കേന്ദ്രസര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ഇതുവരെ ആകെ മൂന്നുതവണ മാത്രമാണ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്നത്.
2010ലെ ആദ്യത്തെ രണ്ടു എക്സിക്യുട്ടീവ് യോഗങ്ങളും സര്‍വ്വകലാശാലയിലാണ് നടന്നത്. പിന്നീട് പുതിയ വൈസ് ചാന്‍സിലര്‍ വന്നതിനുശേഷം 2015 മാര്‍ച്ച് 27നാണ് എക്സിക്യുട്ടീവ് അംഗങ്ങള്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് വരുന്നത്. കാസര്‍കോട് സൗകര്യങ്ങള്‍ കുറവായതിനാല്‍ ഫൈവ്സ്റ്റാര്‍ സൗകര്യം അന്വേഷിച്ചുപോകുകയാണ് പതിവ്. മൂന്നാമത്തെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്നത് 2011 ജനുവരി ഒമ്പതിന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലാണ്.
കാസര്‍കോട് സര്‍വ്വകലാശാലയുടെ ഭരണകര്‍ത്താക്കള്‍ തിരുവനന്തപുരത്ത് സമ്മേളിക്കുന്നത് എന്തിനാണ്? ഇവരെ സഹായിക്കാന്‍ വന്ന അരഡസന്‍ ജീവനക്കാര്‍ക്കായി തിരുവനന്തപുരത്ത് കുറഞ്ഞ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കിയിരുന്നു. ആറാമത്തെ സമ്മേളനം 2011 നവംബര്‍ മൂന്നിന് വീണ്ടും തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടന്നു.
സിബിസിഐ യുടെ പ്രതിനിധിയായ ഫാദര്‍ ഡോ. ബാബുജോസഫിന് തിരുവനന്തപുരത്ത് ചില പരിപാടികള്‍ ഉണ്ടായിരുന്നുവെന്നാണ് ന്യായീകരണം. ഏഴാമത്തെ എക്സിക്യുട്ടീവ് (2011 ഡിസംബര്‍ 23) അങ്കമാലിയിലെ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലിലാണ് കൂടിയത്. എട്ടാമത്തെ (2012 മാര്‍ച്ച് 27) എക്സിക്യുട്ടീവ് മുതല്‍ കൂടുതലും യോഗങ്ങളും നടന്നത് എറണാകുളത്തെ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലിലാണ്. 2012 മുതല്‍ 2015 മാര്‍ച്ച് വരെ നടന്ന എക്സിക്യൂട്ടീവ് യോഗങ്ങള്‍ എല്ലാം എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലിലായിരുന്നു.
ഭാരതത്തില്‍ ഒരു കേന്ദ്രസര്‍വ്വകലാശാലയും സ്വന്തം ആസ്ഥാനത്തല്ലാതെ അതിന്റെ ഉന്നത ഭരണസമിതി കൂടിയിട്ടില്ല. കേരള കേന്ദ്രസര്‍വ്വകലാശാലയുടെ ആദ്യ രണ്ട് യോഗങ്ങള്‍ നടന്നതും ആസ്ഥാനത്തായിരുന്നു. സര്‍വ്വകലാശാല ആസ്ഥാനത്ത് എല്ലാ സൗകര്യങ്ങളുമുള്ള കോണ്‍ഫറന്‍സ് ഹാള്‍ ഉണ്ടായിരുന്നിട്ടും ജീവനക്കാരുമായി ഈ എക്സിക്യുട്ടീവ് യാത്ര നടത്തുന്നത് എന്താണ് എന്ന് അന്വേഷിച്ചപ്പോള്‍ ചില അംഗങ്ങള്‍ക്ക് സ്റ്റാര്‍ സൗകര്യം ഉണ്ടെങ്കിലേ ഉഷാറാകൂ എന്നാണ് ജീവനക്കാര്‍ നല്കുന്ന മറുപടി. സര്‍വ്വകലാശാലയുടെ സ്റ്റാര്‍ എക്സിക്യൂട്ടീവ് യോഗങ്ങള്‍ക്കായി ഇതിനകം കോടികളാണ് ചെലവഴിച്ചത്.
യുജിസി അംഗമായി എക്സിക്യൂട്ടീവിലുള്ള ഡോ.പി.കെ. രാധാകൃഷ്ണന് പില്ക്കാലത്ത് കേരള സര്‍വ്വകലാശാല വിസിയായിട്ടും എക്സിക്യൂട്ടിവില്‍ തുടരുകയാണ്. യുജിസി അംഗമാണ് സര്‍വ്വകലാശാലക്ക് നേരായ വഴി പറഞ്ഞു നല്‍കേണ്ടത്. എന്നാല്‍ ഡോ.പി.കെ. രാധാകൃഷ്ണന് ഹോട്ടല്‍ സൗകര്യമുണ്ടെങ്കിലേ എക്സിക്യൂട്ടീവ് യോഗങ്ങളില്‍ പങ്കെടുക്കൂ. ഡോ. ചന്ദ്രശേഖരപിള്ളക്കും. ഡോ. രാധാകൃഷ്ണനും എറണാകുളത്തെ സ്റ്റാര്‍ ഹോട്ടല്‍ നിര്‍ബന്ധമാണുപോലും. ഡല്‍ഹിയില്‍ നിന്നുംവരുന്ന ഫാദര്‍ ബാബുജോസഫിനും പ്രൊഫ.ഗോപാലിനും കാസര്‍കോടിനോടു താല്പര്യമില്ല എന്നതും മറ്റൊരു കാരണമാണ്. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനാണ് ഒരംഗത്തെ യുജിസി നിയോഗിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലേബലിലാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ കെമിസ്ട്രി അധ്യാപകനായ ഡോ.പി.കെ.രാധാകൃഷ്ണനെ 2013ല്‍ യുജിസി നോമിനിയാക്കുന്നത്. സര്‍വ്വകലാശാലയുടെ പല വഴിവിട്ട നിയമനങ്ങളിലും ഡോ.പി.കെ.രാധാകൃഷ്ണന്റെ താല്പര്യം കാണാം.
സര്‍വ്വകലാശാല അടുത്തിടെ പുറത്താക്കിയതും കേരള ഹൈക്കോടതി ശരിവെച്ചതുമായ അധ്യാപകന്റെ വഴിവിട്ട സ്ഥാനക്കയറ്റത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നതില് ഒരാള്‍ ഡോ.പി.കെ.രാധാകൃഷ്ണനാണ്. കേരള ഹൈക്കോടതി 23-3-15ലെ ഉത്തരവിലൂടെ അധ്യാപകനില്‍ നിന്നും അധികമായി വാങ്ങിയ വേതനം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരം ഒരാളെ യുജിസി നോമിനിയായി ഇനിയും തുടരാന്‍ അനുവദിക്കണോ എന്ന് നിലവിലുള്ള കേന്ദ്രസര്‍ക്കാറും ബഹുജനങ്ങളും തീരുമാനിക്കണം.
ഇക്കഴിഞ്ഞ ഏപ്രില്‍ പത്താം തീയതി സിബിഐയുടെ രണ്ടംഗ സംഘം സര്‍വ്വകലാശാലയില്‍ റെയ്ഡ് നടത്തി. സര്‍വ്വകലാശാലയുടെ ഭരണത്തലവനായ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് അന്നേദിവസം മാറി നിന്നത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. താമസിയാതെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ രജിസ്ട്രാര്‍-ഇന്‍-ചാര്‍ജ് ചോദ്യം ചെയ്യലിന് വിധേയമാകും എന്നാണ് സൂചന.
സുപ്രധാനമായ നാലു അഴിമതി കേസുകളാണ് ഇപ്പോള്‍ സിബിഐ അനേ്വഷിക്കുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളാണ് ഇതെല്ലാം. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അമിത വേതനം നല്കല്, കെട്ടിടങ്ങള്‍ക്ക് കള്ള കണക്കു കാണിച്ച് വാടക ഇനത്തില്‍ വന്‍ തുക തട്ടിയെടുത്തത്, പ്രസിഡന്റ് പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിലെ സാമ്പത്തിക ക്രമക്കേട്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ഡീന്‍ നടത്തിയ മൂന്നുകോടിയുടെ കെമിക്കല്‍-ലബോറട്ടറി പര്‍ച്ചേസ് തുടങ്ങിയവയാണ് അനേ്വഷണ പരിധിയില്‍ വരുന്നത്.
സര്‍വ്വകലാശാലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്ന അഴിമതിയില്‍ എക്സിക്യൂട്ടീവും കൗണ്‍സിലും അന്നത്തെ വൈസ് ചാന്‍സലറും, രജിസ്ട്രാര്‍ ഇന്‍ചാര്‍ജുമാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.
ഇതില്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ രണ്ട് അംഗങ്ങളായ ഫാദര്‍ ബാബുജോസഫും, കെ.എല്‍. ചന്ദ്രശേഖരപിള്ളയും രണ്ട് എക്സിക്യൂട്ടീവ് കൗണ്‍സിലിലും അംഗമായിരുന്നവരാണ്. സാമ്പത്തിക വിഷയങ്ങളിലും, നിയമനങ്ങളിലും ചുക്കാന്‍ പിടിച്ചത് ഇവര്‍ രണ്ടുപേരുമാണ്. സര്‍വ്വകലാശാലയുടെ മിക്ക ഭരണസമിതികളിലും ഇവര്‍ രണ്ടുപേരുമുണ്ട്.
കെ.എല്‍. ചന്ദ്രശേഖരപിള്ളയാണ് എല്ലാ സമിതികളുടെയും അദ്ധ്യക്ഷനായിരിക്കുന്നത്. സിബിഐയുടെ അനേ്വഷണം എക്സിക്യൂട്ടീവ് കൗണ്‍സിലിലേയ്ക്ക് നീങ്ങിയാലെ സര്‍വ്വകലാശാലയില്‍ നടന്ന അഴിമതിയുടെ ചുരുളഴിയൂ. തിരുവല്ലയിലെ നിയമ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കെ.എല്‍.ചന്ദ്രശേഖരപിള്ളയായിരുന്നു വില്ലന്‍.
(നാളെ: അയ്യങ്കാളിക്കു പകരം തെരേസ;
ഇനി സിബിഐ നേരറിയിക്കട്ടെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: