ദൗസ: ആം ആദ്മി കര്‍ഷക റാലിക്കിടെ ജീവനൊടുക്കിയ ഗജേന്ദ്രയെന്ന കര്‍ഷകന്റെ ബന്ധുക്കള്‍ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കേജരിവാളിനെതിരെ പൊട്ടിത്തെറിച്ചു. ഗജേന്ദ്രയുടെ മരണത്തിന് ഉത്തരവാദി അരവിന്ദ് കേജ്രിവാളാണെന്ന് ഗജേന്ദ്രയുടെ സഹോദരന് വിജേന്ദ്ര സിംഗ് പറഞ്ഞു. ബുധനാഴ്ചത്തെ റാലിയില്‍ പങ്കെടുക്കാന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഗജേന്ദ്രയോട് ആവശ്യപ്പെട്ടത്. വിജേന്ദ്ര പറഞ്ഞു.
ദല്‍ഹി ഭരണകൂടവും കേജ്രിവാളടക്കമുള്ള ആംആദ്മി നേതാക്കളുമാണ് ഇതിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസും പാര്‍ട്ടിക്കാരും സമയത്തിന് ഇടപെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഗജേന്ദ്രയുടെ മുത്തച്ഛന് ഗിരിധാരി സിംഗ് രോഷത്തോടെ പറഞ്ഞു. അവനെ മരത്തില്‍ കയറാന്‍ അനുവദിച്ചതെന്തിനാണ്. മരത്തില്‍ കയറാന്‍ സഹായിച്ചത് ആം ആദ്മി പ്രവര്‍ത്തകരാണ്. മരത്തില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പോലീസ് എന്തുകൊണ്ട് ഫയര്‍ഫോഴ്സിനെ വിളിച്ചില്ല. അദ്ദേഹം ചോദിച്ചു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്നു മാത്രമേ ഗജേന്ദ്ര ആഗ്രഹിച്ചുള്ളൂ. ഇത്തരമൊരു നടപടിക്ക് പാര്ട്ടിക്കാര് പ്രേരിപ്പിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.
അവന് ആത്മഹത്യ ചെയ്യുമായിരുന്നില്ല. കര്‍ഷകറാലിയില്‍ പങ്കെടുത്ത ചിലര്‍ അവനെ ആത്മഹത്യയ്ക്ക് പ്രകോപിപ്പിക്കുകയായിരുന്നു. ഗജേന്ദ്രയുടെ അളിയന് സുരേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തില്‍ ആപ്പിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് രാജസ്ഥാന് പിസിസി അധ്യക്ഷന്‍ സച്ചിന് പൈലറ്റ് പറഞ്ഞു. റാലിയില്‍ പങ്കെടുത്ത ചിലര്‍ മരത്തില്‍ നിന്ന് ചാടാന്‍ പ്രേരിപ്പിക്കുകയും കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയുമായിരുന്നു.
ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം കര്ഷകന്റെയല്ല
ന്യൂദല്‍ഹി: ആപ്പിന്റെ ദല്‍ഹി കര്‍ഷിക റാലിക്കിടെ ജീവനൊടുക്കിയ കര്ഷകന്റെതെന്നു പറയപ്പെടുന്ന കുറിപ്പിലെ കൈയ്യക്ഷരം അദ്ദേഹത്തിന്റെയല്ലെന്ന് ബന്ധുക്കള്‍. ഇതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിച്ചു.രാജസ്ഥാന് സ്വദേശി ഗജേന്ദ്ര സിംഗ് കല്യാണ്വത് എന്ന 43കാരനാണ് ദല്‍ഹി മുഖ്യമന്ത്രി കൂടിയായ കേജ്രിവാള് വേദിയില്‍ ഇരിക്കെ തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.
കത്തിലെ കൈയ്യക്ഷരം സിംഗിന്റെതല്ല. അദ്ദേഹത്തിന്റെ സഹോദരിയും അമ്മായിയും പറഞ്ഞു.മാത്രമല്ല മൂന്നു കുട്ടികളുടെ പിതാവു കൂടിയ ഗജേന്ദ്ര യാതൊരു മാനസിക പ്രശ്നങ്ങളും കാണിച്ചിരുന്നുമില്ല.മുപ്പതുകാരി സഹോദരി രേഖ കണ്‍വറും അമ്മായി കുസും കണ്‍വറും പറഞ്ഞു.കുസും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയാണ്.
കൃഷി നശിച്ചില്ല സാമ്പത്തിക ബാധ്യതയില്ല
കൃഷി നശിച്ചതിനെത്തുടര്‍ന്നാണ് സിംഗ് ജീവനൊടുക്കിയതെന്ന വാദവും തെറ്റാണ്.ആത്മഹത്യാക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ആരോപണം. എന്നാല്‍ അതിനുതക്ക കനത്ത മഴ അവിടെയുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. പതിവുള്ളതിനേക്കാള്‍ വെറും 20 മുതല്‍ 25 ശതമാനം കൂടുതല്‍ മഴയേ ലഭിച്ചിട്ടുള്ളൂ. രാജസ്ഥാനിലെ മറ്റു പലയിടങ്ങളിലും കനത്ത മഴമൂലമുള്ള കൃഷിനാശം ഉണ്ടായെങ്കിലും ഇവിടെ അത്തരം സംഭവം ഉണ്ടായിട്ടില്ല.
സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. മികച്ച ഒറ്റനില വീട്ടിലാണ് ഗജേന്ദ്ര താമസിച്ചിരുന്നത്.പത്തേക്കര്‍ ഭൂമിയാണ് ഇദ്ദേഹത്തിന് ഉള്ളത്. ഗൂസ്ബറി തോട്ടവും തേക്കിന് തോട്ടവും ഇതിലുള്‍പ്പെടുന്നു. രണ്ടു ദിവസമായി ജയ്പ്പൂരില്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഫോണില്‍ വിൡച്ചപ്പോള്‍ വൈകിട്ടോടെ മടങ്ങിയെത്തുമെന്നാണ് ഗജേന്ദ്ര പറഞ്ഞത്. താന്‍ മടങ്ങി വന്നിട്ട് ഒന്നിച്ച് ഫര്‍ണിച്ചര്‍ വാങ്ങാന്‍ പോകാമെന്നാണ് എന്നോട് പറഞ്ഞത്. ഗജേന്ദ്രയുടെ നാലാമത്തെ മുപ്പതുകാരി സഹോദരി രേഖ കണ്വര് പറഞ്ഞു. രേഖയുടെ മൂത്ത മകളുടെ വിവാഹം ഈ 27ന് നടക്കാനിരിക്കുകയായിരുന്നു.
ഗജേന്ദ്ര ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. രേഖ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് എന്നു പറയുന്ന കുറിപ്പ് ഇയാള്‍ പ്രസംഗിക്കാന്‍ കരുതിയിരുന്ന കുറിപ്പായിരുന്നുവെന്നും പറയപ്പെടുന്നു.
രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്ന ഇയാള്‍ സമാജ്വാദി പാര്‍ട്ടി ലേബലില്‍ 2008ലും 2013ലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. അടുത്തിടെയാണ് ആംആദ്മിയിലേക്ക് ചേര്‍ന്നത്.
ഗജേന്ദ്ര സാമ്പത്തികമായി നല്ല നിലയിലായിരുന്നുവെന്ന് ദൗസ തഹസില്‍ദാര്‍ സതീഷ് കുമാര്‍ ജെയിന് പറഞ്ഞു.
വന്‍ജനാവലിയുടെ ആദരാഞ്ജലി
ഗജേന്ദ്രയുടെ ഭൗതികദേഹം ഇന്നലെ രാവിലെ നൂറുകണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. ഭാര്യയും മൂന്ന് മക്കളും പിതാവും അഞ്ച് സഹോദരിമാരും സഹോദരന്മാരും സംസ്ക്കാര സമയത്ത് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഗജേന്ദ്ര ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.
മരിക്കുന്നതിനു തൊട്ടുമുന്‍പാണ് രേഖ കണ്വര് ഗജേന്ദ്രയുമായി സംസാരിച്ചത്. അവര്‍ക്കായിരുന്നു വലിയ ഞെട്ടല്‍.. അവരെ ഡോക്ടര്‍മാര്‍ക്ക് പലകുറി ചികില്‍സിക്കേണ്ടിവന്നു. പിതാവിനെ പല കുറി രക്ത സമ്മര്‍ദ്ദത്തിന് ചികില്‍സിച്ചു. ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: