ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി നടത്തിയ കര്‍ഷക റാലിക്കിടെ കര്ഷകന് ആത്മഹത്യചെയ്ത സംഭവത്തില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞു.
കര്ഷകന് ആത്മഹത്യ ചെയ്തിട്ടും താന്‍ പ്രസംഗം തുടര്‍ന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. യോഗം അപ്പോള്‍തന്നെ വേണ്ടെന്നു വെയ്ക്കണമായിരുന്നു. തനിക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന് സ്വദേശിയായ ഗജേന്ദ്രയുടെ മരണത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കേജ്രിവാള്.
വേദിക്ക് കുറച്ചകലെയായിരുന്നു മരം നിന്നിരുന്നത്. അതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന് വേദിയിലിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. മരത്തിന് കീഴെ ആം ആദ്മി പ്രവര്‍ത്തകരും ചില അധ്യാപകരും ഉണ്ടായിരുന്നു. എന്നാല്‍ ഗജേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് അവര്‍ ആരും തന്നെ കരുതിയിരുന്നില്ലെന്ന് കേജ്രിവാള് പറഞ്ഞു.
ഗജേന്ദ്ര, ആത്മഹത്യാശ്രമം നടത്തിയിട്ടും റാലിയില്‍ തുടര്‍ന്നും സംസാരിച്ചത് ശരിയായില്ല. ആ തെറ്റ് അംഗീകരിക്കുന്നു. എന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും കേജ്രിവാള് പറഞ്ഞു. അതിനിടെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡിപിസിസി പ്രസിഡന്റ് അജയ് മാക്കന് ആവശ്യപ്പെട്ടു.
കര്ഷകന് ആത്മഹത്യ ചെയ്തിട്ടും കെജ്രിവാള് പ്രസംഗം തുടര്‍ന്നത് നിര്‍ദയമായ നടപടിയായെന്നും അജയ് മാക്കന് കുറ്റപ്പെടുത്തി. കര്‍ഷകറാലി നടത്തുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായില്ല. അയ്യായിരത്തിലേറെ പേര് പങ്കെടുക്കുന്ന റാലിക്ക് ചുരുങ്ങിയത് ഒരു അഗ്നിശമന സേനാ വാഹനമോ ആംബുലന്‍സോ ലഭ്യമാക്കാന്‍ നടപടിയെടുത്തില്ല. ഉണ്ടെങ്കില്‍ കര്‍ഷകന്റെ ആത്മഹത്യ തടയാമായിരുന്നുവെന്നും മാക്കന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: