ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ റാലിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്ര സിങ്ങെന്ന കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു.
ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതിനും ആര്പ്പുവിളിച്ചതിനുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റമായ ഐപിസി 306, പൊതുസേവകരുടെ ജോലി തടസ്സപ്പെടുത്തല്‍ വകുപ്പ് 186, ഐപിസി 34 എന്നിവ ചുമത്തിയിട്ടുണ്ട്.
മരത്തിനു മുകളില്‍ കയറിയ കര്‍ഷകനെ താഴെയിറക്കാനുള്ള പോലീസിന്റെ ശ്രമത്തെ എഎപിക്കാര് തടസ്സപ്പെടുത്തിയെന്നും എഫ്ഐആര്‍ ആരോപിക്കുന്നു.
മരത്തിനു മുകളില്‍ തൂങ്ങിയാടിയ കര്‍ഷകനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളും ആപ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മരിച്ചത് ആപ് പ്രവര്‍ത്തകനാണെന്നും ആശുപത്രിയിലെത്തിക്കാന്‍ തങ്ങള്‍ക്കറിയാം എന്നും പറഞ്ഞാണ് എഎപിക്കാര് തടസംസൃഷ്ടിച്ചത്, എഫ്ഐആര്‍ വ്യക്തമാക്കുന്നു.
കര്ഷകന് വേദിക്കു തൊട്ടുമുന്നില്‍ തൂങ്ങിമരിച്ചിട്ടും റാലി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാവാത്ത അരവിന്ദ് കെജ്രിവാളിന്റെയും എഎപി നേതാക്കളുടേയും നിലപാടും വിമര്‍ശന വിധേയമായിട്ടുണ്ട്. എഎപി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇതുകാരണമായി.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: