ഹൈദരാബാദ്: ഭാരത പര്വ്വതാരോഹകന് മള്ളി മസ്താന് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ ആന്ധ്രപ്രദേശിലെ ഗന്ധിജനസംഘം ഗ്രാമത്തില്‍ ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. അര്‍ജന്റീനയ്ക്കും ചിലിയ്ക്കുമിടയിലുള്ള ആതെന്‍സില്‍ പര്വ്വതാരോഹണത്തിനിടയുണ്ടായ മഞ്ഞുവീഴ്ചയിലാണ് അദ്ദേഹം മരിച്ചത്.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്നും ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അവിടെ നിന്നും ചൈന്നയിലേക്കും പിന്നീട് റോഡ്മാര്ഗ്ഗം സ്വദേശമായ ഗാന്ധിജനസംഘം ഗ്രാമത്തിലും എത്തിക്കുകയായിരുന്നു.
രാജ്യംകണ്ട ഏറ്റവും മികച്ച പര്വ്വതാരോഹകനു അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി ദല്‍ഹി വിമാനത്താവളത്തില്‍ മസ്താന് ബാബുവിന്റെ സുഹൃത്തുക്കളടക്കം നിരവധിയാളുകള്‍ എത്തിയിരുന്നു. ഇന്ന് നടക്കുന്ന സംസ്ക്കാരച്ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, സംസ്ഥാന ഐടി മന്ത്രി പി. രഘുനാഥ് റെഡ്ഡി എന്നിങ്ങനെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
പര്‍വ്വതാരോഹണത്തിനിടയില്‍ കഴിഞ്ഞ മാര്‍ച്ച് 24നാണ് മസ്താന് ബാബുവിനെ കാണാതായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരോട് ക്യാമ്പില്‍ തങ്ങാന്‍ നിര്‍ദ്ദേശിച്ച ശേഷം പര്‍വ്വതാരോഹണത്തിനായി ഒറ്റയ്ക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം.
അര്‍ജന്റീന-ചിലി സംയുക്തസേനയുടെ തെരച്ചിലിലാണ് ഏപ്രില്‍ മൂന്നിന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. എംബാം ചെയ്യാന്‍ കാലതാമസം നേരിട്ടതാണ് മൃതദേഹം നാട്ടിലെത്താന്‍ വൈകിയത്. ലോകത്തില്‍ ഏറ്റവും വേഗതയേറിയ ഏഴ് പര്‍വ്വതാരോഹകരില്‍ ഒരാളാണ് മസ്താന് ബാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: