തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംബന്ധിച്ച് ഇന്നു നിര്‍ണായക ദിനം. തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. കരാറുകാരെ കണ്ടെത്താനുള്ള ശ്രമം പലതവണ പരാജയപ്പെട്ടിരുന്നു. ടെന്‍ഡര്‍ നടപടി നീണ്ടുപോകുന്നതിനാല്‍ പദ്ധതിക്ക് അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പലിശസഹിതം തിരിച്ചുനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് ആവശ്യപ്പെട്ടത് കരാറുകാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പതിനഞ്ച് വര്‍ഷത്തിനുശേഷം ലഭിക്കുന്ന ലാഭം മുഴുവന്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടിവരും. പദ്ധതി തുടങ്ങാനുണ്ടാകുന്ന കാലതാമസവും തിരിച്ചടക്കേണ്ട തുക വര്‍ധിക്കാന്‍ കാരണമാകും. കഴിഞ്ഞവര്‍ഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് 817 കോടി രൂപ വിജിഎഫ് ലഭ്യമായത്. ഇതാണ് പലിശസഹിതം തിരികെ നല്‍കേണ്ടത്. രാജ്യത്ത് വിജിഎഫ് തുക അനുവദിക്കുന്നതും അത് തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നതും ഇതാദ്യം. വിഴിഞ്ഞം പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മൂലം കോടികളുടെ നഷ്ടമാണ് വരാന്‍ പോകുന്നത്.
അദാനി പോര്‍ട്സ്, എസാര്‍ പോര്‍ട്സ്, സ്രേ ആന്‍ഡ് ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നിവര്‍ ഇത്തവണ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിട്ടുണ്ട്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ തുക പ്രീമിയമായി നല്കുന്ന കമ്പനിക്കോ അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഏറ്റവും കുറഞ്ഞതുക ധനസഹായമായി ആവശ്യപ്പെടുന്നവര്‍ക്കോ ആണ് പദ്ധതിയുടെ കരാര്‍ നല്‍കുക. ഒന്നിലധികം കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയില്ലെങ്കില്‍ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാവും. ഒന്നുകില്‍ ഏക ടെന്‍ഡര്‍ അംഗീകരിക്കേണ്ടിവരും. അല്ലെങ്കില്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കണം. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം നിക്ഷേപകരില്‍ അനുകൂല സമീപനം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: