തൃശൂര്‍: പൂരത്തിന്റെ വിളംബരമറിയിച്ച് ശക്തന്റെ തട്ടകത്ത് പൂര കൊടികള്‍ ഉയര്‍ന്നു. ഇനി നാടും നഗരവും പൂര തിക്കിലമരും. ഇന്നലെ തട്ടകങ്ങളെ ആവേശത്തിലാക്കി തിരുവമ്പാടി,പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. പൂരത്തിന്റെ മുഖ്യപങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.45നും പാറമേക്കാവില്‍ 12നും ആയിരങ്ങളുടെ ആരവങ്ങള്‍ക്കിടയിലാണ് പൂരത്തിന്റെ കൊടി ഉയര്‍ത്തിയത്.
ഘടകപൂരങ്ങളായ കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ക്ഷേത്രങ്ങളിലും ആചാരമനുസരിച്ചുള്ള ചടങ്ങുകളോടെ പൂരത്തിന് കൊടി ഉയര്‍ത്തി.തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട് പുലിയന്നൂര്‍ കുട്ടന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്ക്കുശേഷമായിരുന്നു തിരുവമ്പാടിയില്‍ കൊടിയേറ്റം.
പാരമ്പര്യ അവകാശികളായ താഴത്തുപുരക്കല്‍ ആശാരിവീട്ടില്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഒരുക്കിയ കൊടിമരത്തിലായിരുന്നു കൊടിയേറ്റം. നടപ്പന്തലില്‍ ഭൂമിപൂജയും ഇവര്‍ നടത്തി. സപ്തവര്‍ണങ്ങളിലാണ് തിരുവമ്പാടി വിഭാഗം കൊടിക്കൂറ ഒരുക്കിയിരുന്നത്. നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ എന്നി സപ്തനിറങ്ങളാണ് കൊടിക്കൂറയില്‍ ഉണ്ടായിരുന്നത്.. നാല്പത് വര്‍ഷമായി കൊടിക്കൂറ തയ്യാറാക്കുന്ന നേത്യാര്മഠത്തില് സേതുമാധവനാണ് ഇക്കുറിയും തിരുവമ്പാടിക്കായി കൊടിക്കൂറ തുന്നിയൊരുക്കിയത്.
തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രൊഫ.എം.മാധവന്‍കുട്ടി, സെക്രട്ടറി സി.വിജയന്, വൈസ് പ്രസിഡണ്ട് കെ.ഗിരീഷ്കുമാര്‍, ജോ. സെക്രട്ടറി പി.രാധാകൃഷ്ണന് തുടങ്ങി ദേവസ്വം ഭാരവാഹികളും ദേശക്കാരും പൂരപ്രേമികളും ചടങ്ങിന് സാക്ഷികളായി. കൊടിയേറ്റശേഷം ക്ഷേത്രത്തില്‍നിന്ന് പൂരം പുറപ്പാട് ആരംഭിച്ചു. തിരുവമ്പാടി ശിവസുന്ദര്‍ ആയിരുന്നു ഭഗവതിയുടെ തിടമ്പേറ്റിയത്. കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. മൂന്നുമണിയോടെ പൂരം പുറപ്പാട് ക്ഷേത്രത്തില്‍നിന്നും തുടങ്ങും. നായ്ക്കനാലില്‍ എത്തിയപ്പോള്‍ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിവിഭാഗം പൂരം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടുവില്‍മഠത്തില്‍ ആറാട്ടിന് ശേഷമാണ് ഭഗവതി ക്ഷേത്രത്തില്‍ തിരിച്ചെത്തിയത്.ഇന്ന് മുതല്‍ പൂരം വരെ ദേശത്ത് പറയെടുപ്പ് തുടരും.
ഉച്ചക്ക് 12നാണ് പാറമേക്കാവില്‍ കൊടി ഉയര്‍ന്നത്. പാരമ്പര്യ അവകാശികളായ ചെമ്പില്‍ നീലകണ്ഠനാശാരി നിര്‍മ്മിച്ച കൊടിമരം, ആല്, മാവ്, ദര്‍ഭപുല്ല് എന്നിവ കൊണ്ടലങ്കരിച്ചാണ് ഉയര്‍ത്തിയത്. ക്ഷേത്രനടപ്പന്തലില്‍ ദേശക്കാര്‍ ആരവത്തോടെയാണ് കൊടിഉയര്‍ത്തിയത്. മാധവന് തളിക്കുളമാണ് കൊടികൂറ നിര്‍മ്മിച്ചത്. ചടങ്ങിന് പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് കെ.മനോഹരന്, സെക്രട്ടറി രാമചന്ദ്രപിഷാരടി, വൈസ് പ്രസിഡണ്ട് വി.എം.ശശി, ജോ.സെക്രട്ടറി കെ.രവീന്ദ്രനാഥ് ദേവസ്വം ഭാരവാഹികള്‍ പൂരപ്രേമികള്‍ തുടങ്ങി നൂറ് കണക്കിനാളുകള്‍ സാക്ഷികളായി
കൊടിയേറ്റത്തെ തുടര്‍ന്ന് അഞ്ചാനപുറത്തു എഴുന്നെള്ളിപ്പ് നടന്നു. പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. തുടര്‍ന്ന് പുറത്തേക്കെഴുന്നെള്ളുന്ന ഭഗവതിക്ക് വടക്കുന്നാഥകൊക്കര്ണിപറമ്പില് ആറാട്ട് നടന്നു. ക്ഷേത്രത്തിലെ കൊടിയേറ്റത്തിന്ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും പാറമേക്കാവിന്റെ സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. ഘടക പൂരങ്ങളില്‍ ആദ്യം ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ് കൊടി ഉയര്‍ത്തിയത്. 27 ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. 29നാണ് പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: