മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് റയലും മൊണാക്കോയെ ആദ്യ പാദത്തിലെ വിജയത്തിന്റെ മികവില്‍ പിന്തള്ളി ജുവന്റസും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമിയില്‍ പ്രവേശിച്ചു.
സാന്റിയാഗോ ബര്‍ണാബ്യൂവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഏക ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്നാണ് റയല്‍ മഡ്രിഡ് സെമിയിലെത്തിയത്. മൊണോക്കോയ്ക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ ആദ്യ പാദത്തില്‍ നേടിയ ഏക ഗോള്‍ വിജയത്തിന്റെ പിന്‍ബലത്തിലായിരുന്നു ജുവന്റസിന്റെ അവസാന നാലിലേക്കുള്ള കുതിപ്പ്.
നിലവിലെ ചാമ്പ്യന്മാരായ റയലിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെയും ചരിത്രത്തിലെ 31-ാമത്തെയും സെമിപ്രവേശനമാണിത്. 2003നുശേഷം ആദ്യമായാണ് ജുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
ഇതോടെ ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പുകളായി. ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, ജുവന്റസ് എന്ന ടീമുകളാണ് അവസാന നാലിലെ അങ്കത്തിന് യോഗ്യത നേടിയിരിക്കുന്നത്.
ഇന്നലെ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനായിരുന്നു മുന്‍തൂക്കം. സൂപ്പര്‍താരങ്ങളായ ഗരെത്ത് ബെയ്ല്, ലൂക്കാ മോഡ്രിച്ച്, കരിം ബെന്‍സേമ, പ്രതിരോധത്തിലെ കരുത്തന് മാഴ്സെലോ തുടങ്ങിയവരുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ റയല്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അത്ലറ്റികോയേക്കാള്‍ മികവു പുലര്‍ത്തി.
അവര്‍ കളിയിലുടനീളമായി പായിച്ച 23 ഷോട്ടുകളില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ മാത്രമായിരുന്നു വല കുലുക്കാന്‍ കഴിഞ്ഞത്. ബാക്കി ശ്രമങ്ങളെല്ലാം അത്ലറ്റികോ ഗോളിയുടെ മികവിനു മുന്നില്‍ വിഫലമായി. അതേസമയം അത്ലറ്റികോ ആകെ ആറ് ഷോട്ടുകള്‍ തൊടുത്തതില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയതെങ്കിലും റയലിന്റെ വിശ്വോത്തരഗോളി ഇകര്‍ കസിയസിനെ കീഴടക്കാനുള്ള കരുത്ത് അവയ്ക്കുണ്ടായില്ല.
കളിയുടെ ആദ്യമിനിറ്റില്‍ തന്നെ റയല്‍ താരം ടോണി ക്രൂസ് അവസരം പാഴാക്കി. പിന്നീട് 10-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഷോട്ട് അത്ലറ്റികോ താരം ബ്ലോക്ക് ചെയ്തു. പിന്നീട് 11, 12 മിനിറ്റുകളില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 14-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയും അവസരം പാഴാക്കി.
15-ാം മിനിറ്റിലാണ് അത്ലറ്റികോക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ കോകെയുടെ ഷോട്ട് പുറത്തേക്ക് പറന്നു. 32-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ തൊട്ടുപിന്നാലെ ടോണി ക്രൂസിന്റെ ഷോട്ട് പുറത്തേക്ക് പറക്കുകയും ചെയ്തു. പിന്നീട് 44-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ മറ്റൊരു ഷോട്ടുകൂടി അത്ലറ്റികോ ഗോളിയുടെ മികവിന് മുന്നില്‍ വിഫലമായതോടെ ആദ്യ പകുതി അവസാനിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റയലിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസ് രണ്ട് അവസരങ്ങള്‍ പാഴാക്കി. 59-ാം മിനിറ്റില്‍ റാഫേല്‍ വെര്‍ണയുടെയും 62-ാം മിനിറ്റില്‍ റാമോസിന്റെ ഹെഡ്ഡറും അത്ലറ്റികോ ഗോളി ഒബ്ലാക്ക് കയ്യിലൊതുക്കി. തുടര്‍ന്നും നിരവധി അവസരങ്ങളാണ് റയല്‍ താരങ്ങള്‍ പാഴാക്കിയത്. ഇതിനിടെ 69-ാം മിനിറ്റില്‍ അത്ലറ്റികോ താരം കോകെയുടെ ഹെഡ്ഡര്‍ ഇകര്‍ കസിയസും കയ്യിലൊതുക്കി. പിന്നീട് ജാവിയര്‍ ഹെര്‍ണാണ്ടസിന്റെയും ജെയിംസ് റോഡ്രിഗസിന്റെയും അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തുകയും പെപ്പെയും ഇസ്കോയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തതിനുശേഷമാണ് കളിയിലെ ഏക ഗോള്‍ പിറന്നത്.
പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മത്സരം സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു റയലിന്റെ വിജയഗോള്‍. 88-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ റയലിലെത്തിയ ഹെര്‍ണാണ്ടസ് ബോക്സിന്റെ മധ്യഭാഗത്തുനിന്ന് പായിച്ച ഷോട്ടാണ് അത്ലറ്റികോയുടെ വലയില്‍ തറച്ചുകയറിയത്. ഹെര്‍ണാണ്ടസിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണിത്. ഇതിനിടെ 76-ാം മിനിറ്റില്‍ അത്ലറ്റികോയുടെ ആര്‍ദെ തുറാന് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. കളിയിലാകെ ആറു മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പു കാര്‍ഡുമാണ് റഫറി പുറത്തെടുത്തത്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ അത്ലറ്റികോക്കെതിരെ റയല്‍ മാഡ്രിഡിന്റെ ആദ്യ വിജയമാണിത്.
ജുവന്റസിനെ തുണച്ചത് ആദ്യപാദത്തിലെ ജയം
മൊണാക്കോയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ മൊണാക്കോയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയാണ് ആദ്യപാദത്തിലെ വിജയത്തിന്റെ മുന്‍തൂക്കവുമായി സീരി എ ടീമായ ജുവന്റസ് അവസാന നാലില്‍ പ്രവേശിച്ചത്. ജുവന്റസിന്റെ ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ അവര്‍ 1-0ന് വിജയം സ്വന്തമാക്കിയിരുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും മൊണാക്കോ താരങ്ങള്‍ മുന്നിട്ടുനിന്നെങ്കിലും ബര്‍സാഗ്ലി, ബൊനുച്ചീ, ചില്ലെനി തുടങ്ങിയവരുള്‍പ്പെട്ട ജുവന്റസ് താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടി കാത്തതോടെ എതിര് ടീമിന്റെ മുന്നേറ്റമെല്ലാം പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. ഇരുടീമുകള്‍ക്കും ലക്ഷ്യത്തിലേക്ക് ഓരോ തവണ മാത്രമാണ് ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞത്. ഇതോടെ ആദ്യ പാദത്തില്‍ നേടിയ ഏകഗോള്‍ വിജയത്തിന്റെ അകമ്പടിയോടെ ജുവന്റസ് സെമിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: