ന്യൂദല്‍ഹി: ലഷ്കറെ തോയ്ബയുടെ ബോംബ് നിര്‍മാണ വിദഗ്ധന്‍ അബ്ദുള്‍ കരിം തുണ്ടയെ രണ്ടു സ്ഫോടനക്കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 1997ലെ രണ്ടു സ്ഫോടനക്കേസുകളില്‍ നിന്ന് കരിം തുണ്ടയെ ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി രതീഷ് സിംഗ് ഒഴിവാക്കിയത്. ടാഡ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്ന മറ്റൊരു കേസില്‍നിന്ന് കഴിഞ്ഞ മാസം കോടതി തുണ്ടയെ ഒഴിവാക്കിയിരുന്നു.
അതേസമയം, കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മറ്റൊരു കേസ് കൂടി തുണ്ടയ്ക്കെതിരേ നിലനില്‍ക്കുന്നതിനാല്‍ മോചനം വൈകും. 1997 ഒക്ടോബര്‍ ഒന്നിനു ഡല്‍ഹി സദര്‍ ബസാറിലും ഒക്ടോബര്‍ 28ന് കരോള്‍ ബാഗിലുമുണ്ടായ രണ്ടു സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ തുണ്ടയെ കുറ്റവിമുക്തനാക്കിയത്.
കരോള്‍ ബാഗിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവവവുമായി ബന്ധപ്പെട്ട് 1998ല്‍ അറസ്റ്റിലായ വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് തുണ്ടയെയും കേസില്‍ പ്രതിചേര്‍ത്തത്. മുംബൈ ആക്രമണത്തിനുശേഷം പാകിസ്താന് വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട 20 കൊടുംതീവ്രവാദികളിലൊരാളാണു കരിം തുണ്ട. 2013 ഓഗസ്റ്റ് 16ന് ഇന്തോനേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: