ന്യൂദല്‍ഹി: നാലര പതിറ്റാണ്ടിനുശേഷം സ്വകാര്യബില്‍ പാസാക്കി രാജ്യസഭ ചരിത്രം കുറിച്ചു. മൂന്നാംലിംഗക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഡിഎംകെ അംഗം ട്രിച്ചി ശിവ കൊണ്ടുവന്ന ബില്ലാണ് ശബ്ദ വോട്ടോടെ ഐക്യകണ്ഠേന രാജ്യസഭ പാസാക്കിയത്. സഭയുടെ ഒന്നായ തീരുമാനമാണിതെന്നും അപൂര് വ്വമായ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ബില്‍ പാസായതായി പ്രഖ്യാപിച്ചുകൊണ്ട് ഡപ്യൂട്ടി ചെയര്മാന് പ്രൊഫ. പി.ജെ കുര്യന് പറഞ്ഞു.
മൂന്നാംലിംഗക്കാര്‍ക്കായി ദേശീയ കമ്മീഷനും സംസ്ഥാന തല കമ്മീഷനുകളും രൂപീകരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് സ്വകാര്യബില്‍. 1970ലാണ് ഇതിനു മുമ്പ് സ്വകാര്യ ബില്‍ സഭയില്‍ പാസായത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമല്ലാത്ത ഒരു പാര്‍ലമെന്റംഗം സഭയില്‍ അവതരിപ്പിക്കുന്ന ബില്ലാണ് സ്വകാര്യ ബില്ലായി കണക്കാക്കുന്നത്.
മനുഷ്യാവകാശമെന്നത് എല്ലാവര്ക്കും വേണ്ടിയാണ്, എന്തിനാണ് കുറച്ചുപേരെ അവഗണിക്കുന്നത്. മൂന്നാംലിംഗക്കാരുടെ അവകാശ നിയമം2014 എന്ന ബില്‍ അവതരിപ്പിച്ചുകൊണ്ട് ട്രിച്ചി ശിവ സഭയില്‍ പറഞ്ഞു. നാമെല്ലാവരും മനുഷ്യരാണ്. നമ്മുടെ ലിംഗം എന്തുമാകട്ടെ. ഞാനവതരിപ്പിക്കുന്ന ഈ ബില്‍ സമുഹത്തില്‍ മൂന്നാംലിംഗക്കാര്‍ക്ക് തുല്യ അംഗീകാരവും അവകാശവും നല്‍കും. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യം എന്തിനാണ് മടിക്കുന്നത്, ശിവ ചോദിച്ചു.
രാജ്യസഭ പാസാക്കിയ ബില്‍ ഇനി ലോക്സഭ കൂടി കടന്നാല്‍ മാത്രമേ നിയമമാകൂ. ബില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ലോക്സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ലോക്സഭയില്‍ ഇന്നലെ ചരക്കുസേവന നികുതി ബില്‍ സ്റ്റാന്റിംഗ് കമ്മറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്ക്കരിച്ചു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ജിഎസ്ടി ബില്‍ സഭയില്‍ അവതരിപ്പിച്ചു. പഴയ ബില്‍ സ്റ്റാന്റിംഗ് കമ്മറ്റി പരിശോധിച്ചതാണെന്നും ജിഎസ്ടി ബില്‍ പന്ത്രണ്ടു വര്‍ഷമായി സഭയുടെ പരിഗണനയിലാണെന്നും ഇത്ര കാലതാമസം ഒരു ബില്ലിനും ഉണ്ടായിട്ടില്ലെന്നും ജെയ്റ്റ്ലി മറുപടി നല്കി. ബില്‍ സ്റ്റാന്റിംഗ് കമ്മറ്റിക്കു വിടേണ്ടതില്ലെന്ന് കാര്യോപദേശക സമിതിയില്‍ തീരുമാനിച്ചതാണെന്ന് സ്പീക്കറും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി സഭ ബഹിഷ്ക്കരിച്ച് പതിവു രീതികള്‍ പൂര്‍ത്തിയാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: