തിരുവനന്തപുരം: ബാര്‍കോഴ അഴിമതിയില്‍ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ്. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ബാബുവിനെതിരെ പ്രത്യേക അന്വേഷണമുണ്ടാവില്ലെന്ന് സൂചന. കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ കൂടി ഉള്‍പ്പെടുത്തും. കെ ബാബുവിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം വേണമെങ്കില്‍ പ്രത്യേക കേസായി എടുത്താല്‍ മതിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
കെ എം മാണിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് 164-ാം വകുപ്പ് അനുസരിച്ച് ബിജുരമേശ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ഈ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തല്‍ വല്ലതുമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്നലെ തന്നെ അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്കി. ഇതിന്മേല് നിയമോപദേശം തേടാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.
ആഭ്യന്തരവകുപ്പിന്റെ ഈ നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ്- എം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി കെ.എം. മാണിക്കെതിരെ അതിവേഗ പരിശോധനയ്ക്കു(ക്വിക്ക് വേരിഫിക്കേഷന്) തയ്യാറായ വിജിലന്‍സ്, മന്ത്രി ബാബുവിനെതിരെ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് രണ്ട് നീതിയാണ്. ബിജു രമേശ് കോടതിയില്‍ ്യൂല്കിയ രഹസ്യമൊഴിയിലാണ് മന്ത്രി ബാബു കോഴ വാങ്ങിയെന്ന ആരോപണമുള്ളത്. മാണിക്കെതിരെ ഉയര്‍ന്ന ആരോപണം പോലെ അല്ല. കോടതിയില്‍ നല്കിയ മൊഴിയാണ്. എന്നിട്ടും ക്വിക് വേരിഫിക്കേഷന് നടത്താന്‍ ഉത്തരവിടാത്തത് ശരിയല്ല. മാണിയുടെ കാര്യത്തില്‍ കാണിച്ച വേഗത കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കാണുന്നില്ലെന്നും കേരളാകോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
എക്സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണു ബിജുരമേശിന്റെ രഹസ്യ മൊഴിയില്‍ പ്രധാനം. ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന 30 ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറച്ചതിനാണു മന്ത്രിക്കു കോഴ നല്‍കിയതെന്നു ബിജു ആരോപിക്കുന്നു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ എം മാണി എന്നിവര്‍ക്കും പണം നല്‍കിയതായി ബിജു പറയുന്നു. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ 10 കോടി ഇടപാടെന്നും മൊഴിയിലുണ്ട്.
പുറമെ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പു നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍, കെ. ബാബു പത്തു കോടി രൂപ വാങ്ങിയെന്ന് ആരോപിക്കുന്നെങ്കിലും എവിടെ വച്ച് എപ്പോള്‍ നല്‍കിയെന്ന് പറയുന്നില്ല.
വി.എസ്. ശിവകുമാറിനെതിരായ ആരോപണത്തിലും കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അതിനാല്‍ ആ ഭാഗം അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സ് തീരുമാനിച്ചു. നേരത്തെ രണ്ടുതവണ വിജിലന്‍സ് ചോദ്യം ചെയ്തപ്പോള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം രേഖപ്പെടുത്തിയ മൊഴി ആ കേസിന്റെ ആവശ്യത്തിനായി ഉപയോഗിക്കാം. നിയമപ്രകാരം കൈമാറിയ കോടതി പുതിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനോ കേസ് എടുക്കാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും വിജിലന്‍സ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: