
ഈ കാലത്താണ് അംബരീഷന് തന്റെ യാഗത്തില്‍ നരബലിക്കായി കൊണ്ടുപോയ ‘ശുന:ശേഫനെ’ ഋഷി മരണത്തില്‍ നിന്നും രക്ഷിച്ചത്. നാലാമത് തെക്കേ ദിശയിലിരുന്ന് അദ്ദേഹം അനേകായിരം ആണ്ടുകള്‍ കഠിനതപസ്സ് അനുഷ്ടിച്ചു. ആ സമയത്ത് സത്യവാനായ ഹരിശ്ചന്ദ്രനെ അസത്യവാനാക്കിത്തീര്‍ത്ത് അദ്ദേഹത്തിന്റെ കുലഗുരുവായ വസിഷ്ഠനെ നിസ്സാരനാക്കി തരംതാഴ്ത്താന്‍ ചില സാഹസങ്ങള്‍ ചെയ്തുനോക്കിയത്. അവിടേയും ബ്രഹ്മാദികള്‍ പ്രത്യക്ഷപ്പെട്ട് പരിഹാരമുണ്ടാക്കി.
ഒടുവില്‍ ഭൂമദ്ധ്യ സ്ഥാനത്തുനിന്ന് അത്യന്ത തീവ്രമായ തപസ്സനുഷ്ടിച്ച് ഐശ്യര്യാഷ്ടകം സ്വായത്തമാക്കി ആദ്യം നാലു ഭാഗങ്ങളിലായി നടത്തിയ തപസ്സുകളുടെ അപ്പപ്പോഴത്തെ വരങ്ങളുടെ ഫലമായി ഋഷി, മഹര്‍ഷി, ദേവര്‍ഷി ബ്രഹ്മര്‍ഷി മഹാബ്രഹ്മര്‍ഷി എന്നിങ്ങനെ ഒന്നിനുമേല്‍ ഒന്നായ മഹിമകള്‍ അദ്ദേഹം സമ്പാദിച്ചു.
ഇങ്ങനെ തനിക്കു സംഭവിക്കുന്ന അബദ്ധങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ടും സംഭവിക്കുന്ന വിഘ്നങ്ങളെ തൃണവല്‍ഗണിച്ച് അകറ്റിനിര്‍ത്തിക്കൊണ്ടും വിജയങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയ ദൃഡവൃതനായ മഹാസത്വനാണ് വിശ്വവിഖ്യാതനായ ശ്രീവിശ്വാമിത്ര മഹര്‍ഷി.
അദ്ദേഹം വരുന്ന സമയത്ത് അച്ഛന് മന്ത്രിമാരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിശ്വാമിത്ര മഹര്‍ഷി കാണാന്‍ എത്തിയിരിക്കുന്ന വിവരം ദ്വാരപാലകന് രാജസദസ്സില്‍ അറിയിച്ചു. ഉടന്‍തന്നെ അച്ഛന് ഗുരു വസിഷ്ഠനും മന്ത്രിമാരും കൂടി ചെന്ന് വിശ്വാമിത്രനെ സ്വാഗതം ചെയ്തു. അര്‍ഘ്യം നല്കി. വിധിപോലെ അത് സ്വീകരിച്ച് അദ്ദേഹം ക്ഷേമാന്വേഷണം നടത്തി. തലസ്ഥാനം, ഭണ്ഡാരം, രാജ്യം, രാജകുടുംബം, സേവകവൃന്ദം, വസിഷ്ടാദി ഋഷിമാര്‍ എന്നീ ക്രമത്തില്‍ എല്ലാവരുടേയും ക്ഷേമം അന്വേഷിച്ച ശേഷം അദ്ദേഹം സഭയില്‍ പ്രവേശിച്ച് ആസനസ്ഥനായി.
അദ്ദേഹം ഇരുന്നതിനുശേഷം ബഹുമാനത്തോടെ അച്ഛന് പറഞ്ഞു, ‘മഹാമുനേ അങ്ങയെ കാണാന്‍ കഴിഞ്ഞതില്‍ വലിയ ആനന്ദമുണ്ട്. അങ്ങേക്ക് എന്തു സേവനമാണ് ഞാന്‍ ചെയ്തുതരേണ്ടത്. അങ്ങ് ഇവിടെ വന്നതുതന്നെ മഹാഭാഗ്യമായി കരുതുന്നു. എന്റെ ജന്മം സഫലമായി. ജീവിതം അര്‍ത്ഥവത്തായിത്തീര്‍ന്നു. അങ്ങേയ്ക്കു വേണ്ടി എന്തുചെയ്യാനും ഞാന്‍ സന്നദ്ധനാണ്.
ഇതിനു മറുപടിയായി മുഖവുരയില്ലാതെതന്നെ വിശ്വാമിത്ര മഹര്‍ഷി തന്റെ ആഗമോദ്ദേശം പറഞ്ഞു. മഹാരാജാവേ കുറച്ചുനാളായി നമ്മുടെ യജ്ഞങ്ങള്‍ മുടങ്ങുന്നു. ഞങ്ങള്‍ യജ്ഞം ആരംഭിച്ചുകഴിഞ്ഞാല്‍ മാരീചന് സുബാഹു എന്നീ രാക്ഷസന്മാര് വന്ന് യജ്ഞത്തിന് മുടക്കം വരുത്തുന്നു. അവര്‍ ശസ്ത്രവിദ്യയില്‍ വളരെ മിടുക്കന്മാരും ശക്തരുമാണ്. യജ്ഞരക്ഷക്കായി അങ്ങ് രാമനെ എന്റെ കൂടെ അയക്കണം. രാമനു മാത്രമേ അവരെ അടക്കാന്‍ കഴിയുകയുള്ളൂ. രാമന്റെ രക്ഷ ഞാന്‍ നോക്കിക്കൊള്ളാം.
വിശ്വാമിത്രന്റെ വാക്കുകള്‍ അച്ഛനെ സ്വല്പ നേരത്തേക്ക് ബോധഹീനനാക്കി. ബോധം വീണ്ടെടുത്ത അദ്ദേഹം ഋഷിയോടായി പറഞ്ഞു. മഹര്‍ഷേ, എന്റെ രാമന് പതിനാറ് വയസ്സുപോലും തികഞ്ഞിട്ടില്ല. അവന് എങ്ങിനെയാണ് രാക്ഷസരെ നേരിടുക. രാക്ഷസരെ അമര്‍ച്ച ചെയ്താല്‍ മതിയെങ്കില്‍ ഞാന്‍ അങ്ങയോടൊപ്പം വരാം. നിശാചരന്മാരെ അമര്‍ച്ചചെയ്യാം. ശരീരത്തില്‍ പ്രാണനുള്ള നിമിഷംവരെ അവരോട് യുദ്ധം ചെയ്യാം. ഇപ്പോള്‍ തന്നെ അങ്ങയോടൊപ്പം സേനയുമായി ഞാന്‍ വരാം. പക്ഷെ…. രാമനെ… അച്ഛന് വാക്കുകള്‍ പകുതിയില്‍ നിര്‍ത്തി.
ഈ വാക്കുകള്‍ വിശ്വാമിത്രനെ ക്ഷുഭിതനാക്കി. അദ്ദേഹം കോപത്തോടുകൂടി പറഞ്ഞു. രഘുവംശത്തില്‍ പിറന്നിട്ടും വാക്കുമാറുന്നോ? ഇത് അങ്ങയുടെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. സത്യവാദിയും അര്‍ത്ഥികള്‍ക്ക് സര്‍വ്വസ്വവും നല്കുന്നവനുമായ ദശരഥന് ഇങ്ങനെ അധഃപതിക്കുകയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: