കൊച്ചി: കേന്ദ്രീകൃത സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി . കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനവിഹിതം കൃത്യമായി അടക്കാതെ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി എത്തിയത് സദസ്സിലും, സ്റ്റേജിലും അത്ഭുതമുളവാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഉള്‍പ്പെടുന്ന ആറ് പദ്ധതികളാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ളത്. പട്ടയപ്രശ്നം മാത്രമാണ് സംസ്ഥാനത്തിന് സ്വന്തമായി ചെയ്യാനുള്ളത്.
മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള കേന്ദ്രീകൃത സ്വീവേജ് പ്ലാന്റ്, മേഖല കാന്‍സര്‍ സെന്ററിന്റെ ടെന്‍ഡര്‍ നടപടി, പൈപ്പിലൂടെ പാചകവാതകം വീടുകളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതി, കനാലുകള്‍ വൃത്തിയാക്കി ഫ്ളോട്ടിങ് മാര്‍ക്കറ്റുകള്‍, ചരക്കു ഗതാഗതം സുഗമമാക്കുന്നതിന് ലോജിസ്റ്റിക് പാര്‍ക്ക്, ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് വിവരസാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്നതിന് റൂറല്‍ ബിപിഒ, പട്ടയപ്രശ്നങ്ങള്‍ക്ക് പരിഹാരം എന്നിവയാണ് പ്രഖ്യാപനങ്ങള്‍.
ആന്വിറ്റി മാതൃകയില്‍ മേഖല കാന്‍സര്‍ സെന്റര്‍ കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് പങ്കാളിയെ കണ്ടെത്തുന്നതിനാണ് ടെന്‍ഡര്‍ വിളിക്കുന്നത്. പാചകവാതകം പൈപ്പിലൂടെ വീടുകളിലെത്തിക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചിയിലാണ്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും വിപുലമായ യോഗം ഉടനെ വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലയിലെ കനാലുകളിലെ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കിയ ശേഷമാണ് ഫ്ളോട്ടിങ് മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുക. മറൈന്‍ഡ്രൈവ് അടക്കമുള്ള കായല്‍ത്തീരങ്ങളിലും ഇത്തരം വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കും. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് കണ്ടെയ്നര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിനും ജീവനക്കാര്‍ക്ക് വിശ്രമസൗകര്യം ഒരുക്കുന്നതിനുമായി ലോജിസ്റ്റിക് പാര്‍ക്ക് വിഭാവനം ചെയ്യുന്നത്. കണ്ടെയ്നര്‍ റോഡിന് സമീപം നടപ്പാത സ്ഥാപിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമീണമേഖലയിലെ കുട്ടികള്‍ക്ക് വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് റൂറല്‍ ബിപിഒ പദ്ധതി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് റവന്യൂ, വനം വകുപ്പുകള്‍ ഒത്തൊരുമിച്ച് നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിമാരുമായി സംസാരിച്ചിട്ടുണ്ട്. തീരുമാനമാകാത്ത പട്ടയപ്രശ്നത്തില്‍ തീരുമാനമുണ്ടാകുമെന്നുപോലും ഉറപ്പിച്ച് പറയാന്‍ മുഖ്യമന്ത്രിക്കായില്ല.
തുറമുഖ, ഫിഷറീസ് മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, തുടങ്ങിയവരും സമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: