455. ശാന്തിഃ – വികാരങ്ങള്‍ക്ക് ഏറ്റകുറച്ചിലുകളില്ലാത്ത അവസ്ഥയാണു ശാന്തി. കാറ്റും ഓളവും ഇല്ലാത്ത നിശ്ചലമായ സമുദ്രം സങ്കല്പിച്ചാല് അതുപോലെ മനസ്സു നിസ്പന്ദമാകുന്ന അവസ്ഥ എന്നു വ്യക്തിജീവിതത്തിലെ ശാന്തിയെ വിവരിക്കാം. സമൂഹത്തിലെ ശാന്തിയുദ്ധവും മഹാമാരികളും പ്രകൃതിക്ഷോഭവുമില്ലാത്ത അവസ്ഥയാണ്. വിഷയബന്ധമില്ലാത്ത ആനന്ദമാണ് മനശ്ശാന്തി. ദേവിയെ ആശ്രയിക്കുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും ശാശ്വതമായ ശാന്തി അനുഭവപ്പെടും.
456. ശാശ്വതീഃ – എല്ലാക്കാലത്തും ഉള്ളവള്‍. ഉത്പത്തിയും വളര്‍ച്ചയും ക്ഷയവും നാശവും ഇല്ലാത്തവള്‍. കാലവും ദേശവുമുള്പ്പെടെ എല്ലാ പ്രതിഭാസങ്ങളും ദേവിയുടെ ലീലയാണ്. ദേവി സൃഷ്ടിച്ചവയെ ദേവി തിരിച്ചെടുക്കുന്നതാണ് സംഹാരം. ഉത്പത്തിയും നാശവും ഉള്‍പ്പെടുന്ന പ്രകൃതി നിയമങ്ങള്‍ ദേവി സൃഷ്ടിച്ചവയാണ്. അവ ദേവിക്കു ബാധകമല്ല.
457. വിശ്വധാരിണീഃ – വിശ്വത്തെ ധരിക്കുന്നവള്‍. വിശ്വം എന്ന പദം മുമ്പുണ്ടായിരുന്നവയും ഇപ്പോഴുള്ളതും ഇനി ഉണ്ടാകുന്നവയുമായ എല്ലാത്തിനെയും കുറിക്കുന്നു. സ്ഥാവരജംഗമങ്ങളും ജീവിയും ജഡവുമായി ഉള്ളവയെല്ലാം ദേവിയുടെ സങ്കല്പങ്ങളാണ്. ആ വിശ്വത്തെ ദേവി വാത്സല്യത്തോടെ സംരക്ഷിക്കുന്നു. അതിനാല്‍ ദേവിയെ വിശ്വത്തെ ധരിക്കുന്നവളായി സ്തുതിക്കുന്നു.
458. ശ്രദ്ധാഃ – ശ്രദ്ധയായി രൂപം ധരിച്ചവള്‍. പ്രവൃത്തിയിലൂള്ള ഏകതാനതയാണ് ശ്രദ്ധ എന്നു ശ്രദ്ധയെ നിര്‍വചിക്കാം. ”ശ്രദ്ധാ ശ്രദ് ധാനാത്” (സത്യത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ശ്രദ്ധ) എന്നു യാസ്കാചാര്യരുടെ നിരുക്തം. ”ശ്രത സത്യനാമ തദ് അസ്യാം ധീയത ഇതി ശ്രദ്ധാ” (ശ്രത സത്യം ഏതില്‍ സത്യം വയ്ക്കപ്പെട്ടിരിക്കുന്നുവോ അതു ശ്രദ്ധ) എന്നു മറ്റൊരു നിര്‍വചനം.
മൂകാംബികാദേവിയുടെ നാമമായി ചര്‍ച്ചചെയ്യുമ്പോള്‍ സത്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍ എന്ന നിര്‍വചനം മെച്ചം. ശ്രദ്ധാരൂപത്തില് ലോകത്തെ അനുഗ്രഹിക്കുന്നവള്‍. മായയ്ക്ക് അതീതമായ ഉണ്മയായവള്.
ശിവന്റെ പര്യായമായും വിഷ്ണുവിന്റെ പര്യായമായും ഭൂരി എന്ന പദം ഉപയോഗിക്കാറുണ്ട്. ശിവനും വിഷ്ണുവും മൂകാംബികാദേവിയുടെ രൂപങ്ങളാണെന്നു നാമം സൂചിപ്പിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: